'അവസാന ചടങ്ങുകൾ നടത്താൻ കാശില്ല, മദ്യപാനിയായിരുന്നു, ആറ് വർഷം സ്റ്റോർ റൂമിൽ താമസിച്ചു'; ഫറാ ഖാന്റെ ജീവിതം!
സ്വർണ്ണ തളികയിലുണ്ട് പട്ടുമെത്തയിൽ കിടന്നുറങ്ങി ഉയരങ്ങളിലെത്തിയവർ ലോകത്ത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. മറ്റുള്ളവരെല്ലാം വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് ജീവിതം എത്തിച്ചത്.
രാവും പകലും ഉറക്കം പോലും ഇല്ലാതെ വളരെ പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്ന് കഴിവുകൊണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയ ബോളിവുഡിലെ പ്രതിഭയാണ് ഫറാ ഖാൻ. സംവിധായിക, അഭിനേത്രി, നിർമാതാവ്, കൊറിയോഗ്രാഫർ തുടങ്ങി വിവിധ മേഖലകളിലാണ് ഫറാ ഖാൻ കഴിവ് തെളിയിച്ചിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് 16ന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ ഫറാ ഖാൻ തന്റെ ജന്മദിനം സഹോദരൻ സാജിദ് ഖാനൊപ്പം ആഘോഷിക്കാൻ ഷോയിൽ പ്രവേശിക്കുന്നതിന്റെ വീഡിയോയാണ്.
താരം മത്സരാർത്ഥികളുമായി സംവദിക്കുകയും അവർക്കൊപ്പം രസകരമായ ഗെയിമുകൾ കഴിക്കുന്നതും വീഡിയോയിൽ കാണാം. ശിവ് താക്കറെ, അബ്ദു റോസിക്, എംസി സ്റ്റാൻ എന്നിവരോടൊപ്പം ഇരുന്ന് വൈകാരികമായി ഫറ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ഇന്ന് ബോളിവുഡിലെ താരമാണ് ഫറയെങ്കിലും ഇങ്ങനൊരു അവസ്ഥയിലേക്ക് എത്തും മുമ്പ് ഫറ കടന്നുപോയ വഴികൾ എല്ലാവരേയും അത്ഭുതപ്പെടുത്തും. അത്രത്തോളം മോശമായൊരു ബാല്യമായിരുന്നു ഫറയുടേത്.
പിതാവിന്റെ മരണശേഷം ഫറയ്ക്കും സഹോദരൻ സാജിദിനും അവരുടെ അമ്മയ്ക്കും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നിരവധി അനുഭവിക്കേണ്ടി വന്നിരുന്നു.
ബിഗ് ബോസ് 16ന്റെ എപ്പിസോഡുകളിലൊന്നിൽ സാജിദ് ഖാൻ അച്ഛൻ കമ്രാൻ എങ്ങനെ ഒരു സിനിമാ സംവിധായകനായിയെന്ന് വിവരിച്ചിരുന്നു. 'ഞങ്ങൾ സുഖമായി ജീവിച്ച് വരികയായിരുന്നു.'

'ഒരു സിനിമ പരാജയപ്പെട്ടതോടെ ജീവിതം മാറി മറിഞ്ഞു. സിനിമയിലെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് അച്ഛൻ മദ്യത്തിന് അടിമയായി. ഒപ്പം ആരോഗ്യപ്രശ്‌നങ്ങളും വന്നു. ഒടുവിൽ അദ്ദേഹം മരിച്ചപ്പോൾ ശവസംസ്‌കാരം നടത്താൻ പോലും ഫറയുടേയും കുടുംബത്തിന്റേയും കൈയ്യിൽ പണമില്ലായിരുന്നു.'
'നിരവധി ബന്ധു വീടുകളിൽ കയറി ഇറങ്ങി സഹായം അഭ്യാർഥിച്ച് കൊഞ്ചി. പക്ഷെ അവരൊന്നും സഹായിക്കാൻ തയ്യാറായില്ല. അവസാനം സൽമാൻ ഖാന്റെ അച്ഛൻ സലിം ഖാനാണ് ഒടുവിൽ കുറച്ച് പണം നൽകിയതെന്ന്' ഫറയുടെ സഹോദരൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

'അന്ത്യകർമങ്ങൾ മാന്യമായി പൂർത്തിയാക്കുക മാത്രമല്ല. കുറച്ച് ദിവസത്തേക്ക് വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാനും അദ്ദേഹം സഹായിച്ചു. അച്ഛൻ മരിക്കുമ്പോൾ 30 രൂപ മാത്രമെ കൈയ്യിലുണ്ടായിരുന്നുള്ളു. അച്ഛൻ മരിച്ച ശേഷം ബന്ധുവീട്ടിലെ സ്റ്റോർ റൂമിലായിരുന്നു എന്റെ കുടുംബം താമസിച്ചിരുന്നത്.'
'ആറ് വർഷക്കാലം ആ സ്റ്റോർ റൂമായിരുന്നു ഞങ്ങളുടെ വീട്. അച്ഛന് സിനിമാ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ പേരിൽ ഞങ്ങൾ മക്കൾ പ്രിവിലേജ്ഡാണെന്ന തരത്തിൽ ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.'

എന്നാണ് മുമ്പൊരിക്കൽ അനുഭവം പങ്കുവെക്കവെ ഫറ ഖാൻ പറഞ്ഞത്. അച്ഛൻ മരിച്ച സമയത്ത് പണം സമ്പാദിക്കാൻ താനും ഫറയും ജുഹു ബീച്ചിൽ നൃത്തം ചെയ്തിരുന്നുവെന്നും ഫറയുടെ സഹോദരൻ പറഞ്ഞിട്ടുണ്ട്.
ഫറ കഴിവുള്ള ഒരു നർത്തകി ആയിരുന്നതിനാൽ നൃത്തസംവിധായകരുടെ അസിസ്റ്റന്റാകാൻ സാധിച്ചുവെന്നും പിന്നീടൊരിക്കൽ ജോ ജീതാ വോഹി സിക്കന്ദറിന്റെ ചിത്രീകരണ വേളയിൽ നൃത്തസംവിധായകൻ വരാതിരുന്നതോടെ പെഹ്‌ല നഷാ എന്ന ഗാനത്തിന് നൃത്തം സംവിധാനം ചെയ്യാൻ ഫറയ്ക്ക് അവസരം ലഭിച്ചുവെന്നും അവിടെ നിന്നാണ് ഫറയുടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങിയതെന്നും സാജിദ് പറഞ്ഞിട്ടുണ്ട്.

കൊറിയോഗ്രാഫർ എന്ന നിലയിൽ അംഗീകാരങ്ങൾ നേടിയ ശേഷമാണ് ഫറാ ഖാൻ ആദ്യമായി സിനിമ സംവിധാനം ചെയ്തത്. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, ടീസ് മാർ ഖാൻ എന്നിവയാണ് ഫറാ ഖാൻ സംവിധാനം ചെയ്ത സിനിമകളിൽ ചിലത്. ഫറ ജനപ്രിയ റിയാലിറ്റി ടിവി ഷോകളുടെ അവതാരകയും ജഡ്ജും കൂടിയാണ്.


Click it and Unblock the Notifications











