'പൃഥ്വിരാജ് എന്റെ ഹീറോ, സുകുവേട്ടന്റെ മകനാണെന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം'; ലാലു അലക്സ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൺസ് പുത്രൻ. സിനിമ ജീവിതം പത്താം വർഷത്തിലേക്ക് കടക്കാൻ പോകുമ്പോഴും അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുള്ളത് മൂന്ന് സിനിമകൾ മാത്രമാണ്.
അതിൽ ആദ്യം പുറത്തിറങ്ങിയ നേരത്തിനും പ്രേമത്തിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. പ്രേമം തെന്നിന്ത്യയിലൊട്ടാകെ വലിയ വിജയമായ സിനിമയായിരുന്നു. പല ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഒരുപക്ഷെ നിവിൻ പോളിയുടെ കരിയറിൽ തന്നെ ഇത്രയും സെലിബ്രേറ്റ് ചെയ്യപ്പെട്ട മറ്റൊരു സിനിമയുണ്ടാകില്ല. നേരവും പ്രേമവും കണ്ട് വളരെ പ്രതീക്ഷയിലായിരുന്നു അൽഫോൺസ് പുത്രൻ സിനമയുടെ ആരാധകർ.
അതിനാൽ തന്നെ ഗോൾഡിന്റെ റിലീസിന് വേണ്ടി എല്ലാ സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു. കുറച്ച് ദിവസം മുമ്പാണ് ഗോൾഡ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പക്ഷെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം വന്ന സിനിമ എന്ന തരത്തിൽ തൃപ്തിപ്പെടുത്തുന്ന ഒന്നും തന്നെ ഗോൾഡിൽ ഉണ്ടായിരുന്നില്ലെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ.
നയൻതാര, മല്ലിക സുകുമാരൻ, ലാലു അലക്സ്, നയൻതാര, ഷമ്മി തിലകൻ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. ഗോൾഡിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രം ലാലു അലക്സ് അവതരിപ്പിച്ച ഐഡിയ ഷാജിയാണ്.

ഇപ്പോഴിത ഐഡിയ ഷാജിയായി ഗോൾഡിലേക്ക് എത്തിയതിനെ കുറിച്ചും അൽഫോൺസ് പുത്രനും പൃഥ്വിരാജിനും ഒപ്പം പ്രവൃത്തിച്ചപ്പോഴുള്ള അനുഭവവും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ലാലു അലക്സ്. താരത്തിന്റെ വാക്കുകൾ തുടർന്ന് വായിക്കാം...
'അൽഫോൺസ് പുത്രൻ്റെ സിനിമകൾ കണ്ട് ആകൃഷ്ടനായിട്ടുള്ള ഒരാളാണ് ഞാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ ഷൂട്ടിങ് സമയത്താണ് അൽഫോൺസ് പുത്രൻ ഗോൾഡിലേക്ക് എന്നെ വിളിക്കുന്നത്. അൽഫോൺസ് ആദ്യമായി സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ നസ്രിയയുടെ അച്ഛനായി നല്ലൊരു വേഷം എനിക്ക് നൽകിയിരുന്നു.'

'പിന്നീട് ഗോൾഡിലേക്ക് വിളിക്കുമ്പോൾ എന്നോട് പറഞ്ഞത് വലിയ റോളൊന്നുമല്ല... ചെറിയൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ്. ചേട്ടൻ ചെയ്യാമോ? എന്നാണ്. ഞാനെന്തായാലും നിന്നോട് കൂടെയുണ്ട് എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അൽഫോൺസ് ചെറിയ കഥാപാത്രമെന്ന് വെറുതെ പറയുന്നതാണെന്ന് എനിക്കറിയാമായിരുന്നു.'
'കാരണം എനിക്കദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാകും തരിക എന്നുറപ്പായിരുന്നു. അൽഫോൺസ് പുത്രൻ്റെ സിനിമയാകുമ്പോൾ നമ്മൾ നേരെ അവിടെത്തിയാൽ മതി. അദ്ദേഹം ആ കഥാപാത്രമാക്കി നമ്മളെ മാറ്റും. ഷാജി ഷാജി എന്നായിരുന്നു കഥാപാത്രത്തിന് അൽഫോൺസ് നൽകിയിരുന്ന പേര്. ഓരോ സമയത്ത് ഓരോ ഐഡിയകളാണ് അയാൾക്ക്.'

'അപ്പോൾ ഞാനാണ് അൽഫോൺസിനോട് എങ്കിൽ നമുക്ക് ഈ കഥാപാത്രത്തിന് ഐഡിയ ഷാജിയെന്ന് പേരുകൊടുത്താലോയെന്ന് ചോദിക്കുന്നത്. അത് കൊള്ളാമെന്നായിരുന്നു അൽഫോൺസിൻ്റെയും പ്രതികരണം. പ്രേക്ഷകർ ഗോൾഡിൽ കാണുന്ന ഐഡിയ ഷാജി എന്ന കഥാപാത്രത്തിനായി ഞാൻ നൽകിയത് അത് മാത്രമാണ്.'
'ബാക്കി പ്രത്യേക വേഷവിധാനവും മാനറിസവുമെല്ലാം അൽഫോൺസിൻ്റെ മനസിലുണ്ടായിരുന്നു. ഒരു ഡയറക്ടേഴ്സ് ആക്ടറാണ് ഞാൻ. സംവിധായകരുടെ മനസിലുള്ള കഥാപാത്രമായി മാറാൻ ശ്രമിക്കും.'

'എൻ്റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരൻ. അതിനേക്കാൾ ഉപരി പൃഥ്വിരാജിനെ ഞാൻ ഇഷ്ടപ്പെടുന്നതിൻ്റെ പ്രധാന കാരണം സുകുവേട്ടൻ്റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിർമാതാവുമൊക്കെയാണ്.'
'സമീപകാലത്ത് ഡ്രൈവിങ് ലൈസൻസ്, ബ്രോ ഡാഡി, ഗോൾഡ് എന്നിങ്ങനെ മൂന്ന് സിനിമകളിൽ പൃഥ്വിയ്ക്കൊപ്പം വർക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിൻ്റെ തുടക്കം മുതൽ നിരവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയർ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയിൽ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളർച്ചയെക്കുറിച്ച്' ലാലു അലക്സ് പറഞ്ഞു.


Click it and Unblock the Notifications











