ഗ്രഹണം: സിങ്കപ്പൂർ... ബ്ലഡ്മൂൺ... നയൻ... മണിച്ചിത്രത്താഴ്; പതിയെ തല പൊക്കുന്ന സൈക്കോകൾ — ശൈലന്റെ റിവ്യൂ
ശൈലൻ
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുറച്ചു കാലമായി ഇറങ്ങി കൊണ്ടിരിക്കുന്ന ചെറുസിനിമകളുടെ പശ്ചാത്തല പരിമിതികൾ ഒന്നുമില്ല ഈയാഴ്ച്ച സ്‌ട്രീമിംഗ് തുടങ്ങിയ ഗ്രഹണം എന്ന മലയാള സിനിമയ്ക്ക്. അത് ലോക്ക്ഡൌൺ സാഹചര്യങ്ങൾ വച്ച് ഷൂട്ട് ചെയ്തതോ ഒടിടി റിലീസ് ലക്ഷ്യം വച്ച് നിർമ്മിച്ചതോ അല്ല എന്നത് തന്നെ കാരണം. ഗ്രഹണത്തിന്റെ തൊണ്ണൂറു ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് സിംഗപ്പൂരിൽ ആണ്.

2019 ജൂലൈ 17 ന് സംഭവിച്ച ചന്ദ്രഗ്രഹണവും അതിനോടനുബന്ധിച്ചുണ്ടായ ബ്ലഡ്മൂൺ പ്രതിഭാസവും എല്ലാർക്കും ഓർമ്മയുണ്ടാവും. സിനിമ തുടങ്ങുന്നത് ആ ഗ്രഹണദിവസം ഹോങ്കോങ്ങിൽ ആണ്. തുടർന്ന് ചെറിയ ചെറിയ ഫ്ലാഷ്ബാക്കുകളിലായി സിംഗപ്പൂരിലേക്കും പ്രധാന കഥാപാത്രങ്ങളിലേക്കും കട്ട് ചെയ്ത് പോവുന്നു. പടം ഒരു സൈക്കളോജിക്കൽ മിസ്റ്റിരിയസ് ത്രില്ലർ ആണ് എന്നതിലേക്ക് പ്രേക്ഷകന് ഒന്ന് രണ്ട് യമണ്ടൻ സൂചനകളും അതിനുമുമ്പ് തരുന്നുണ്ട്.

സിംഗപ്പൂരിൽ പോസ്റ്റ് ഡോക്റ്ററൽ റിസർച്ച് ചെയ്യുന്ന റോയ് കുരിശിങ്കൽ ആണ് നായകകഥാപാത്രം. നായിക അദ്ദേഹത്തിന്റെ ഭാര്യയും വീട്ടമ്മയുമായ ടീനു മാത്യൂസും. ഇവരുടെ വില്ലയിൽ ഫാമിലി ഫ്രണ്ട്‌സ് ആയ സൂരജും ചിഞ്ചുവും വിസിറ്റ് ചെയ്യുന്നതും അതുമായി ബന്ധപ്പെട്ട ലളിത നർമ്മരംഗങ്ങളുമായിട്ടാണ് സിംഗപ്പൂർ എപ്പിസോഡ് തുടങ്ങുന്നത്. റോയിയും ടീനയും തമ്മിലുള്ള ദാമ്പത്യബന്ധത്തിലെ ഊഷ്മളതയും തിക്ക്നെസ്സും കൂടി സ്ഥാപിച്ച ശേഷം സിനിമയുടെ ടോൺ പതിയെ പതിയെ പതിയെ ട്രാൻസ്ഫോം ചെയ്ത് തുടങ്ങുന്നു..

പൂർണചന്ദ്രഗ്രഹണത്തിന്റെയും അത്യപൂർവമായി സംഭവിക്കുന്ന ബ്ലഡ് മൂണിന്റെയും പ്രത്യഘാതമായി മനുഷ്യരിലും മൃഗങ്ങളിലും സ്വഭാവപ്രകൃതങ്ങളിൽ വലിയ മാറ്റമുണ്ടാവുമെന്ന് ലോകത്തിലെ പാതിയോളം ആളുകളും പണ്ടുമുതലേ വിശ്വസിക്കുന്നുണ്ട്. പൈശാചികശക്തികളുടെ വിനാശകശേഷി ഈ സാഹചര്യങ്ങളിൽ വൻ തോതിൽ കുതിച്ചുയരുമെന്നും വിശ്വാസമുണ്ട്. ഇതിനെ കുറിച്ച് ഗവേഷണം നടത്തുന്ന ആസ്ട്രോഫിസിക്സ് ടീമിന്റെ പ്രോജക്റ്റ് ബ്ലഡ്മൂണിൽ റോയിയുമുണ്ട്. ഗ്രഹണദിവസം അടുത്തുവരുമ്പോൾ സ്വന്തം ഭാര്യയുടെ സ്വഭാവത്തിൽ തന്നെ വളരെയധികം വൈചിത്ര്യങ്ങൾ കണ്ടു തുടങ്ങുന്നതും അത് അയാളെ പ്രതിസന്ധിയിലാഴ്ത്തുന്നതും ആയിട്ടാണ് കഥയുടെ ഡെവലപ്പ്‌മെന്റ്..

പൃഥ്വിരാജിന്റെ 9 എന്ന സിനിമയോട് ചെറിയൊരു സാമ്യം ത്രെഡ് കേൾക്കുമ്പോൾ തോന്നുമെങ്കിലും ഈ സിനിമയുടെ വഴിയും പരിണാമവും വേറെയാണ്. വളരെ തണുത്ത പേസിലാണ് സിനിമ പുരോഗമിക്കുന്നത്. ടീനയുടെ സ്വഭാവത്തിലുള്ള മാറ്റത്തിന്റെ കാരണം അന്വേഷിച്ചുള്ള റോയിയുടെ യാത്രയ്ക്ക് നയനിൽ ഉള്ളത്ര സങ്കീർണതകൾ ഇല്ല. ഗംഗയിലെ നാഗവല്ലിയ്ക്ക് കാരണം തേടി പോവുന്ന സണ്ണിയെ പോലെ പ്രേക്ഷകർക്ക് തോന്നിക്കോട്ടെ എന്നുകരുതി സിനിമയിൽ തന്നെ ഗംഗയുടെ റഫറൻസ് ടിവിയിൽ കാണുന്നുണ്ട് ഒരു കഥാപാത്രം.

കളർഫുൾ ആണ് സിംഗപ്പൂർ ലൊക്കേഷനുകളും ഫ്രെയിമുകളും.. രാജ് വിമൽ രാജ് ആണ് ഛായാഗ്രാഹകൻ. സിനിമയുടെ 90 ശതമാനവും സംഭവിക്കുന്നത് സിംഗപ്പൂരിൽ ആണ് എന്നത് പോലെ സിനിമയുടെ പിറകിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ കൂടുതലും സിംഗപ്പൂർമലയാളികൾ ആണ്. കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച ആനന്ദ് പാഗ അർജുൻമേനോൻ എന്ന നെഗറ്റീവ് റോളും ചെയ്തിരിക്കുന്നു. ബോറാക്കിയിട്ടില്ല നായകറോളിൽ ഉള്ള ജിബു ജോർജ് പുതുമുഖമെങ്കിലും കണ്ടു പരിചയമുള്ള പോലെ തോന്നും. ദേവിക ശിവൻ എന്ന നായിക ടീനയുടെ റോളിന് പാകമാണ്. സുധീർ കരമനയും വിജയ് മേനോനും ചെറിയ റോളുകളിൽ ഉണ്ട്

പാട്ടുകൾ, അവയുടെ വിഷ്വൽസ് എല്ലാം ശ്രദ്ധ ആകർഷിക്കുന്നതാണ്. ആനന്ദകുമാർ ആണ് സംഗീതസംവിധാനം. "ഓർമ്മയേകും ചില്ലയിൽ.." എന്ന വിനീത് ശ്രീനിവാസന്റെ ഗാനം കൂട്ടത്തിൽ മികച്ചത്. രണ്ടേകാൽ മണിക്കൂർ ദൈർഘ്യം സിനിമയുടെ ഗൗരവത്തെ ചോർത്തിക്കളയുന്നുണ്ട് പലയിടത്തും. ഒന്നര മണിക്കൂറിലോ രണ്ട് മണിക്കൂറിനുള്ളിലോ ക്രോപ്പ് ചെയ്തിരുന്നെങ്കിൽ ഗ്രഹണത്തിന് അത് ഏറെ ഗുണകരമായേനെ. പടം തീരുന്നതിന് 20 മിനിറ്റ് മുൻപ് ഒരു വൻ ട്വിസ്റ്റ് ഒക്കെയുണ്ട്. പക്ഷെ സ്ക്രിപ്റ്റിംഗും ഡയറക്ഷനും ഒരേപോലെ പാളിയതിനാൽ അത് ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല.
Recommended Video
ചുമ്മാ കണ്ടിരിക്കാവുന്ന ഒരു സിനിമ.


Click it and Unblock the Notifications











