വിജയികളുടെ പട്ടികയില്‍ മലയാള സിനിമ ഉയര്‍ന്ന് തന്നെ! ഈ നിമിഷം അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു: മമ്മൂക്ക
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ തെന്നിന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങളാണ് സ്വന്തമായിരിക്കുന്നത്. 'അയ്യപ്പനും കോശിയും' എന്ന സിനിമയാണ് വലിയൊരു പങ്കും നേടിയെടുത്തത്. മികച്ച സഹനടന്‍, മികച്ച ഗായിക, മികച്ച സംവിധായകന്‍, മികച്ച ആക്ഷന്‍ ഡയറക്ഷന്‍ എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും എന്ന സിനിമ നേടിയെടുത്തത്. മലയാളി താരം അപർണ ബാലമുരളിയെയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് .
ദേശീയ പുരസ്ക്കാര ചടങ്ങിലൂടെ മലയാള സിനിമക്ക് ഇത്രയധികം നേട്ടങ്ങൾ കൈവരിച്ച എല്ലാ താരങ്ങൾക്കും ആശംസ അറിയിച്ച് മറ്റ് പ്രമുഖ സിനിമാ താരങ്ങൾ രംഗത്ത് വന്നിരുന്നു. മലയാളത്തിലെ പ്രിയ നടൻ മമ്മൂട്ടിയും എല്ലാവർക്കും ആശംസ അറിയിച്ച് ഫേസ്ബുക്കിൽ സന്തോഷം പങ്കുവെച്ചു.
മികച്ച നടി, മികച്ച സഹനടന്‍, സംവിധായകന്‍, ഗായിക തുടങ്ങിയ വിഭാഗത്തിലുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കിയ അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ, സെന്ന ഹെഗ്‌ഡെ, സച്ചി എന്നിവരുടെ എല്ലാം പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ആശംസകള്‍ അറിയിച്ച് എത്തിയത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണ രൂപം: 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ. വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു. അപര്‍ണ ബാലമുരളി, ബിജു മേനോന്‍, സെന്ന ഹെഗ്ഡെ, നഞ്ചിയമ്മ, കൂടാതെ അര്‍ഹരായ മറ്റെല്ലാ വിജയികളെ കുറിച്ചോര്‍ത്തും അഭിമാനം. ഈ പ്രത്യേക നിമിഷത്തില്‍ അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു.
അതേസമയം, മികച്ച നടനായി തിരഞ്ഞെടുത്ത സൂര്യയുടെ ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചും ആശംസകൾ അറിയിച്ചു. സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിറന്നാള്‍ ആശംസകള്‍ കൂടി നേര്‍ന്നിരിക്കുകയാണ് മമ്മൂക്ക. ജന്മദിനത്തില്‍ സൂര്യയ്ക്ക് ലഭിച്ച മനോഹരമായ സമ്മാനം എന്നാണ് നടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂക്ക കുറിച്ചത്.

തമിഴ് സിനിമ 'സൂററെെ പൊട്ര്' എന്ന സിനിമയിലെ നായികാ വേഷത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ 'ബൊമ്മി' എന്ന കഥാപാത്രത്തെയായിരുന്നു അപർണ അവതരിപ്പിച്ചത്. സിനിമയിലെ നായക വേഷം ചെയ്ത നടൻ സൂര്യക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
ബോളിവുഡ് നടൻ അജയ് ദേവ്ഗണിനൊപ്പമാണ് സൂര്യ ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കിട്ടത്. 'തനാജി ദ അൺസങ് വാരിയേർസ്' എന്ന ചിത്രമാണ് അജയ് ദേഗണിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

ദേശീയ പുരസ്കാരം ലഭിച്ചതിൽ 'സൂററെെ പൊട്ര്' സിനിമയുടെ സംവിധായിക സുധ കൊങ്കരയ്ക്ക് എല്ലാ നന്ദിയും അറിയിക്കുന്നെന്നാണ് അപർണ ബാലമുരളി പ്രതികരിച്ചത്. മികച്ച സഹനടനുള്ള പുരസ്കാരം മലയാളത്തിന്റെ സ്വന്തം ബിജു മേനോനാണ് ലഭിച്ചത്. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെ കടന്നുപോകുമ്പോഴും ഈ സന്തോഷം കാണാൻ സച്ചിയില്ല എന്നതാണ് വിഷമമെന്നും ബിജു മേനോൻ ആദ്യ പ്രതികരണത്തിൽ പറഞ്ഞു.
Recommended Video

സച്ചി ഒരുക്കിയ രണ്ടാമത്തെ സിനിമയായിരുന്നു 'അയ്യപ്പനും കോശിയും'. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെയാണ് സച്ചിയുടെ മരണം. ചിത്രത്തെ തേടിയും സച്ചിയെ തേടിയും ദേശീയ പുരസ്‌കാരങ്ങള്‍ എത്തുമ്പോള്‍ അതൊന്നും കാണാന്‍ സച്ചി ഈ ലോകത്തില്ല. പറയാന്‍ ബാക്കിവച്ച ഒരുപാട് കഥകളുമായി സച്ചിയെന്ന കലാകാരൻ നടന്നകന്നു പോയതിന്റെ വേദനകള്‍ ഒരിക്കല്‍ കൂടി മലയാള സിനിമക്ക് വേദനയായി മാറുകയാണ്.


Click it and Unblock the Notifications











