നിരൂപണം: ഒറ്റ മന്ദാരം ജീവിതത്തില്‍ വിരിഞ്ഞ കഥ
പ്രേക്ഷകര്‍ക്ക് കൊടുത്ത എല്ലാ വാഗ്ദാനങ്ങളും പാലിച്ചുകൊണ്ടാണ് വിനോദ് മങ്കര 'ഒറ്റ മന്ദാരം' എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷയ്ക്ക് മുകളിലായിരുന്നു ഓരോരുത്തരുടെയും അഭിനയം എന്ന് പറഞ്ഞാലും കൂടിപ്പോകില്ല. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ ഒറ്റമന്ദാരത്തിന്റെ സുഗന്ധം അറിയാതെ പോകരുത് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ, ഈ പൂവ് ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേടാണ്, അല്ല ഒരിതള്‍.
പത്താം ക്ലാസിലെ പൊതു പരീക്ഷയെഴുതുന്ന കലയുടെ ശ്രദ്ധ പുറത്ത് അമ്മിഞ്ഞപ്പാലിന് വിശന്ന് കരയുന്ന കുഞ്ഞിലാണ്. ചേച്ചി എടുത്ത് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കുറയുന്നില്ല. ആ കാഴ്ചയില്‍ എക്‌സാമിനറായി എത്തിയ വേണുമാഷിനുണ്ടാകുന്ന നടുക്കത്തില്‍ നിന്നാണ് കഥ ആരംഭിയ്ക്കുന്നത്.

അതെ കല, പതിനാല് വയസ്സുകാരിയായ കല. ചേച്ചി നീലിയ്ക്കും അവരുടെ ഭര്‍ത്താവ് ഭരതനും മുത്തശ്ശനും മുത്തശ്ശിയ്ക്കും ഒപ്പമാണ് കല താമസിക്കുന്നത്. പഠിക്കാന്‍ വളരെ മിടുക്കിയായ കലയുടെ ഭാവിയില്‍ ഭരതനും നീലിയ്ക്കും നല്ല പ്രതീക്ഷയുണ്ട്. അവളെ പഠിപ്പിച്ച് വലിയൊരു നിലയില്‍ എത്തിക്കണം എന്ന് തന്നെയാണ് ഇരുവരുടെയും ആഗ്രഹം. വിവാഹം കഴിഞ്ഞിട്ടും മക്കളില്ലാത്ത ഭരതനും നീലിയ്ക്കും കല മകളെ പോലെയാണ്.
കിട്ടികളില്ലാത്തതിന്റെ കുഴപ്പം നീലിയ്ക്കാണെന്ന് തിരിച്ചറിയുന്നതോടെ ഭരതന്റെ സ്വഭാവം മാറുന്നു. അയാള്‍ മദ്യത്തിന് അടിമപ്പെടുന്നു. മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു. ഇതിനൊക്കെ പരിഹാരമായി നീലി കാണുന്ന വഴിയാണ് കല. കലയെ ഭരതന്‍ കെട്ടുന്നു. കലയെ അണിയിച്ചൊരുക്കി നീലി തന്നെയാണ് ഭരതന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നത്. പിന്നീട് കല ഗര്‍ഭിണിയാകുന്നതും തുടര്‍ന്നുള്ള പിരിമുറുക്കം കൂട്ടുന്നതുമായ സന്ദര്‍ഭങ്ങള്‍.
ഇതൊക്കെ കേട്ട് ഒരു കണ്ണീര്‍ക്കഥ മാത്രമാണ് ചിത്രമെന്ന് ഊഹിക്കരുത്. കണ്ണീരിന്റെ ഫോര്‍മുലകളെല്ലാം മാറ്റി നിര്‍ത്തി, വ്യത്യസ്ത ശൈലിയിലാണ് കഥ പറഞ്ഞുപോകുന്നത്. യഥാര്‍ത്ഥ ജീവിതം സിനിമയാക്കുക അത്ര എളുപ്പമല്ല. സംഭവത്തെ അപ്പടി പകര്‍ത്തിയാല്‍ സിനിമയുടെ ഗുണങ്ങള്‍ നഷ്ടപ്പെടും. സിനിമയ്ക്കു വേണ്ടുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ കൂടി വരുമ്പോഴാണ് അതു തിരക്കഥയാകുന്നതും സിനിമയ്ക്കു ജീവന്‍ വയ്ക്കുന്നതും. മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താനയുടെ തിരക്കഥയില്‍ നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ, പച്ചയായ മനുഷ്യരുടെ കഥ തന്നെ കാണാനാവുന്നുണ്ട്.
ഭാമ എന്ന നടിയുടെ അഭിനയമാണ് പിന്നെ ഞെട്ടിച്ചത്. ഭാമയിലെ നടിയെ ഇതുവരെ ആരും വേണ്ടവിധം ഉപയോഗിച്ചില്ല എന്ന സത്യവും ചിത്രത്തിലൂടെ തെളിയുന്നു. അസാധ്യ പ്രകടനം. ചിത്രത്തിലെ അഭിനയത്തിന് ഭാമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചാല്‍, അത് അര്‍ഹിക്കുന്നതാണ്. സജിത മഠത്തിലും ഗംഭീര പ്രകടനം കാഴ്ചവച്ചു. 'ഷട്ടറി'ലെ തെരുവു വേശ്യയില്‍ നിന്ന് നീലിയിലേക്കുള്ള അകലം ഒരുപാടാണ്. നന്ദുവിന്റെ പ്രകടനവും ജീവിതമാണ്. അതിലും നാടകീയതയില്ല.
പിന്നെ പറയേണ്ടത് കൊച്ചുപ്രേമന്റെ അഭിനയമാണ്. കോമഡി ട്രാക്കില്‍ പെട്ടുകിടക്കുന്ന കൊച്ചുപ്രേമന്‍ ഒറ്റമന്ദാരത്തിലെ ഏറ്റവും വലിയ വിസ്മയമാണ്. ഭരതന്റെ സുഹൃത്തായ, എപ്പോഴും മദ്യലഹരിയിലുള്ള കഥാപാത്രമായാണ് കൊച്ചുപ്രേമന്‍ വേഷമിടുന്നത്. പതിവുസിനിമാക്കാഴ്ചകളിലെ മദ്യപാനികളില്‍ നിന്ന് മാറിനില്‍ക്കുന്നു കൊച്ചുപ്രേമന്റെ കഥാപാത്രം.
ഒറ്റമന്ദാരം എന്ന സിനിമ ഒരുവിങ്ങലാണ്. ആ വിങ്ങല്‍ മലയാളികള്‍ അറിയേണ്ടതുണ്ട്. പൂവ് വാടിയേക്കാം. പക്ഷെ വാടിക്കൊഴിഞ്ഞുപോകാനുള്ളതല്ല ജീവിതം എന്ന സന്ദേശത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ജീവിതത്തെ പോസിറ്റീവായി സമീപിച്ചുകൊണ്ട്, കല പുതിയ ഒരു ജീവിതം തുടങ്ങുന്നത് തന്നെയാണ് അവസാനം.


Click it and Unblock the Notifications











