'വയ്യാതിരുന്ന അച്ഛനെ മമ്മൂക്ക വണ്ടിയിൽ വന്ന് സെറ്റിലേക്ക് കൂട്ടികൊണ്ടുപോകും, അഭിനയിച്ച് കൊതി തീർന്നില്ല'; ബിനു
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിൽ നിന്നും വ്യത്യസ്തമായ അഭിനയ ശൈലിയുള്ള താരമാണ് ബിനു പപ്പു. മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ഈ സമയം കൊണ്ട് തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അരങ്ങേറ്റം കുറിച്ചത്.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഡിസംബർ 2ന് പുറത്തിറങ്ങിയ സൗദി വെള്ളക്കയാണ് ബിനുവിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമ. ബിനു കാരക്റ്റർ റോളുകളിലൂടെയാണ് മലയാള സിനിമയിൽ തന്റെ കസേരയുറപ്പിച്ചത്.

'അച്ഛന്റെ ജീവിതം സിനിമയും നാടകവുമായിരുന്നു. മരിക്കുന്നതുവരെ അഭിനയിക്കുകയെന്നതായിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടായിരുന്നില്ല. നാടകം കഴിഞ്ഞു. പിന്നെ സിനിമയായി. സിനിമയിൽ അവസാനിച്ചു. എങ്ങനെയാണ് ഒരാൾ നൂറുശതമാനം ഡെഡിക്കേറ്റഡ് ആവുകയെന്നതിന് ഉദാഹരണമായിരുന്നു അച്ഛൻ.'
'ഞാൻ സിനിമയിലെത്തണമെന്നൊന്നും അച്ഛൻ ആഗ്രഹിച്ചിട്ടില്ല. കാരണം ഞങ്ങൾ പഠിക്കുക, ജോലി കണ്ടെത്തുക എന്നിവയായിരുന്നു അച്ഛന് താൽപര്യം. എന്താണോ ഞങ്ങൾക്കിഷ്ടം ആ മേഖലയിലേക്ക് പോവുകയെന്നതായിരുന്നു അച്ഛനുമിഷ്ടം.'
'ഞാൻ വളരെ വൈകിയാണ് സിനിമയിലേക്ക് വന്നത്. ഡിഗ്രി കഴിഞ്ഞ ശേഷം ബംഗളൂരുവിൽ പോയി. അനിമേഷനും വിഎഫ്എക്സും പഠിച്ചു. 13 വർഷം ജോലി ചെയ്ത ശേഷമാണ് വിചാരിക്കാതെ ഞാൻ സിനിമയിൽ എത്തിപ്പെട്ടത്' എന്നാണ് മുമ്പൊരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞത്.
ഇപ്പോഴിത ഭാരത സർക്കസ് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അച്ഛൻ കുതിരവട്ടം പപ്പുവിന്റെ അവസാന കാലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബിനു പപ്പു. 'എനിക്ക് ആരോടും ശത്രുതയില്ല. അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുമ്പോൾ ഞാൻ ദേഷ്യപ്പെടുകയും ചീത്ത പറയുകയും ചെയ്യാറുണ്ട്. അത് ആരേയും വേദനിപ്പിക്കാനല്ല കാര്യങ്ങൾ നന്നായി നടക്കാനാണ്.'
'പെട്ടന്ന് ചിരിക്കുന്നയാളല്ല ഞാൻ. ആളുകൾ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല. നമ്മളോടുള്ള ഇഷ്ടം കൊണ്ടല്ലേ അവർ ചോദിക്കുന്നത്. ഞാൻ സിനിമയിലേക്ക് കടന്നുവരുന്ന സമയത്ത് അഭിനയിക്കാത്തതെന്തായെന്ന് ചോദ്യങ്ങൾ വന്നിരുന്നു. റാണി പത്മിനിയിൽ അഭിനയിച്ച ശേഷമാണ് സംവിധാനം മനസിൽ കയറി കൂടിയത്.'
അതും ആനിമേഷൻ ചെയ്യാൻ വേണ്ടിയായിരുന്നു അല്ലാതെ സിനിമ ചെയ്യാൻ വേണ്ടിയായിരുന്നില്ല. മായാനദി ചെയ്ത ശേഷം സിനിമയുടെ അറിയാത്ത വശങ്ങൾ അറിഞ്ഞ് തുടങ്ങി. റിസ്ക്ക് എടുക്കാതെ ഒന്നും നടക്കില്ല. മമ്മൂക്കയ്ക്ക് ഇപ്പോഴും അഭിനയിച്ച് മതിയായിട്ടില്ല.'

'എന്റെ അച്ഛനും മരിക്കുന്നത് വരെ അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു. അച്ഛൻ സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് അച്ഛന് പല സിനിമകളിലേക്കും വന്ന ഓഫർ കോളുകൾ ഞങ്ങൾ അച്ഛൻ കേൾക്കാതെ കട്ട് ചെയ്യുമായിരുന്നു. അച്ഛന് നടക്കാൻ പോലും വയ്യാത്ത സമയത്തും അച്ഛന് അഭിനയിക്കാനുള്ള ആഗ്രഹമായിരുന്നു.'
'അങ്ങനെയാണ് പല്ലാവൂർ ദേവനാരായണൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചന്ദ്രനുദിക്കുന്ന ദിക്കിൽ പോലുള്ള സിനിമകളിൽ അഭിനയിച്ചത്. പല്ലാവൂർ ദേവനാരായണനിൽ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക സ്വന്തം വണ്ടിയിൽ വന്ന് അച്ഛനെ കൂട്ടികൊണ്ടുപോകും സെറ്റിലേക്ക്. പുള്ളിയാണ് അച്ഛനെ ഹോട്ടലിൽ തിരികെ കൊണ്ടുപോയി ആക്കിയിരുന്നതും. ഗ്യാങ്സ്റ്ററിലാണ് ഞാൻ ആദ്യം പോലീസ് വേഷം ചെയ്തത്. കസ്റ്റംസ് ഓഫീസറായി അഭിനയിക്കാൻ ആഗ്രഹമുണ്ട്.'
'ആദ്യം എന്നെ വിളിച്ചിരുന്നത് പോലീസ് വേഷങ്ങളിലേക്ക് മാത്രമാണ്. കാശിന് വേണ്ടിയല്ല പോലീസ് വേഷം ചെയ്യുന്നത്. ലൂസിഫറിൽ രണ്ട് സീനെയുള്ളു. പക്ഷെ അത് രണ്ടും നല്ല സീനുമാണ്. ലാലേട്ടനൊപ്പവുമാണ്. അതുകൊണ്ടാണ് പൃഥ്വിരാജ് പറഞ്ഞപ്പോൾ ലൂസിഫറിൽ അഭിനയിച്ചത്. ഞാൻ എട്ട് വർഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്.'
'ആ ഹാപ്പിനസും പ്രണയവും ഇപ്പോഴുമുണ്ട്. നടനായ ശേഷംവും അസോസിയേറ്റായി വർക്ക് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവനവന്റെ കാര്യം നോക്കി മറ്റുള്ളവരുടെ കാര്യം നോക്കാൻ പോകാതിരുന്നാൽ തന്നെ ഹാപ്പിനസ് കിട്ടും' ബിനു പപ്പു പറഞ്ഞു.


Click it and Unblock the Notifications











