ടിപ് ടിപ് ബർസാ പാനിയിൽ ഒപ്പു വെച്ചത് ദിവ്യ ഭാരതി; അഞ്ച് ദിവസം ഷൂട്ടിനുമെത്തി; ആ ദുരൂഹ മരണം മാറ്റി മറിച്ചു
ടിപ് ടിപ് ബർസാ പാനി എന്ന ഒറ്റ ഗാനത്തിലൂടെ രാജ്യമൊട്ടുക്കും പ്രശസ്തയായ നടിയാണ് രവീണ ടണ്ടൻ. 1994 ലെ മൊഹ്റ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ ഗ്ലാമറസ് ചുവടുകളോടെ രവീണ വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകൻ. അടുത്തിടെ അക്ഷയ് കുമാറിന്റെ തന്നെ സൂര്യവംശി എന്ന ചിത്രത്തിൽ ഈ ഗാനം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
രവീണയ്ക്ക് പകരം നടി കത്രീന കൈഫാണ് റീമേക്കിൽ എത്തിയത്. കത്രീനയും മികച്ച രീതിയിൽ തന്നെ ഈ ഗാനത്തിൽ തിളങ്ങി. പക്ഷെ വർഷങ്ങൾക്കിപ്പുറവും രവീണയുടെ പേരിൽ തന്നെയാണ് ടിപ് ടിപ് ബർസ പാനി എന്ന ഗാനം അറിയപ്പെടുന്നത്. രവീണ പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ടിപ് ടിപ് ബർസാ നടിയുടെ കരിയറിലെ അടയാളപ്പെടുത്തലായി.

അതേസമയം യഥാർത്ഥത്തിൽ രവീണയായിരുന്നില്ല ഈ സിനിമയിലും ഗാനത്തിലും എത്തേണ്ടിയിരുന്നത്. അകാലത്തിൽ മരണമടഞ്ഞ നടി ദിവ്യ ഭാരതി ആയിരുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ ഒപ്പു വെച്ച ദിവ്യ അഞ്ച് ദിവസം ഷൂട്ടിംഗിനും എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി നടി മരിച്ചതോടെ പകരം രവീണയെ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ ഈ ഗാനരംഗത്തിലഭിനയിക്കാൻ രവീണയ്ക്ക് മടിയുണ്ടായിരുന്നു. മാെഹ്റ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറും തിരക്കഥാകൃത്തുമായ ഷബിർ ബോക്സ്വാലയാണ് ഇക്കാര്യം പറഞ്ഞത്.

'ഇതൊരു നല്ല പ്രൊജക്ട് ആണെന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷെ ചെയ്യാൻ അവൾ ഭയപ്പെട്ടു. തന്റെ അച്ഛന് ഇതിൽ എതിരഭിപ്രായമുണ്ടാവുമെന്ന് അവൾ പറഞ്ഞു. അച്ഛനെ സിനിമ കാണിക്കേണ്ടെന്നാണ് രാജീവ് ( സംവിധായകൻ) പറഞ്ഞത്. ഒടുവിൽ അവൾ സമ്മതിച്ചു,' ഷബിർ ബോക്സ്വാല പറഞ്ഞു. കെജിഎഫ് ചാപ്റ്റർ ടുവിലാണ് രവീണ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് സീരിസായ ആര്യങ്കിലും രവീണ മുഖ്യകഥാപാത്രമായെത്തി.

പതിനാലോളം ഹിന്ദി സിനിമകളിൽ അഭിനയിച്ച ദിവ്യ ഭാരതി തന്റെ 19ാം വയസ്സിലാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. നടി ശ്രീദേവിയുമായി മുഖഛായയിൽ ഏറെ സാമ്യമുണ്ടായിരുന്ന നടിയാണ് ദിവ്യ ഭാരതി. ശ്രീദേവിയും ദിവ്യ ഭാരതിയും തമ്മിലുള്ള മുഖഭാവങ്ങൾ തമ്മിലും താരതമ്യമുണ്ടായിരുന്നു. ഇരു നടിമാരുടെയും മരണത്തിൽ പോലും സമാനതകളുണ്ട്.
Recommended Video

2018 ൽ ദുബായിലെ ഒരു ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയിലാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നായിരുന്നു ദുബായ് പൊലീസ് പറഞ്ഞത്. അതേസമയം മരണകാരണം സംബന്ധിച്ചുള്ള ദുരൂഹതകൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.
1993 ൽ മുംബൈയിലെ അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ദിവ്യ ഭാരതി മരിക്കുന്നത്. 1998 ഓടെ കേസന്വേഷണം അവസാനിച്ചെങ്കിലും ദിവ്യയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതകളുണ്ട്.


Click it and Unblock the Notifications











