'രാജേഷ് ഖന്നയ്ക്ക് അഭിനയിക്കാനറിയില്ലെന്ന് നസറുദ്ദീൻ ഷാ'; മരിച്ചുപോയവരെ ബഹുമാനിക്കാൻ പഠിക്കൂവെന്ന് ട്വിങ്കിൾ!
ബോളിവുഡ് താരം രാജേഷ് ഖന്ന വിടപറഞ്ഞിട്ട് പത്ത് വർഷങ്ങൾ പിന്നിടുന്നു. അർബുദ രോഗബാധയെ തുടർന്നാണ് രാജേഷ് ഖന്ന അന്തരിച്ചത്. 163 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാജേഷ് ഖന്ന ഇന്ത്യൻ സിനിമയുടെ ആദ്യ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളിൽ 106ലും അദ്ദേഹം നായകവേഷത്തിൽ അഭിനയിച്ചു. 1966ൽ പുറത്തിറങ്ങിയ ആഖ്‌രി ഖത്താണ് ആദ്യ സിനിമ. 1967ൽ പുറത്തിറങ്ങിയ റാസിയിലൂടെയാണ് ഖന്ന ശ്രദ്ധേയനാവുന്നത്. 1969 മുതൽ 1971 വരെ ഖന്ന നായകനായ 15 ചിത്രങ്ങൾ തുടർച്ചയായി ബോക്‌സ്ഓഫീസിൽ വിജയിച്ചു.
ഇന്ത്യൻ സിനിമയിലെ സർവകാല റെക്കോഡാണിത്. കാല്പനികതാരം എന്ന നിലയിൽ അറിയപ്പെട്ടിരുന്ന രാജേഷ് ഖന്നയും ഗായകൻ കിഷോർ കുമാറുമായുള്ള കൂട്ടുകെട്ട് നിരവധി വിഖ്യാത ഗാനങ്ങൾക്ക് ജന്മം നൽകി. കാക്ക എന്ന വിളിപ്പേരിൽ ഖന്ന അറിയപ്പെട്ടിരുന്നു. ബാരോം കി സപ്ന, ഇത്ഫാഖ്, അമർ പ്രേം, ആരാധന തുടങ്ങിയവയാണ് ഖന്നയുടെ പ്രശസ്ത ചിത്രങ്ങൾ. അഭിനയത്തിന് പുറമേ പിന്നണി ഗായകനായും അദ്ദേഹം ആരാധകർക്കിടയിൽ തന്റെ സാന്നിധ്യം അറിയിച്ചു. സഫർ, അമർ പ്രേം തുടങ്ങി എട്ട് ചിത്രങ്ങളിലെ ഗാനങ്ങൾക്ക് അദ്ദേഹം പിന്നണി പാടി. നിർമാതാവായും സഹനിർമാതാവായും രാജേഷ് ഖന്ന സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നു.

1990കളിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. 1991 മുതൽ 1996 വരെ ന്യൂഡൽഹിയിൽ നിന്ന് ലോക്‌സഭാംഗമായി. 1942 ഡിസംബർ 29ന് പഞ്ചാബിലെ അമൃത്‌സറിൽ ജനിച്ച രാജേഷ് ഖന്ന ഗിർഗാവിലെ സെന്റ് സെബാസ്റ്റ്യൻ ഗോവൻ ഹൈസ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിൽക്കാലത്ത് പേരെടുത്ത നടനായി മാറിയ ജിതേന്ദ്ര സ്‌കൂളിൽ ഖന്നയുടെ സഹപാഠിയായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹം നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് കിഷിൻചന്ദ് ചെല്ലാരം കോളേജിലും ജിതേന്ദ്രയും രാജേഷ് ഖന്നയും ഒരുമിച്ചാണ് പഠിച്ചത്. 1976ൽ ചില പരാജയ ചിത്രങ്ങൾ മൂലം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് മങ്ങലേറ്റിരുന്നു. ആദ്യ ഭാര്യ അഞ്ജു മഹേന്ദ്രയെ വിവാഹമോചനം ചെയ്ത ശേഷമാണ് 1973ൽ പ്രശസ്ത നടി ഡിംപിൾ കപാഡിയയെ ഖന്ന വിവാഹം ചെയ്തത്.

മകൾ ട്വിങ്കിൾ ഖന്ന ബോളിവുഡിലെ മികച്ച നടിയായിരുന്നു. അക്ഷയ്കുമാറാണ് ട്വിങ്കിൾ ഖന്നയെ വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാമത്തെ മകൾ റിങ്കി ഖന്നയും നടിയാണ്. ഒരിക്കൽ നടൻ നസറുദ്ദീൻ ഷാ രജേഷ് ഖന്ന നല്ല നടനല്ലെന്ന് പറഞ്ഞപ്പോൾ മകൾ ട്വിങ്കിൾ ഖന്ന രൂക്ഷമായ രീതിയിൽ പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു. 2016ൽ ആണ് വിവാദ പ്രസ്താവന നസറുദ്ദീൻ ഷാ നടത്തിയത്. 1970കൾ സിനിമയുടെ തുടക്ക കാലമായിരുന്നുവെന്നും അതിനാലാണ് വലിയ കഴിവില്ലാതിരുന്നിട്ടും രാജേഷ് ഖന്നയ്ക്ക് സൂപ്പർസ്റ്റാർ ആകാൻ സാധിച്ചത് എന്നുമാണ് നസറുദ്ദീൻ ഷാ ഒരു അഭിമുഖത്തിൽ പറഞ്ഞ്. കശ്മീരിൽ പോയി ആർക്കും സിനിമ ചെയ്യാമെന്നും നസറുദ്ദീൻ ഷാ രാജേഷ് ഖന്നയെ കളിയാക്കി പറഞ്ഞു. രാജേഷ് ഖന്നയുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയുടെനിലവാരം, അഭിനയം, സംഗീതം, വരികൾ എന്നിവയുടെ നിലവാരം കുറഞ്ഞുവെന്നും നസറുദ്ദീൻ ഷാ പറഞ്ഞിരുന്നു.

നസറുദ്ദീൻ ഷായുടെ പ്രസ്താവന വാർത്തയായതോടെയാണ് രാജേഷ് ഖന്നയുടെ മകൾ ട്വിങ്കിൾ ഖന്ന നസറുദ്ദീൻ ഷായ്ക്ക് എതിരെ രംഗത്തെത്തിയത്. ട്വിങ്കിൾ ഖന്ന ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. 'സർ നിങ്ങൾക്ക് ജീവിച്ചിരിക്കുന്നവരെ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, മരിച്ചവരെ ബഹുമാനിക്കുക. പ്രതികരിക്കാൻ കഴിയാത്ത ഒരു മനുഷ്യനെ ആക്രമിക്കുകയാണ് നിങ്ങൾ'. രാജേഷ് ഖന്ന അഭിനയിച്ച ഹിറ്റ് സിനിമകളെക്കുറിച്ചും ട്വിങ്കിൾ ഖന്ന ട്വിറ്ററിൽ കുറിച്ചു. സംഭവം വാർത്തയായതോടെ നസറുദ്ദീൻ ഷാ ക്ഷമാപണം നടത്തി. അന്തരിച്ച നടനെ ആക്രമിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് ഷാ പറഞ്ഞു.


Click it and Unblock the Notifications











