'നടി അംബികയെ എറിഞ്ഞ ചെരുപ്പ് കൊണ്ടത് ലാലേട്ടന്, അതൊരു വല്ലാത്ത അനുഭവമായിരുന്നു'; അരിസ്റ്റോ സുരേഷ് പറയുന്നു
ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തെ പൊന്നെ പിണങ്ങല്ലെ പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്നയാളാണ് അരിസ്റ്റോ സുരേഷ്. ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടേയും ഇഷ്ടതാരമായി മാറി അരിസ്റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംങ്ഷനിലെ ചുമട്ട് തൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് സുരേഷ്.
സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ച് സഹോദരിമാരുടെ ഒരേയൊരു സഹോദരനായിട്ടാണ് അരിസ്റ്റോ സുരേഷ് വളർന്നത്. കുട്ടിക്കാലം തൊട്ട് പാട്ടിനോട് കമ്പമുണ്ടായിരുന്നു.
പക്ഷെ പാട്ട് പഠിക്കാനുള്ള സാമ്പത്തിക സാഹചര്യമൊന്നും വീട്ടില്ലില്ലായിരുന്നു. തിരുവനന്തപുരം തമ്പാന്നൂര്‍ യുപിഎസിലും എസ്എംവി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കൂട്ടുകാര്‍ക്കൊപ്പം ഡെസ്കില്‍ കൊട്ടിപ്പാടിയാണ് സംഗീത ലോകത്തിലേക്കുള്ള വരവ്.
ക്യാമറയുടെ മുന്നിലേക്കായിരുന്നില്ല പിന്നിലേക്ക് സഞ്ചരിക്കാനാണ് സുരേഷിനിഷ്ടം. കഥയെഴുതുന്ന പതിവുണ്ടായിരുന്നു. കുറെ തിരക്കഥകളുമെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്‍ക്ക് മുന്നിലും കഥ പറഞ്ഞിരുന്നു അരിസ്റ്റോ സുരേഷ്.

ഇപ്പോഴും കഥയെഴുത്തും പാട്ടെഴുത്തും കൂടെ കൊണ്ട് നടക്കുന്നുണ്ട് അരിസ്റ്റോ സുരേഷ്. അഭിനയത്തെക്കാളേറെ തിരക്കഥയെഴുതാനാണിഷ്ടം. ദൂരത്ത് ഒരു തീരമെന്ന പേരില്‍ തിരക്കഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വായനയോടും ഇഷ്ടമാണ്.
അഞ്ഞൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 2016ലാണ് അരിസ്റ്റോ സുരേഷ് ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചത്. ആ സിനിമയിൽ അരിസ്റ്റോ സുരേഷ് പ്രത്യക്ഷപ്പെട്ട ഓരോ സീനും വൈറലായിരുന്നു.
ഒപ്പം പാട്ടും. എബ്രിഡ‍് ഷൈൻ സംവിധാനം ചെയ്ത സിനിമായായിരുന്നു ആക്ഷൻ ഹീറോ ബിജു. അമ്പത്തിമൂന്നുകാരനായ അരിസ്റ്റോ സുരേഷ് ഇപ്പോഴും അവിവാഹിതനാണ്.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം സഖാവ്, ഉദാഹരണം സുജാത, പൂമരം, കുട്ടനാടൻ മാർപ്പാപ്പ, പരോൾ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പ്രതി പൂവൻകോഴി തുടങ്ങിയ സിനിമകളിലും അരിസ്റ്റോ സുരേഷ് അഭിനയിച്ചു. സിനിമാ ഭ്രാന്ത് മൂത്ത് ചെയ്ത കാര്യങ്ങളെ കുറിച്ചും സംവിധാന സ്വപ്നങ്ങളെ കുറിച്ചും അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.
'പണ്ട് ബ്ലാക്കിൽ ടിക്കറ്റ് വിക്കുമായിരുന്നു. ബാലേട്ടൻ സിനിമയ്ക്ക് ബ്ലാക്കിൽ ടിക്കറ്റ് വിറ്റിറ്റുണ്ട്. അയ്യർ ദി ഗ്രേറ്റ് സിനിമയ്ക്കും ബ്ലാക്കിൽ ടിക്കറ്റ് വിറ്റിരുന്നു. പിന്നെ അത് നിർത്തി. ലാലേട്ടന്റെ സിനിമകളെല്ലാം കാണാൻ പോകുമായിരുന്നു. രാജാവിന്റെ മകൻ കാണാൻ പോയപ്പോൾ രസകരമായ ഒരും സംഭവം ഉണ്ടായിരുന്നു.'

'ലാലേട്ടന്റെ കഥാപാത്രം രാജാവിന്റെ മകനിൽ മരിക്കുകയാണല്ലോ.... ശരിക്കും കാരണം നായിക അംബികയാണല്ലോ. അതുകൊണ്ട് ഞങ്ങൾ തിയേറ്ററിൽ വെച്ച് അംബികയുടെ നേരെ ആ ദേഷ്യത്തിന് ചെരുപ്പ് എറിഞ്ഞു. പക്ഷെ കൊണ്ടത് ലാലേട്ടനാണ്.'
'കാരണം ഞങ്ങൾ ചെരുപ്പൂരി എറിഞ്ഞപ്പോഴേക്കും അംബികയുടെ സീൻ മാറി ലാലേട്ടന്റെ സീൻ വന്നു. അങ്ങനെയാരു സംഭവമുണ്ടായിട്ടുണ്ട്. സിനിമ സംവിധാനം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്' അരിസ്റ്റോ സുരേഷ് പറഞ്ഞു. അടുത്തിടെ സുരേഷ് വിവാഹിതനാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ഇതിനെതിരെ പ്രതികരിച്ച് അരിസ്റ്റോ സുരേഷ് രംഗത്തെത്തിയതും വാർത്തയായിരുന്നു. 'മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഇത്തരം വ്യാജ വാർത്തകൾ വരുന്നത്. എന്നാൽ ഇത്രയും വ്യാപകമായ പ്രചരണം നേരത്തെ ഉണ്ടായിരുന്നില്ല. വാർത്ത കണ്ടതോടെ ഓരോരുത്തർ വിളിക്കാൻ തുടങ്ങി.'
'ആ വാർത്തകൾ ഒത്തിരി വേദന ഉണ്ടാക്കി' അരിസ്റ്റോ സുരേഷ് പ്രതികരിച്ച് പറഞ്ഞു. അരിസ്റ്റോ സുരേഷ് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത പ്രതി പൂവൻകോഴിയിൽ മഞ്ജു വാര്യരായിരുന്നു നായിക. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയായിരുന്നു അരിസ്റ്റോ സുരേഷ്.


Click it and Unblock the Notifications











