ലോക് ഡൗൺ നീണ്ടതോടെ ബജറ്റ് താളം തെറ്റി, ചെലവായത് രണ്ടിരട്ടി, അടുത്ത ഷെഡ്യൂളിനെ കുറിച്ച് ബ്ലെസി
ലോക്ക് ഡൗണിനെ തുടർന്ന് ജോർദാനിൽ കുടങ്ങിപ്പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കമുള്ള ആടുജീവിതം ടീം കഴിഞ്ഞ ദിവസം കേരളത്തിൽ മടങ്ങി എത്തിയിരുന്നു. ഇന്നലെ രാവിലെ കൊച്ചി വിമാനത്താവളത്തിലായിരുന്നു ഇവർ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ പൃഥ്വി സ്വയം കാറോടിച്ച് ഫോർട്ട് കൊച്ചിയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് പോകുകയായിരുന്നു.സർക്കാർ നിർദേശം പാലിച്ചു 14 ദിവസം സംഘം നിരീക്ഷണത്തിൽ കഴിയും.

ഇപ്പോഴിത ജോർദാനിലെ വാദിറാം മരുഭൂമിയിലെ ലോക് ഡൗൺ ജീവിതത്തെ കുറിച്ച് ബ്ലെസി. ചെറിയ കാലയളവിൽ വലിയ പാഠങ്ങളാണ് പഠിച്ചതെന്ന് സംവിധായകൻ ബ്ലെസി പറയുന്നു. മടങ്ങി എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ, ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലും ഉണ്ടായിരുന്നു .ഒന്നും ചെയ്യാൻ ഇല്ലാതെ അറുപതോളം പേർ പരസ്പരം നോക്കിയിരിക്കുക അത്ര എളുപ്പമായിരുന്നില്ല.
ലോക്ക് ഡൗൺ നീണ്ടതോടെ സിനിമ ബജറ്റ് ആകെ താളം തെറ്റിയിരുന്നു. നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത്. വ്യവസായിയായ തിരുവനന്തപുരം സ്വദേശി സനൽകുമാറാണ് ഇവിടെ എല്ലാ സഹായവുമായി ഞങ്ങൾക്ക് ഒപ്പം നിന്നത്. സിനിമയുടെ 60 ശതമാനം ഷൂട്ടിങ്ങ് കഴിഞ്ഞിട്ടുണ്ടെന്നും ഇനി നമീബിയയിലാണ് അടുത്ത ഷെഡ്യൂൾ- ബ്ലെസി പറഞ്ഞു.
ഏകദേശം 3 മാസത്തിനു ശേഷം പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് നാട്ടിൽ തിരികെ എത്തുന്നത്. മാർച്ച് 16 ന് ആരംഭിച്ച ഷൂട്ടിങ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 1 വരെ നിർത്തി വയ്ക്കുകയായിരുന്നു.പിന്നീട് ഇളവുകൾ ലഭിച്ചപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കൈയ്ക്കു പരുക്കേറ്റതിനെ തുടർന്ന് ബ്ലെസിക്ക് തിരുവല്ലയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ അനുമതി നൽകുകയായിരുന്നു.മറ്റുള്ളവർക്ക് കളമശേരി രാജഗിരി ഹോസ്റ്റലിലും തൃശൂർ, പാലക്കാട് ജില്ലകളിലായിട്ടാണ് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











