പാടുന്നത് യേശുദാസ്, ആ ശബ്ദം കേട്ട് തുടങ്ങിയിട്ട് 60 വർഷം; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ അടക്കം താരങ്ങൾ
മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ വെച്ചാണ് യേശുദാസ് ആദ്യ ഗാനം ആലപിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ യേശുദാസിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. നടി മഞ്ജു വാര്യര്‍ മുതല്‍ മനോജ് കെ ജയന്‍ വരെ ഫേസ്ബുക്കിലൂടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

'പാടുന്നത് യേശുദാസ്..' എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 60 വര്‍ഷം തികയുന്നു. ദാസേട്ടന്‍ നമ്മുടെയെല്ലാം കാതില്‍ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയില്‍ അത് പാടി തുടങ്ങും. സന്തോഷിക്കുമ്പോള്‍, സങ്കടപ്പെടുമ്പോള്‍, കിനാവു കാണുമ്പോള്‍, വയല്‍പ്പച്ചയിലൂടെ നടക്കുമ്പോള്‍, കടല്‍ത്തിരകളെ തൊടുമ്പോള്‍ അങ്ങനെയങ്ങനെ എത്രയെത്ര ജീവിത നിമിഷങ്ങളില്‍ യേശുദാസ് എന്ന ഗാനഗന്ധര്‍വന്‍ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു. എത്രയോ മനുഷ്യര്‍ ദാസേട്ടന്‍ എന്ന വെണ്‍മേഘത്തിനാപ്പം ആകാശങ്ങള്‍ താണ്ടുന്നു. പ്രിയ ഗായകാ... ഞങ്ങള്‍ക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ആദ്യഗാനത്തിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍, ദാസേട്ടന് എല്ലാ ആയുരാരോഗ്യസൗഖ്യവുമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു.. എന്നുമാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ഗാനഗന്ധര്‍വന്റെ ശബ്ദം മലയാളികള്‍ കേട്ടുതുടങ്ങിയിട്ട് 60 വര്‍ഷം.1961 നവംബര്‍ 14 ന് മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ എം ബി ശ്രീനിവാസന്‍ എന്ന സംഗീത സംവിധായകന്റെ കീഴില്‍ ജാതിബേധം മതദ്വേഷം ഏതുമില്ലാതെ സര്‍വരും. എന്ന് പാടിതുടങ്ങിയ അദ്ദേഹത്തെ പിന്നീടങ്ങോട്ട് സിനിമ ഏറ്റെടുക്കുകയായിരുന്നു. മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യ മഹാരാജ്യത്തും ലോകമെമ്പാടും ആ ശബ്ദം അലയടിച്ചു. യേശുദാസ് ആ പേര് നമുക്കായിരുന്നു ആവശ്യം. നമ്മുടെ സിനിമയ്ക്ക്, നമ്മുടെ സമൂഹത്തിന്. യേശുദാസ് മലയാളിയാണ് എന്ന പേരില്‍ അഭിമാനം കൊണ്ടിട്ടുള്ളവരാണ് നമ്മള്‍.

അദ്ദേഹം ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ ഭാഗ്യം എന്ന് പല പ്രശസ്തരും പ്രസംഗിക്കുന്നത് നമ്മള്‍ കേട്ടിട്ടില്ലേ. പിരിമുറുക്കമുള്ള സമയങ്ങളില്‍ ആ ശബ്ദത്തില്‍ ഒരു പാട്ട് കേട്ടാല്‍ നമ്മള്‍ റിലാക്‌സ് ആവുന്നുണ്ടെങ്കില്‍, ദുഃഖത്തില്‍ നിന്നു കരകയറാന്‍ ആ ശബ്ദം ഉപകരിക്കുന്നുണ്ടെങ്കില്‍, വിരസമായ നിമിഷങ്ങളെ സരസമാക്കാന്‍ അദ്ദേഹത്തിന്റെ ഒരു ഗാനം മതിയാവുന്നുണ്ടെങ്കില്‍, അസ്വസ്ഥത തോന്നുന്ന നിമിഷങ്ങളില്‍ അകലെ നിന്നെങ്ങോ ഒഴുകിയെത്തുന്ന ആ രാഗവീചികള്‍ നമുക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍..

ആഘോഷരാവുകള്‍ ഉത്സവമാകുമ്പോള്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വദിക്കപ്പെടുന്നുണ്ടെങ്കില്‍, വെറുതെ ഇരിക്കുന്ന വൈകുന്നേരങ്ങളില്‍ അമ്പലത്തില്‍ നിന്നു കേള്‍ക്കുന്ന കീര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചു ചാരുകസേരയില്‍ കിടന്നു കണ്ണടച്ച് നമ്മള്‍ തലയാട്ടുന്നുണ്ടെങ്കില്‍. താളംപിടിക്കുന്നുണ്ടെങ്കില്‍. ഉറക്കം വരാത്ത രാത്രികളില്‍ ഇയര്‍ഫോണ്‍ വെച്ച് ആ പാട്ടാസ്വദിച്ചു പതുക്കെ ഉറക്കത്തിലേക്കു വഴുതി വീഴുന്നുണ്ടെങ്കില്‍. വാഹനങ്ങളിലുള്ള ദൂരയാത്രകള്‍ മടുപ്പുളവാകാതിരിക്കാന്‍ ആ സംഗീതം നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍. അയ്യപ്പസ്വാമിക്ക് റങ്ങാന്‍ ആ സ്വരധാര ശബരിമലയില്‍ അലയടിക്കുമ്പോള്‍ 60 വര്‍ഷം അദ്ദേഹം നമുക്ക് നല്‍കിയ സംഗീതത്തിന് മുന്നില്‍,ആ ഗന്ധര്‍വ്വശബ്ദത്തിന് മുന്നില്‍, ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച ആ വ്യക്തിത്വത്തിന് മുന്നില്‍ സൃഷ്ടാഗം പ്രണമിക്കുന്നു. എന്നുമാണ് സിദ്ധു പനയ്ക്കല്‍ എഴുതിയിരിക്കുന്നത്.
Recommended Video

ഈ 60 സുവര്‍ണ്ണ സംഗീത വര്‍ഷങ്ങള്‍ ഞങ്ങള്‍ ആരാധകരുടെയും ആഘോഷമാണ് ദാസേട്ടാ.. ഇനിയും, കണക്കില്ലാത്ത വര്‍ഷങ്ങളോളം ഈ അമൂല്യ ശബ്ദ മാധുര്യം ഞങ്ങള്‍ക്കെന്നും ആസ്വദിക്കാന്‍ കഴിയണമേ എന്ന്, ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.. എന്നാണ് നടന്‍ മനോജ് കെ ജയന്‍ കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications











