ചായയ്ക്ക് ഒരു ജീവൻ.. ജനമൈത്രി നിറയുന്ന പോലീസ് ചിരി.. ശൈലന്റെ റിവ്യൂ
ശൈലൻ
പതിനൊന്നാമത്തെ പുതുമുഖസംവിധായകനെ അഭിമാനപൂർവം അവതരിപ്പിക്കുന്നു, എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് വിജയ്‌ബാബു എന്ന നിർമാതാവ് തന്റെ പുതിയ സിനിമ തുടങ്ങുന്നത്. സിനിമയുടെ പേര് ജനമൈത്രി. സംവിധായകൻ ജോൺ മന്തിരിക്കൽ. തുടർന്ന് മിഥുൻ മാനുവൽ ഫോണിൽ ജോണിനെ വിജയ്ബാബുവിന് പരിചയപ്പെടുത്തുന്നതും മൂപ്പരെ ജോൺ വിളിക്കുന്നതും ഓഫീസിൽ നേരിട്ട് വന്ന് കഥ പറയുന്നതും രണ്ടുപേരും ചേർന്ന് കാസ്റ്റിങ്ങ് തീരുമാനിക്കുന്നതും മറ്റുമൊക്കെയായുള്ള സംഭാഷണങ്ങൾ പശ്‌ചാത്തലത്തിൽ കേൾപ്പിച്ചുകൊണ്ട് ടൈറ്റിൽസ് കാണിക്കുന്നു. വറൈറ്റി തന്നെ. സംഭവം പരീക്ഷണം ആണെന്നും ഫ്രൈഡേഎക്‌സ്‌പെരിമെന്‍സ്
എന്നപേരിൽ ഒരു പുതിയ പ്രൊഡക്ഷൻ ഹൌസ് തന്നെ ഇതോടെ ലോഞ്ച് ചെയ്യപ്പെടുകയാണെന്നും അതിനിടെ നമ്മൾക്ക് മനസ്സിലാവുന്നു.

ആൻമരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ് അസോസിയേഷൻ തുടങ്ങിയ മിഥുൻ സിനിമകളുടെ കോ റൈറ്റർ ആണ് ജോൺ. ഹ്യൂമർ ഴോണറിൽ ആടിനെ പോലെയൊക്കെ ഒരു ഐറ്റം എന്ന ഓഫർ നിര്മാതാവിനും പ്രേക്ഷകനും നൽകിക്കൊണ്ട് തുടങ്ങുന്ന ജനമൈത്രി ആടിനെ പോലെ ക്യാരക്ടറുകളെ ഡീറ്റൈൽഡ് ആയി ഇൻട്രോഡ്യൂസ് ചെയ്തുകൊണ്ട് പുരോഗമിക്കുന്നു.. സംയുക്തൻ, എസ് ഐ ഷിബു, അഷറഫ്, ലോറൻസ്, ഡി വൈ എസ് പി, പഞ്ഞിമൂട്ടിൽ മത്തായിയുടെ മക്കൾ എന്നിങ്ങനെ..

കേന്ദ്രസർക്കാരിന്റെ ജനമൈത്രി ദിൻ പദ്ധതി പ്രകാരം ഡി വൈ എസ് പി അശോക് കുമാറിന്റെ നിർദേശാനുസരണം ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ "ഒരു ചായയ്ക്ക് ഒരു ജീവൻ" എന്ന പരിപാടിയുമായി റോട്ടിൽ ഇറങ്ങിയ പാറമേട് സ്റ്റേഷനിലെ പോലീസുകാരുടെ ഒരു രാത്രി ആണ് സിനിമയുടെ ഉള്ളടക്കം. അതായത് ഒറ്റ രാത്രിയിലെ കുറച്ചുനേരത്തെ സംഭവങ്ങൾ. അതിനിടയിൽ കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങൾ നേരം വെളുക്കുമ്പോഴേക്ക് പരസ്പരം കണക്റ്റഡ് ആവുന്നത് എങ്ങനെ എന്നതൊക്കെ ആണ് സിനിമ.

സൈജു കുറുപ്പ്, വിജയ്‌ബാബു, സാബുമോൻ അബ്ദുസമദ്, ഇന്ദ്രൻസ്, ഇർഷാദ്, മണികണ്ഠൻ പട്ടാമ്പി, കലാഭവൻ പ്രജോദ്, തുടങ്ങിയ നടന്മാരുടെ മികവ് ജനമൈത്രിയെ ജനപ്രിയമാക്കുന്നതിൽ സഹായിക്കുന്നുണ്ട്. കുറേക്കാലമായി സീരിയസ് റോളുകളിൽ വീണുപോയ ഇന്ദ്രൻസ് ചേട്ടന് തന്റെ പഴയ കാല കാരിക്കേച്ചർ റോളിലേക്കുള്ള ഒരു മാറ്റക്കാനാണ് എസ് ഐ ഷിബു. ഷിബുവിന്റെ ഇൻട്രോ സീനിന്നുകൊടുത്ത ബിജിയെംആട് സ്റ്റൈലിൽ ഓരോ ക്യാരക്ടറിനുമുണ്ടാവുമെന്നു പ്രതീക്ഷിച്ചത് വെറുതെയായി.

ബിഗ്‌ബോസ് ഫിനാലെ സ്റ്റേജിൽ വച്ച് വിജയിയായ സാബുമോൻ അബ്ദുസമദിന്ന് വിജയ് ബാബു കൊടുത്ത പ്രോമിസ് അഷ്റഫ് എന്ന മുഴുനീള പോലീസ് റോളിലൂടെ നിറവേറ്റപ്പെട്ടു. സാബുവിന്ന് ഇതുവരെ കിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച റോൾ ആണ് ജനമൈത്രിയിലേത്.

അനുരാഗകരിക്കിൻ വെള്ളത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ റോളിൽ ആയിരുന്ന ഇർഷാദ് തന്റെ സെന്റോഫ് സമയത്ത് പോലീസ് കാരോട് പറയുന്ന "എല്ലാവരും പരസ്പരം സ്നേഹിക്കുക..കഴിയുമെങ്കിൽ ബ്ലഡും ദാനം ചെയ്യുക" എന്ന സംഭാഷണശകലമാണ് സിനിമയുടെ മൊത്തത്തിൽ ഉള്ള ആണിക്കല്ല് എന്നുപറയാം. ഇവിടെയും ഇർഷാദ് അതിന്റെ എക്സ്റ്റൻഷൻ ആയ ഒരു പൊലീസുദ്യോഗസ്ഥനെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ ആഴ്ച "സത്യം പറഞ്ഞാൽ വിശ്വസിക്കുവോ"യിൽ ഫയർ ബ്രാൻഡ് ക്യാരക്ടറായ ഹൈവേ ജെസിയായി കണ്ട ശ്രുതിരാജനെ ജനമൈത്രിയിൽ വനിതാ സിവിൽ പോലീസ് ഓഫീസർ പുഷ്പ ആയി ത്രൂ ഔട്ട് വീണ്ടും കാണുന്നു. അവർക്ക് ഈ റോളാണ് കൂടുതൽ സ്യൂട്ട് ആയത് എന്ന തോന്നുന്നു.. സ്റ്റീൽ ഫോട്ടോഗ്രാഫർ അരുൺ പുനലൂർ ആണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരാൾ.

കാലഘട്ടത്തിനോട് നീതി പുലർത്തും വിധം ഏറക്കുറെ റിയലിസ്റ്റിക് ആയും സരസമായും പകർത്തിയിട്ടിരിക്കുന്നതും ലൈവ് ആയിട്ടുള്ള നിർദോഷഫലിതങ്ങളും ആണ് ജനമൈത്രി"യുടെ ആസ്വാദ്യഘടകങ്ങൾ. കുമ്പളങ്ങി സുരാജ് പോപ്‌സിന്റെ പത്രക്കാരൻ സണ്ണി എന്ന കഥാപാത്രനാമവും അത് സാബുമോൻ ഇടക്കിടെ ഊന്നിയൂന്നി പറയുന്നതിലെ സ്പൂണറിസവും അതിൽ ഒളിഞ്ഞിരിക്കുന്ന സബ്ടില്‍
ആയ അശ്ലീലവുമൊക്കെ തൽക്കാലം മറക്കാം. രണ്ടുമണിക്കൂർ ദൈർഘ്യമേ ഉള്ളൂ. അത് മുഷിപ്പുളവാക്കാതെ നോക്കിയിട്ടുണ്ട് ജോൺ മന്തിരിക്കൽ.. പ്രതീക്ഷയെന്നും കൂടാതെ പോകുന്നതും നല്ലതായിരിക്കും..
പ്രതീക്ഷയുടെ അമിതഭാരമില്ലാതെ കേറിപ്പോയാൽ ആസ്വദിച്ച് ഇറങ്ങിപ്പോരാവുന്ന സിനിമ എന്ന കാറ്റഗറിയിൽ പെടുത്താം ജനമൈത്രിയെ..


Click it and Unblock the Notifications











