സരോജ് കുമാര്‍ ശ്രീനിയ്‌ക്കൊരു പാഠമാവട്ടെ

മലയാളസിനിമയുടെ നടപ്പുരീതികളെ വിമര്‍ശനപരമായ് നോക്കിക്കാണാനും നേരിടാനും ശ്രീനിവാസന്‍ ആദ്യമായ് മുതിര്‍ന്നത് ഉദയനാണ്താരം എന്ന ചിത്രത്തിലൂടെയാണ്.കണ്ടും കേട്ടും പ്രേക്ഷകര്‍ അറിഞ്ഞിരുന്ന സിനിമയ്ക്കുള്ളിലെസിനിമയെ, താരത്തെ യുക്തിഭദ്രമായ് കളിയാക്കുകയും സിനിമ എന്ന കൂട്ടായ്മയുടെ ശരിയായ അമരത്വം സംവിധായകനും
എഴുത്തുകാരനുമാണെന്ന് സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രേക്ഷകര്‍ക്കുമുമ്പില്‍ ശ്രീനിവാസന്‍ കയ്യടികള്‍ ഏറ്റുവാങ്ങിയത്.
കുടുംബ ജീവിതത്തിലും സാമൂഹീക ഇടപ്പെടലുകളിലും മറ്റ് അനുബന്ധസന്ദര്‍ഭങ്ങളെയും സിനിമയ്ക്ക് വിഷയമാക്കിയപ്പോഴെല്ലാം ശ്രീനിവാസന്‍ തന്റെ സ്വതഃസിദ്ധമായ ശൈലിയിലൂടെ തന്നെയാണ് പ്രേക്ഷകര്‍ക്കുമുമ്പിലെത്തിയത്.
സ്വയം ഏഴുതിയുണ്ടാക്കിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളിലെ കഥാപാത്രത്തെ പരിഹാസ്യമാക്കി ഇമേജിന്
പ്രസക്തിയില്ലാത്ത വിധം ആക്ഷേപത്തിന് വിട്ടുകൊടുത്ത് ആത്യന്തികമായ വിജയം കൈയൊതുക്കത്തോടെ വാങ്ങിയ മുന്‍ അനുഭവങ്ങളല്ല പുതിയ ശ്രീനിവാസന്‍ തിരക്കഥകള്‍ പറയുന്നതും ചെയ്യുന്നതും.
ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രവും പത്മശ്രീ സരോജ് കുമാറും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മലയാളസിനിമയിലെ ഏറ്റവും പ്രതിഭയുള്ള ഒരു നടനാണ് മോഹന്‍ലാല്‍. കഥാപാത്രത്തിന് വഴങ്ങാത്ത ശരീരത്തെ പലപ്പോഴും ലാല്‍ മറികടന്നത് തന്റെ മുഖത്ത് അനായാസേന വന്നു പോകുന്ന ഭാവപ്രകടനങ്ങളുടെ
സമ്മേളനം കൊണ്ടാണ്.
ഒരു താരം എന്ന നിലയില്‍ വ്യക്തിജീവിതത്തിലും സിനിമ അനുവദിച്ച കൊടുത്ത പരിലാളനകളിലും പ്രകടിപ്പിക്കാവുന്ന സ്വഭാവവിശേഷണങ്ങളെ ഒരു സെലിബ്രിറ്റി, ഒരു പബ്ലിക് ഫിഗര്‍ എന്ന രീതിയില്‍ വിമര്‍ശന വിധേയമാക്കാനും തുറന്നു കാണിക്കാനും കലാകാരനും കലാരൂപത്തിനും സ്വാതന്ത്ര്യമുണ്ട്.
സത്യസന്ധമായ് അത് ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കും അവകാശമുണ്ട്. മലയാളസിനിമ ആഘോഷിക്കുന്ന ലാലിന് ഇവിടെ ഒരു മാര്‍ക്കറ്റ് വാല്യൂ ഉണ്ട് എന്നും എല്ലാവര്‍ക്കുമറിയാം ഇതൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ആരോഗ്യകരമായ പ്രയോഗമാണ് ഉദയനാണ് താരത്തില്‍ കണ്ടത്.അത് പരമാവധിയുമായിരുന്നു. അതിനപ്പുറം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിനേയും മലയാളസിനിമയുടെ അണിയറ രഹസ്യങ്ങളും വിഷയമാക്കുമ്പോള്‍ അതുപറയാനുള്ള ഒരു പ്ലാറ്റ്‌ഫോമും കൂടി ശ്രീനിവാസന്‍ ഒരുക്കേണ്ടതുണ്ടായിരുന്നു.
അതില്ലാതെപോയതാണ് സരോജ് കുമാറിന്റെ പരാജയവും ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനെ സംശയത്തോടെ നോക്കേണ്ടി വന്നതും. പൃഥ്വിരാജിനെ, ആസിഫ് അലിയെ പോലുള്ള പുതിയ തലമുറയുടെ നടപ്പുരീതികള്‍, ഫാന്‍സ് അസോസിയേഷനുകളുടെ ചെയ്തികള്‍, റീമേയ്ക് പ്രവണതകള്‍, കോപ്പിയടി സിനിമകള്‍, സ്വന്തം പ്രായം കാണാതെ മകളുടെ പ്രായമുള്ള നടിമാരോടോപ്പം ആടിപ്പാടുന്ന സൂപ്പറുകള്‍, മാധ്യമ അഭിമുഖങ്ങളിലെ കോപ്രായങ്ങള്‍ എന്നിവയൊക്കെ എണ്ണിയെണ്ണി നിരത്തുമ്പോള്‍ ഇതൊക്കെ പറയാന്‍മാത്രം ഒരുസിനിമ എന്നേ തോന്നു.
ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ ശ്രീനിവാസനും പരാജയപ്പെടുന്നിടത്ത് സൂപ്പര്‍താരത്തിന്റെ നേര്‍ക്ക് കുതിരകയറാനുള്ള ശ്രമം മാത്രമായ് ചുരുങ്ങുന്നു സരോജ് കുമാര്‍. മറ്റുള്ളവരുടെ കഥ തട്ടിയെടുത്ത് തിരക്കഥയുണ്ടാക്കുന്നതും സൂപ്പര്‍താര ഇമേജ് ഉല്‍പ്പാദിപ്പിക്കുന്ന തിരക്കഥാ ഫാക്ടറികളുമൊക്കെ വിമര്‍ശനത്തിനു വിധേയമാക്കാത്തതും മലയാളസിനിമയെ
നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സിനിമ ഉണ്ടാക്കിയതെന്ന വാദത്തെ പിന്തുണക്കില്ല.
വിമര്‍ശനം ഏതുരംഗത്തും അത്യവശ്യമാണ്. അത് ആരോഗ്യകരവും വസ്തുനിഷ്ഠവും കാര്യകാരണസഹിതവുമായിരിക്കണം. വിമര്‍ശകരും വിമര്‍ശിക്കപ്പെടുന്നവരും പരസ്പരം മാന്യതയും സൂക്ഷിക്കണം.


Click it and Unblock the Notifications











