'അടുത്ത ജന്മത്തിൽ പാട്ടുകാരിയാകേണ്ട, എനിക്ക് മാത്രമെ എന്റെ പ്രശ്നങ്ങൾ അറിയൂ'; ലതാജീ അന്ന് പറഞ്ഞത്!
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ കഴിഞ്ഞ ദിവസമാണ് പാട്ടിന്റെ ലോകം ഉപേക്ഷിച്ച് സ്വർഗം പൂകിയത്. കൊവിഡും ന്യുമോണിയയും ബാധിച്ച് കഴിഞ്ഞ ജനുവരി എട്ട് മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30000ത്തിലേറെ ഗാനങ്ങളും പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങളും ഈ മഹാപ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.
1929 സെപ്‌റ്റംബർ 28ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു.

പിതാവ് തലതയുടെ പതിമൂന്നാം വയസിലാണ് മരിച്ചത്. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. ഏതാനും ഗാനങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ച ലത മങ്കേഷ്കർ നാല് ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫോട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ. ലതാജിയുടെ മധുര മനോഹര ശബ്ദത്തിൽ പിറന്ന ഗാനങ്ങൾ കേൾക്കാത്തവർ ഈ ലോകത്ത് ചുരുക്കമായിരിക്കും.

അടുത്ത ജന്മം എങ്കിലും ലതാജിയായി ജനിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഒരു വട്ടം എങ്കിലും ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ലതാജി അത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. അവർ തന്നെ പലപ്പോഴും അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. പുനർ ജന്മം ആഗ്രഹിക്കുന്നില്ലെന്നും ഇനി അങ്ങനെ ജനിക്കുകയാണെങ്കിൽ തന്നേയും ലതാ മങ്കേഷ്കറായി പിറക്കരുത് എന്നാണ് ആഗ്രഹമെന്നും ലതാജി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ജാവേദ് അക്തറുമായി നടത്തിയ പഴയൊരു അഭിമുഖത്തിലായിരുന്നു ലതാ മങ്കേഷ്കറുടെ വെളിപ്പെടുത്തൽ. ലതാ മങ്കേഷ്കറായി ജനിച്ചാലുള്ള പ്രശ്നങ്ങൾ തനിക്ക് മാത്രമെ അറിയുവെന്നും അതുകൊണ്ട് തന്നെ ഒരിക്കലും ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ലതാ മങ്കേഷ്കറായി ജനിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് പ്രിയ ഗായിക അന്ന് പറഞ്ഞത്.

അവിവാഹിതയായിരുന്നു ലതാ മങ്കേഷ്കർ. നാല് സഹോദരങ്ങളെ വളർത്തി വലുതാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ലതയുടെ യൗവനം. അതെല്ലാം ഒന്നൊതുങ്ങിയപ്പോൾ ഇഷ്ടപ്പെട്ടയാളുമായി ഒന്നിച്ചൊരു ജീവിതം നടക്കാതെ പോയി. അതോടെ വിവാഹ ജീവിതം ലത വേണ്ടെന്ന് വച്ചു. 'ചേച്ചിയുടെ തീരുമാനമായിരുന്നു ശരി. കലാകാരന്മാർ വിവാഹം ചെയ്യാതിരിക്കുന്നതാണ് അവരുടെ കലാജീവിതത്തിനു നല്ലത് ' എന്ന് പിന്നീട് സഹോദരി ആശാ ഭോസ്‌ലെ തന്നെ പറഞ്ഞിട്ടുണ്ട്. സംഗീതജ്ഞനായ ഭുപൻ ഹസാരികയുമായി ലത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയത് ഹസാരികയുടെ മരണശേഷം ആദ്യ ഭാര്യ പ്രിയംവദ തന്നെയാണ്. സംഗീതത്തോടുള്ള കടുത്ത പ്രണയമാണ് ഇരുവരെയും അടുപ്പിച്ചതെന്നും അന്ന് അവർ പറഞ്ഞിരുന്നു.


Click it and Unblock the Notifications











