'ഈ സന്തോഷം കാണാൻ സച്ചിയില്ലല്ലോ'; ദേശീയ പുരസ്കാര നിറവിൽ ബിജു മേനോൻ പറയുന്നു!
അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് അഭിമാനിക്കാം. തമിഴ് ചിത്രമായ സൂരരൈ പോട്രിലെ പ്രകടനത്തിന് ആണെങ്കിൽ കൂടിയും മലയാളിയായ അപർണ ബാലമുരളിയാണ് മികച്ച നടിയായിരിക്കുന്നത്.
മറ്റൊരു സന്തോഷം മികച്ച സഹനടനുള്ള പുരസ്കാരം മലയാളത്തിന്റെ സ്വന്തം ബിജു മേനോന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ലഭിച്ചുവെന്നതാണ്.
ഇത്തവണത്തെ ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും അയ്യപ്പനും കോശിയും ചിത്രത്തിലൂടെ നഞ്ചിയമ്മയ്ക്കാണ് ലഭിച്ചത് എന്നതും കേരളത്തിന് അഭിമാനമാണ്.
1991 മുതൽ മലയാള സിനിമയ്ക്കൊപ്പം ബിജു മേനോനുണ്ടെങ്കിലും ദേശീയ തലത്തിൽ താരം അംഗീകരിക്കപ്പെടുന്നത് ഇപ്പോഴാണ്. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെ കടന്നുപോകുമ്പോഴും അത് പങ്കുവെക്കാൻ അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകനും സുഹൃത്തുമായ സച്ചിയില്ല എന്നതാണ് ബിജു മേനോനെ സങ്കടപ്പെടുത്തുന്നത്.
ഈ സന്തോഷം കാണാൻ സച്ചിയില്ല എന്നതാണ് വിഷമമെന്നും ബിജു മേനോൻ ആദ്യ പ്രതികരണത്തിൽ പറഞ്ഞു. രണ്ട് വർഷം മുമ്പ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും.

'പ്രേക്ഷകർ ഏറ്റെടുത്ത സിനിമ കൂടിയാണ്. ഈ അവസരത്തിൽ ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രം. സച്ചിയായിരുന്നു ആ സിനിമയോടെ എല്ലാം. അയ്യപ്പനും കോശിയെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കേണ്ടതും സച്ചിയെ കുറിച്ചാണ്.'
'സച്ചി ഇന്ന് നമ്മോടൊപ്പമില്ല. ഇത്ര നല്ല കഥാപാത്രം എനിക്ക് തന്നതിന് സച്ചിയോട് നന്ദി പറയുന്നു. ദൈവത്തോടും എന്റെ കൂടെ ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു. ഒരുപാട് സന്തോഷത്തിലാണ്.'

'ഓരോ പുരസ്കാരവും അംഗീകാരവും മുമ്പോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനമാണ്. ഈ സിനിമയുടെ ആദ്യ ആലോചന മുതൽ ഞാൻ കൂടെയുണ്ടായിരുന്നു. ചെറിയ കാൻവാസിൽ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്.'
'പിന്നെ അതൊരു കൊമേഴ്സ്യൽ സിനിമയായി മാറി. ഈ സന്തോഷം കാണാൻ സച്ചിയില്ല എന്നതാണ് നമ്മുടെ വിഷമം. എല്ലാ സിനിമകളും ശ്രദ്ധിച്ചാണ് ചെയ്യുന്നത്. ഒന്നും പുരസ്കാരത്തിന് വേണ്ടി ചെയ്യുന്നതല്ല. പക്ഷെ കിട്ടുമ്പോൾ ഒരു പ്രചോദനമാകുകയാണ്. കുറച്ച് കൂടി സിനിമയെ സീരിയസായി അപ്രോച്ച് ചെയ്യാൻ സാധിക്കും.'

'മലയാള സിനിമയുെട നിലവാരം വളരെ കൂടിയിട്ടുണ്ട്. ഈ പുരസ്കാരം സച്ചിക്കല്ലാതെ മറ്റാർക്കാണ് ഞാൻ സമർപ്പിക്കേണ്ടത്. തീർച്ചയായും സച്ചിക്ക് തന്നെയാണ്' ബിജു മേനോൻ പറഞ്ഞു.
വില്ലനായും സഹനടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന പകരം വെക്കാനില്ലാത്ത നടനാണ് ബിജു മേനോൻ.
മലയാളം, തമിഴ്, തെലുങ്ക് സിനിമകൾ അടക്കം ഏകദേശം 150തിൽ അധികം സിനിമകളിൽ അഭിനയിച്ച നടൻ കൂടിയാണ് ബിജു മേനോൻ.
Recommended Video

പ്രണയ വർണ്ണങ്ങളിലെ വിക്ടർ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ അഖിൽ, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമൻ, സ്നേഹത്തിലെ ശശിധരൻ, മധുര നൊമ്പര കാറ്റിലെ വിഷ്ണു, മേഘ മൽഹാറിലെ രാജീവ് അങ്ങനെ ബിജു മേനോൻ പിറന്നത് നിരവധി കഥാപാത്രങ്ങളാണ്.
തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്.
മാസ് ഡയലോഗും സ്ഥിരം ഫോര്‍മുലകളും ഇല്ലാതെ വിശ്വസനീയമായ രംഗങ്ങളാൽ റിയലിസ്റ്റിക്കായാണ് അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ ബിജു മേനോന് വേണ്ടി സച്ചി ഒരുക്കിയത്.


Click it and Unblock the Notifications











