നാല് സംസ്ഥാനങ്ങളില്‍ വിലക്കു നീങ്ങി, പത്മാവത് വരുന്നു
പത്മാവത് എന്ന സിനിമയ്ക്ക് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിനിമ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കാത്തതിനെതിരെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജസ്ഥാന്‍, ഗുജറാത്ത് , മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ചിത്രത്തിന് വിലക്കേര്‍പെടുത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ നാലു സംസ്ഥാനങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തില്‍ പിറന്ന ബിഗ് ബജറ്റ് സിനിമയാണ് പത്മാവതി. സിനിമയുടെ പേരിലുയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് സിനിമ പത്മാവത് എന്ന പേരാക്കി മാറ്റുകയായിരുന്നു. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്. ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയില്‍ പത്മിനിയെ മോശക്കാരിയായി ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്.
കര്‍ണിസേനാംഗങ്ങളായിരുന്നു റാണി പത്മിനിയെ മോശമാക്കി ചിത്രീകരിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. സംവിധായകനും നായികയായി അഭിനയിച്ച ദീപിക പദുക്കോണിനും വധഭീഷണിയുണ്ടായിരുന്നു.എന്നാല്‍ സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്ന സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും ചിത്രത്തിന്റെ റിലീസ് തടയുകയായിരുന്നു. സിനിമ നിരോധിച്ചത് ഗൗരവമുള്ള വിഷയമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മുന്‍പ് തീരുമാനിച്ചതുപോലെ ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











