Don't Miss!
- Sports IPL 2024: ശേഷിച്ചത് 6 കളി, പ്ലേഓഫിലെത്താന്‍ ആര്‍സിബി എന്തു ചെയ്യണം? നോക്കാം
- News സൗദി അറേബ്യക്ക് ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും വന്‍ തിരിച്ചടി: കാര്യങ്ങള്‍ ഏറ്റവും മോശമായ നിലയില്‍
- Automobiles എടാ മോനെ! ഇത് സൺറൂഫ് അല്ല സ്കൈറൂഫ്; ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ വാരി വിതറി XUV3XO
- Technology ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
- Finance വീണ്ടും താഴോട്ടിറങ്ങി സ്വർണവില, മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപയോളം, ഇന്നത്തെ നിരക്കറിയാം
- Lifestyle ഭര്‍ത്താവ് നിര്‍ബന്ധിച്ചാലും ഭാര്യ ഈ 5 കാര്യം ചെയ്യരുത്; വിട്ടുവീഴ്ച ചെയ്താല്‍ അടിമയായി ജീവിതം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
'അന്ന് വിളിച്ചപ്പോള്‍ ചാടിയെഴുന്നേറ്റ് ഒറ്റയോട്ടമായിരുന്നു'; മമ്മൂട്ടിയെക്കുറിച്ച് പുഴുവിലെ കുട്ടപ്പന്
നവാഗതയായ രതീന പി.ടി സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ കഥാപാത്രമാണ് കുട്ടപ്പന്. നാടകപ്രവര്‍ത്തകനായ അപ്പുണ്ണി ശശിയാണ് കെ.പി. എന്ന കുട്ടപ്പനെ പുഴുവില്‍ അവതരിപ്പിച്ചത്. അപ്പുണ്ണി ശശിയുടെ ആദ്യ സിനിമയല്ല പുഴു. മുന്‍പ് മമ്മൂട്ടി നായകനായ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മാണിക്യത്തിന്റെ സഹോദരനായി വേഷമിട്ടത് അപ്പുണ്ണി ശശി ആയിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്മാന് നായകനായ ഞാന്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
നാടകപശ്ചാത്തലത്തില്നിന്നും വന്ന അപ്പുണ്ണിയ്ക്ക് പുഴുവിലെ കഥാപാത്രം സിനിമാജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. പുഴുവിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദാണ് അപ്പുണ്ണിയെ സിനിമയിലെ കഥാപാത്രത്തിനു വേണ്ടി തിരഞ്ഞെടുത്തത്.
പുഴുവിലെ മുഴുനീള കഥാപാത്രമായെത്തുന്ന അപ്പുണ്ണി ശശിയ്ക്ക് ഒപ്പം ഉണ്ടായിരുന്നത് മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തുമായിരുന്നു. താരജാഡകളില്ലാതെ ഇരുവരും തന്റെയൊപ്പം വളരെ സന്തോഷത്തോടെ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കിടുകയാണ് ഇപ്പോള്‍ അപ്പുണ്ണി ശശി.
'വളരെ നല്ല മനസ്സോടെ എന്നോടൊപ്പം ജോലി ചെയ്ത നടനാണ് മമ്മൂട്ടി. ആ സിനിമ മുഴുവന്‍ ചെയ്യാനുള്ള ഊര്‍ജ്ജം ആദ്യദിവസം തന്നെ അദ്ദേഹം എനിക്കു തന്നു. അതിനു പിന്നിലെ കാരണവും രസകരമാണ്. ചിത്രത്തിന്റെ പൂജയുടെ ദിനത്തില്‍ മമ്മൂട്ടി സെറ്റിലെത്തിയിരുന്നു. അന്ന് പരിപാടിയൊക്കെ കഴിഞ്ഞ് മമ്മൂട്ടി പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. അപ്പോഴാണ് എന്റെ കഥാപാത്രത്തെ കുറിച്ച് അന്വേഷിക്കുന്നത്. ഞാന്‍ ആ സമയം രാജാവിന്റെ വേഷമിട്ട് മേക്കപ്പ് റൂമില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണ്. എന്നെ അന്വേഷിച്ച് മമ്മൂട്ടി അവിടെ വന്നു. എന്റെ അടുത്ത് വന്ന് കണ്ട് സംസാരിക്കുകയും ചെയ്തു. ശരിക്കും കണ്ണ് നിറഞ്ഞുപോയ അനുഭവമായിരുന്നു അത്. അത്ര വലിയൊരു മനസ്സുള്ള ആളാണ് മമ്മൂട്ടി. സെറ്റില്‍ എന്നോട് വളരെ നല്ല പെരുമാറ്റമായിരുന്നു.'
'അദ്ദേഹം ഒരിക്കല്‍ എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. 'ഞാന്‍' എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു ആ സംഭവം. എന്നെ അഭിനന്ദിക്കാന്‍ വേണ്ടിയാണ് ഫോണില്‍ വിളിച്ചത്. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫോണില്‍ നിന്നായിരുന്നു വിളിച്ചത്. മമ്മൂട്ടിയാണ് ഫോണില്‍ എന്നറിഞ്ഞതും കസേരയില്‍ നിന്നെഴുന്നേറ്റ് മുറ്റത്തേക്ക് ഒരൊറ്റയോട്ടമായിരുന്നു. പിന്നെ ഓടിക്കൊണ്ടായിരുന്നു സംസാരം. എന്തായിരുന്നു സംസാരിച്ചതെന്ന് പിന്നെ ഇടയ്ക്കിടെ ഓര്ത്തുനോക്കുമായിരുന്നു. ആ സംഭവം ഒരിക്കലും മറക്കാന്‍ സാധിക്കില്ല.' അപ്പുണ്ണി ശശി പറയുന്നു.
'പുഴുവില്‍ പാര്‍വ്വതിയുമായി നിരവധി കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. എന്നെ പലപ്പോഴും പാര്‍വ്വതി സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍ ബൈക്കില്‍ പോകുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആദ്യം എനിക്കു കുറച്ചു പ്രശ്നമായിരുന്നു. മൂന്നു നാലു ടേക്കുകള്‍ കഴിഞ്ഞപ്പോള്‍ പാര്‍വ്വതി ചില നിര്‍ദ്ദേശങ്ങളൊക്കെ തന്നു. അങ്ങനെ ചെയ്തപ്പോള്‍ ആ രംഗം ശരിയായി വന്നു. അതിനൊക്കെ ഞാന്‍ പാര്‍വ്വതിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.
ഹര്‍ഷാദിക്കയാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. പാര്‍വ്വതിയാണ് നായിക എന്ന് ആദ്യഘട്ടത്തില്‍ എനിക്കറിയില്ലായിരുന്നു. പാര്‍വ്വതി എന്റെയൊപ്പം അഭിനയിച്ചു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. അവരുടെ സിനിമയോടുള്ള ആത്മാര്‍ത്ഥതയും വലിയ മനസ്സുമാണ് എന്നെപ്പോലെയൊരാളുടെ കൂടെ അഭിനയിക്കാന്‍ കാരണം. അതിലെ ബെഡ്റൂം സീനിലൊക്കെ പാര്‍വ്വതിയും രതീനയും ഒരുമിച്ചാണ് നിര്‍ദ്ദേശങ്ങളൊക്കെ തന്നതും.' അപ്പുണ്ണി പറയുന്നു.
മെയ് 12-ന് സോണി ലിവിലൂടെയാണ് പുഴു റിലീസ് ചെയ്തത്. മമ്മൂട്ടി, പാര്‍വ്വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്, കോട്ടയം രമേശ്, കുഞ്ചന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയ്റര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്.