ടൊവിനോ കരഞ്ഞത് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട മൊമെൻ്റായി മാറി; നടൻ്റെ കരച്ചിലിനെ പറ്റി കുറിപ്പ് വൈറൽ
ശക്തമായ അഭിപ്രായങ്ങള്‍ പറയുന്ന, ആരോടും മുഖത്ത് നോക്കി സംസാരിക്കുന്ന താരമാണ് ടൊവിനോ തോമസ്. എന്നാല്‍ നടനെ വികാരഭരിതനായി കണ്ടതിന്റെ ആകാംഷയിലാണ് സിനിമാലോകം. തല്ലുമാല എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ടൊവിനോ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്‍ നല്‍കിയൊരു അഭിമുഖത്തില്‍ കണ്ണുകള്‍ നിറഞ്ഞ് കരയുന്ന ടൊവിനോയെ ആണ് കണ്ടത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് സ്വന്തം സഹോദരന്‍ സഹായിച്ചതിനെ പറ്റിയും മറ്റും പറഞ്ഞ് തുടങ്ങിയപ്പോഴാണ് ടൊവിനോ വികാരഭരിതനായി സംസാരിച്ചത്. വീഡിയോ വൈറലായതോടെ ഈ വിഷയത്തെ കുറിച്ച് ഒത്തിരി ചര്‍ച്ചകളും നടന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്ന കുറിപ്പ് വായിക്കാം..

'അമ്മ മരിച്ചാല്‍ പോലും ആണുങ്ങള്‍ കരയില്ലെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. അത്രയേറെ മനുഷ്യന്‍ അനാഥനാവുന്ന നേരത്ത് പൊട്ടി കരയാന്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കി പുറത്തിറങ്ങി കലങ്ങിയ കണ്ണുമായി ഓടി നടന്നിട്ട് എന്തിനാണ്. സ്‌നേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ജനുവിനായി വരുന്ന കണ്ണീരിനെ മറച്ചു പിടിച്ചിട്ട് എന്തിനാണ്.
ടൊവിനോ കരഞ്ഞത് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട മൊമെന്റ് ആയി മാറിയത് കണ്ടു. ചേട്ടനെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഇമോഷണലായി പോകാറുണ്ടെന്ന് അയാള്‍ പറയുന്നു. ഇങ്ങനെ ഉള്ള് തുറന്ന്, ക്യാമറ കട്ട് ചെയ്യാന്‍ ആവശ്യപ്പെടാതെ പ്രേക്ഷകരുടെ കണ്ണുകളെ പേടിക്കാതെ കരയാന്‍ എല്ലാ ആണുങ്ങള്‍ക്കും കഴിഞ്ഞെങ്കില്‍ എന്ന് തോന്നി.
അയ്യേ പെണ്‍കുട്ടികളെ പോലെ മോങ്ങുന്നോ എന്ന ചോദ്യം patriarchal സൊസൈറ്റി ചോദിക്കാന്‍ തുടങ്ങിട്ട് കാലങ്ങളായി. ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യന്റെ മുമ്പില്‍ പോലും അവനവനെ പ്രകടിപ്പിക്കാനുള്ള ധൈര്യം ആണുങ്ങള്‍ക്ക് കൈമോശം വന്ന് പോയിട്ടുണ്ടെന്ന് തോന്നുന്നു. സിനിമയില്‍ പൗരുഷത്തിന്റെ ആല്‍ഫാ മെയില്‍ വേഷങ്ങള്‍ ചെയ്യുമ്പോഴും അവനവനെ ടോവിനോ എക്‌സ്പ്രസ്സ് ചെയ്തത് കൊണ്ടാവണം രണ്ട് നിമിഷം നീണ്ടു നിന്ന കരച്ചിലും കണ്ണ് തുടക്കലും ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് മുമ്പ് കുഞ്ചാക്കോ ബോബന്‍ കസ്തൂരിമാനിലെ വയലിന്‍ വേര്‍ഷന്‍ കേട്ട് കണ്ണ് നിറഞ്ഞ് സംസാരിക്കാന്‍ കഴിയാതെ ഔസേപ്പച്ചന്‍ മാഷിനെ കെട്ടിപിടിക്കുന്നത് കണ്ടിരുന്നു. ഒരുപക്ഷെ അയാളുടെ പാവങ്ങളായ, ഇമോഷണലി വള്‍ണെറിബിളായ നായകവേഷങ്ങള്‍ അയാളെ പബ്ലിക് പ്ലേറ്റ്‌ഫോമില്‍ കരയാന്‍ അനുവദിക്കുന്നുണ്ട്.
മനുഷ്യരെ ഈ വിധം തരം തിരിച്ചിട്ടുള്ളത് കൊണ്ടാകണം ചിലര്‍ കരയുമ്പോള്‍ മാത്രം ചിരിക്കാന്‍ തോന്നുന്നത്. അയ്യേ എന്ന് പറയാന്‍ തോന്നുന്നത്. സ്‌ട്രോങ്ങ് മാന്‍ എന്ന് വിശേഷിപ്പിച്ച് ഒരിക്കലും ഇമോഷണലാകാന്‍ വിടാതെ മനുഷ്യരെ പാകപ്പെടുത്തുന്നത്. അതിനെയൊക്കെ ബ്രേക്ക് ചെയ്യേണ്ടതുണ്ട്.
അവനവനെ എക്‌സ്പ്രസ് ചെയ്ത് കരച്ചില്‍ വരുന്ന മൊമെന്റുകളില്‍ വിങ്ങി പൊട്ടി തൊണ്ട തൊടാതെ വിഴുങ്ങുന്ന സങ്കടങ്ങളെ അഴിച്ച് വിട്ട് ജീവിക്കാന്‍ കഴിയണം. ഓരോ ചിരിയിലും കരച്ചിലിലും നമ്മളുടെ അംശമുണ്ട്.അത് മാത്രമാണ് നമ്മള്‍...' എന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications











