'എന്റെ പെരുമാറ്റം മോളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി, അതിനുശേഷം ആ ശീലം മാറ്റി'; മകളെ കുറിച്ച് ജയസൂര്യ
രണ്ട് പതിറ്റാണ്ടായി മലയാള സിനിമയിൽ മുഴങ്ങി കേൾക്കുന്നൊരു പേരാണ് ജയസൂര്യ എന്നത്. മഹാ നടൻമാരായ മമ്മൂക്കയുടേയും ലാലേട്ടന്‍റയും മാറി മാറി വന്ന മറ്റ് താരങ്ങളുടെയും സിനിമകൾ കൊട്ടിഘോക്ഷിക്കപ്പെടുമ്പോൾ കൊട്ടും കുരവുയവുമില്ലാതെ അത്രയൊന്നും ആഘോക്ഷിക്കപ്പെടാതെ ഈ നടൻ നിശ്ശബ്ദനായി മലയാള സിനിമയുടെ ഭാഗമായി ഇവിടെ തന്നെയുണ്ട്.
ആരുടേയും കൈതാങ്ങില്ലാതെ മലയാള സിനിമയുടെ അരിക് പിടിച്ച് കയറാൻ ആത്മാർഥമായി ശ്രമിക്കുന്ന പ്രതിഭയെന്ന വിശേഷമാണ് ജയസൂര്യയ്ക്ക് ഏറ്റവും നന്നായി ചേരുക.
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ ഫാൻസ് അസോസിയേഷന്‍റെ മാർക്കറ്റിങ് തന്ത്രങ്ങളുമില്ലാതെ കഴിഞ്ഞ 20 വർഷമായി അഭിനയത്തിന്‍റെ പിന്‍ബലത്തോടെ ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട് യുവ താരനിരയിൽ ജയസൂര്യ. നായകനായി വന്ന തന്‍റെ ആദ്യ ചിത്രത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ജയസൂര്യ.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി ഇന്ന് ജോൺ ലൂഫറിൽ എത്തി നില്‍ക്കുന്നു ആ ജൈത്ര യാത്ര. കരിയറിന്‍റെ ഭൂരിഭാഗം ഘട്ടങ്ങളിലും കാര്യമായി ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത നടനായിരുന്നു ജയസൂര്യ.

ആദ്യ ചിത്രത്തിന് ശേഷം വർഷങ്ങളോളം വിജയം കൈവരിക്കാതിരുന്ന സിനിമകള്‍ എന്ന കാറ്റഗറിയിൽ പെടുത്താവുന്ന അനവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ജയസൂര്യ.
തന്‍റെ കരിയറിന്‍റെ എല്ലാ ഘട്ടങ്ങളിലും സോളോ ഹിറ്റ് എന്നത് ജയസൂര്യക്ക് വിദൂരമായി തന്നെ നിന്നു. പക്ഷെ ഇമ്മിണി നല്ലൊരാൾ, കേരള ഹൗസ് ഉടൻ വില്പനയ്ക്ക്, ഇവർ വിവാഹിതരായാൽ തുടങ്ങിയ സിനിമകൾ ജനപ്രീതി നേടിയവയായിരുന്നു.
മൾട്ടിസ്റ്റാർ ചിത്രങ്ങളല്ലെങ്കിൽ പോലും ജയസൂര്യക്ക് മാത്രം വിജയത്തിന്‍റേയും ജനപ്രീതിയുടേയും ക്രെഡിറ്റ് അവകാശപ്പെടാൻ സാധിക്കാത്ത സിനിമകളായിരുന്നു പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ ചിത്രങ്ങൾ.

ജയസൂര്യ എന്ന നടന് ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്സ്. 2010ൽ പുറത്തിറങ്ങിയ കോക്‌ടെയിൽ എന്ന ചിത്രത്തിലൂടെ മറ്റൊരു വില്ലൻ കഥാപാത്രമായി ജയസൂര്യ തിളങ്ങി. പിന്നീടങ്ങോട്ട് ജയസൂര്യയുടെ യാത്രയ്ക്ക് വേഗത കൈവരികയായിരുന്നു.
ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള നടനായി ജയസൂര്യ മാറി കഴിഞ്ഞിരിക്കുന്നു. അഭിനയത്തോടൊപ്പം തന്നെ ഒരു കുടുംബനാഥന്റെ റോൾ മനോഹരമായി കൊണ്ടുപോകുന്ന നടൻ കൂടിയാണ് ജയസൂര്യ.
കുടുംബവിശേഷങ്ങൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച താരം മകളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'എല്ലാ കാര്യങ്ങളും തുറന്നുപറയുന്നവരാണ് ആദിയും വേദയും. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അച്ഛന് ഫോണ്‍ വന്നാല്‍ കുറേ സമയം കഴിഞ്ഞതിന് ശേഷം മാത്രമെ അച്ഛൻ തിരിച്ച് വരാറുള്ളൂ. അച്ഛന്റെ കൂടെ അങ്ങനെ കളിക്കാന്‍ സമയം കിട്ടാറില്ലെന്ന് മുമ്പ് മകൾ വേദ പറഞ്ഞിരുന്നു.'
'അതില്‍ അവള്‍ക്ക് സങ്കടമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഞാന്‍ അത് മാറ്റിയത്. കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ ഞാൻ അങ്ങനെ ഫോണിൽ സംസാരിച്ച് പോകുന്നത് അവളെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കിയിരുന്നു.'

'മക്കളോടൊപ്പം ഇരിക്കുമ്പോള്‍ ഫോണ്‍ അത്രയധികം ഉപയോഗിക്കാതിരിക്കാൻ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്' ജയസൂര്യ പറഞ്ഞു. രണ്ട് മക്കളാണ് ജയസൂര്യയ്ക്കുള്ളത്.
മൂത്ത മകൻ ആദി നേരത്തെ തന്നെ സംവിധാനത്തിലുള്ള തന്റെ പ്രതിഭ എത്രത്തോളമെന്ന് ചില ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തിരുന്നു.
വേദ അഭിനയത്തിലേക്ക് വരാനുള്ള ചെറിയ സാധ്യതകൾ കാണിച്ച് തുടങ്ങിയിട്ടുണ്ടെന്ന് ജയസൂര്യ തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











