യുദ്ധം പ്രതീക്ഷിച്ച് ആരും വരരുത്! കുറച്ച് തമാശയും പ്രേമവും മാത്രം, ഹിറ്റ് ചിത്രത്തിന് 5 വയസ്
2015 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായ പ്രേമത്തിന്റെ ഓളം ഇനിയും മാറിയിട്ടില്ല. ജോർജും മേരിയും മലരും സെലിനുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. പ്രേമം പുറത്തിറങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. നിവിൻ പോളിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. നാല് കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം വാരിക്കൂട്ടിയത് 60 കോടിയിലധികം രൂപയായിരുന്നു.
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും പ്രേമം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തമിഴ് , തെലുങ്ക് ഭാഷകളിലും പ്രദർശനത്തിനെത്തിയ പ്രേമം യുവതി യുവാക്കൾ നെഞ്ചിലേറ്റുകയായിരുന്നു. ജോർജിന്റെ കട്ട താടിയും കറുത്ത ഷർട്ടും മുണ്ടുമൊക്കെ യൂത്തിന്റെ ഇടയിൽ തരംഗമായിരുന്നു. ഇന്നും അതിന്റെ ആഘോഷങ്ങൾ കെട്ടിടങ്ങിയിട്ടില്ല.പ്രേക്ഷകർ ചിത്രം ആഘോഷമാക്കുമ്പോൾ വിവാദങ്ങളും പ്രേമത്തെ തേടി എത്തിയിരുന്നു പ്രേമത്തിനോടൊപ്പം തന്നെ വിവാദങ്ങൾക്കും അഞ്ച് വയസ്സ് പൂർത്തിയാകുകയാണ്.

അഞ്ച് വർഷം മുൻപ് അധികം അവകാശവാദങ്ങളൊന്നുമില്ലാതെയായിരുന്നു പ്രേമം തിയേറ്ററുകളിൽ എത്തിയത്. അന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച വാക്കുകൾഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രേമം എന്ന ചലച്ചിത്രത്തിന്റ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിൽ ആയി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായ 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അല്ലാതെ വയറ് നിറച്ച് പാട്ടുമുണ്ട് പടത്തിൽ. പിന്നെ ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊച്ചു തമാശയും മാത്രമേ ഉണ്ടാവൂ.യുദ്ധം പ്രതീക്ഷിച്ച് ആരും ഈ വഴിക്ക് വരരുത്.

പ്രണയ ചിത്രങ്ങൾ അരങ്ങ് തകർക്കുന്ന സമയത്തായിരുന്നു ജോർജും മൂന്ന് കാമുകിമാരും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഒരു പ്രണയം പൊട്ടിയാൽ കാമുകിയെ ആലോചിച്ച് ജീവിതം കളയുന്ന പ്രണയ നായകന്മാരുടെ കൂട്ടത്തിലേയ്ക്കാണ് ഒന്ന് പോയാൽ മൂന്ന് എന്ന് പറഞ്ഞു കൊണ്ട് ജോർജ്ജ് എത്തുന്നത്. ഇത് പ്രേക്ഷകരുടെ ജീവിതവുമായി അടുത്ത് നിൽക്കുന്നത് കൊണ്ടാകണം ജോർജിനേയും കൂട്ടരേയും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചത്. സാധാണ യൂത്തിനിടയിൽ കണ്ടു വരുന്ന സംഭവങ്ങളായിരുന്നു അൽഫോൺസ് പുത്രൻ വളരെ രസകരമായി അവതരിപ്പിച്ചത്.

ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേമത്തിലെ ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ 7 പാട്ടുകൾ ഇന്നും സോഷ്യൽ മീഡിയിൽ ട്രെന്റിങ്ങാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ആലുവ പുഴയുടെ തീരത്ത്" വിജയ് യേശുദാസിന്റെ "മലരേ" എന്ന് തുടങ്ങുന്ന ഗാനവുമാണ് ആദ്യം ഹിറ്റായത്. പ്രേമം ഒരു പ്രണയ ചിത്രം മാത്രമല്ല സൗഹൃദ ചിത്രം കൂടിയാണ്. താരങ്ങളുടെ ഓഫ് സീൻ കെമസ്ട്രി ചിത്രത്തിന്റെ വിജയത്തിനെ സ്വാധീനിച്ചിട്ടുണ്ട്.

പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചത് വലിയ വാർത്തയായിരുന്നു. തിയേറ്ററിൽ ചിത്രം സൂപ്പർ ഹിറ്റായി ഓടുമ്പോഴായിരുന്നു വ്യാജ പതിപ്പ് വ്യാപകമാകുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് പിടി കൂടുകയും ചെയ്തിരുന്നു. വ്യാജ പതിപ്പ് പുറത്തു വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പലകഥകളും പുറത്തിറങ്ങിരുന്നു.പ്രേമം സിനിമയിൽ അറസ്റ്റിലായ പ്രതികളിലൊരാളുടെ സഹോദരൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് വ്യാജൻമാരെ കുടിക്കിയത്.

കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളുടെ സഹോദരൻ പ്രണയിച്ച പെൺകുട്ടിയ്ക്ക് സിനിമ നൽകിയതാണ് വ്യാജന്മാരെ കുടുക്കിയത്. മറ്റാർക്കും നൽകരുതെനന് പറഞ്ഞാണ് പെൺകുട്ടിയ്ക്ക് സിനിമ നൽകിയത്. എന്നാൽ വാക്ക് പാലിക്കാതെ പെൺകുട്ടി സിനിമയുടെ കോപ്പി പലർക്കും കാണാനായി നല്‍കി. അങ്ങനെ ലഭിച്ച കോപ്പിയാണ് കൊല്ലത്തെ വിദ്യാർഥി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത്.


Click it and Unblock the Notifications











