'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമായി ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ച നടനാണ് ഗണേഷ് കുമാർ. ഇന്നും അദ്ദേഹം രാഷ്ട്രീയത്തിനൊപ്പം സിനിമ അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഗണേഷ് കുമാറിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല സിനിമയും കഥാപാത്രവുമായിരുന്നു മണിച്ചിത്രത്താഴിലെ ദാസപ്പൻ. ഇന്നസെന്റും കുതിരവട്ടം പപ്പുവുമാണ് മണിച്ചിത്രത്താഴിൽ ഏറ്റവും കൂടുതൽ തവണ ഈ പേര് ഉപയോഗിച്ചിരിക്കുന്നത്.
അങ്ങനെയാണ് ദാസപ്പൻ എന്ന ഗണേഷ് കുമാർ കഥാപാത്രം സിനിമാപ്രേമികൾക്കുള്ളിൽ പതിഞ്ഞ് പോയതും.
ഇപ്പോഴിത കേരള നിയമസഭയുടെ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിലെ സിനിമയും എഴുത്തും എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ മണിച്ചിത്രത്താഴ് സിനിമയുടെ ഭാഗമായുപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗണേഷ് കുമാർ. ഒപ്പം പത്മരാജൻ എന്ന സംവിധായകനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും ഗണേഷ് കുമാർ പങ്കുവെച്ചു.

ഞാൻ അത്ഭുകരമായ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിലാണ്. ഒന്ന് ഫാസിലിന്റെ മണിച്ചിത്രത്താഴാണ്. അഞ്ച് സംവിധായകരാണ് അത് സംവിധാനം ചെയ്തത്. പാച്ചിക്ക സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സ്ഥലത്ത് പ്രിയദർശൻ. ഒരിടത്ത് സിബി മലയിൽ. ഒരിടത്ത് സിദ്ദീഖ് ലാൽ.'
'ഈ അഞ്ച് പേരുടെയും കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ദാസപ്പാ നീ എന്നെ ഒന്ന് നോക്കിയേ എന്ന് പറയുന്ന രംഗം സിബി മലയിലാണ് ഷൂട്ട് ചെയ്തത്. നാഗവല്ലിയെ കണ്ട് ഞാൻ അലറി വിളിച്ച് കരയുന്ന രംഗം സിദ്ദീഖ് ലാലാണ് സംവിധാനം ചെയ്തത്. കുറച്ച് ഭാഗം പ്രിയദർശൻ എടുത്തിട്ടുണ്ട്.'

'അങ്ങനെ അഞ്ച് പേരോടൊപ്പവും ഞാൻ അതിൽ വർക്ക് ചെയ്തു. ഒരു സ്ക്രിപ്റ്റിനെ ഒരു പരിസരത്തുള്ള ലൊക്കേഷനുകളിൽ വെച്ച് വിവിധ സംവിധായകർ എടുത്ത് ആ സിനിമ സൂപ്പർ ഹിറ്റ് ആവുകയെന്ന് പറയുന്നത് ഒരു അത്ഭുതമാണ്.'
'അതിന് മുമ്പും ശേഷവും അങ്ങനെ ഒരു അത്ഭുതം ഉണ്ടായിട്ടില്ല. ആദ്യം പാച്ചിക്ക സംവിധായകനും ക്യാമറാമാനും ഒരു ഐഡിയ കൊടുക്കും. അതു കേട്ട് മനസിലാക്കിയിട്ട് അവർ ചെയ്തത് അഞ്ചും നമുക്ക് തിരിച്ചറിയാൻ പറ്റില്ല.'

'ടി.ദാമോദരൻ മാസ്റ്റർ സ്ക്രിപ്റ്റ് എഴുതുന്നത് സിനിമ ചെയ്യുന്നതുപോലെയാണ്. സ്റ്റണ്ട് ഒക്കെ അതുപോലെ എഴുതി വെക്കും. വലത്തോട്ടൊഴിഞ്ഞ് നാഭി നോക്കി ഒരു ചവിട്ട് വെച്ചുകൊടുത്തു എന്നൊക്കെ എഴുതി വെക്കും.'
'അദ്ദേഹത്തിന്റെ ഒരു സീൻ 25,30 പേജ് ഒക്കെ കാണും. ഐ.വി ശശി ചെയ്യുമ്പോൾ സ്ക്രിപ്റ്റ് ഇങ്ങോട്ട് കൊണ്ടുവരാൻ പറയും. അദ്ദേഹത്തിന്റെ കയ്യിൽ പേനയൊന്നും കാണില്ല. അസിസ്റ്റന്റ് ഡയറക്ടറുടെ കയ്യിൽ നിന്ന് ഒരു പേന വാങ്ങി സ്ക്രിപ്റ്റ് മറിച്ച് പത്ത് പതിനഞ്ച് പേജ് അങ്ങ് വെട്ടിക്കളയും.'

'പെട്ടെന്ന് മറിച്ച് നോക്കി ആദ്യത്തെ അഞ്ചാറ് പേജ് വെട്ടി അവസാനത്തേയും കുറെ പേജ് വെട്ടി ആഹ് ഇത്രയും മതി എന്നങ്ങ് പറയും. ആ ആൾ എടുക്കുന്ന പടമാണ് അങ്ങാടി പോലെയുള്ള സിനിമകൾ.'
'നമുക്ക് അത്ഭുതം തോന്നിപ്പോകും. പത്മരാജൻ ചേട്ടന്റെ അവസാനത്തെ സിനിമ ഞാൻ ഗന്ധർവനിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. അദ്ദേഹം ഗന്ധർവനായി ജീവിക്കുകയാണ്. ഗന്ധർവ്വനെന്ന് അദ്ദേഹം ഉദ്ദേശിച്ചത് അദ്ദേഹത്തെത്തന്നെയായിരുന്നു.'

'കാരണം സ്ക്രിപ്റ്റ് എഴുതിയത് മുതൽ അത് നമുക്ക് പറഞ്ഞ് തരുമ്പോഴും അഭിനയിപ്പിക്കുമ്പോഴും എല്ലാം അദ്ദേഹം ഗന്ധർവനായി മാറുകയായിരുന്നു' പഴയ കാലത്തെ കുറിച്ച് ഓർത്തെടുത്ത് ഗണേഷ് കുമാർ പറഞ്ഞു.
മണിച്ചിത്രത്താഴ്, ഞാൻ ഗന്ധർവൻ പോലുള്ള സിനിമകളൊന്നും ഇനി ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല. മലയാളത്തിലെ കൾട്ട് ക്ലാസിക്ക് സിനിമയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications











