പ്രതിഫലം കുറഞ്ഞു പോയെങ്കില്‍ തുറന്ന് പറയണം! നിര്‍മാതാവായ മണിയന്‍പിള്ള രാജുവിനെ കുറിച്ച് മോഹന്‍ ജോസ്
കോമഡിയും വില്ലനിസവും സെന്റിമെന്‍സുമെല്ലാം ഒരുപോലെ കാണിച്ച് മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയ താരമാണ് മണിയന്‍പിള്ള രാജു. നടന്‍ എന്നതിലുപരി മികച്ചൊരു സിനിമാ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. മണിയന്‍പിള്ള രാജുവിന്റെ നിര്‍മാണത്തിലെത്തി ഹിറ്റായി മാറിയ ഒത്തിരിയധികം സൂപ്പര്‍ഹിറ്റ് സിനിമകളുണ്ട്.
അതിലൊന്നാണ് ഏയ് ഓട്ടോ. മോഹന്‍ലാല്‍ ഓട്ടോറിക്ഷ ഡ്രൈവറായിട്ടെത്തിയ ചിത്രം വേണു നാഗവള്ളിയായിരുന്നു തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിരവധി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം നടന്‍ മോഹന്‍ ജോസും ഉണ്ടായിരുന്നു. ഓട്ടോക്കാര്‍ക്കിടയിലെ വഴക്ക് ഉണ്ടാക്കുന്ന നെഗറ്റീവ് വേഷമായിരുന്നു മോഹന്‍ അന്ന് ചെയ്തിരുന്നത്.

ഇപ്പോഴിതാ ഏയ് ഓട്ടോയിലേക്ക് തന്നെ ക്ഷണിച്ചത് നിര്‍മാതാവ് മണിയന്‍പിള്ള രാജു ആണെന്ന് പറയുകയാണ് താരം. ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷമായിരുന്നു മോഹന് ആദ്യം തീരുമാനിച്ചത്. പിന്നീട് മണിയന്‍പിള്ള പറഞ്ഞിട്ടാണ് ഓട്ടോക്കാരനാക്കിയതെന്നും നിര്‍മാതാവ് എന്ന നിലയില്‍ മണിയന്‍പിള്ള രാജു ചെയ്യാറുള്ള കാര്യങ്ങള്‍ മഹനീയമാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരം പറയുന്നു.
മോഹൻ ജോസിൻ്റെ കുറിപ്പ്
നിര്‍മ്മാതാവു കൂടിയായ മണിയന്‍പിള്ള രാജുവാണ് 'ഏയ് ഓട്ടോ'യിലേക്ക് എന്നെ ക്ഷണിച്ചത്. ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള എസ് ഐ യുടെ റോളായിരുന്നു. (മോഹന്‍രാജ് അവതരിപ്പിച്ചത്). പിന്നീട് രാജു തന്നെ പറഞ്ഞു കുറേക്കൂടി ശ്രദ്ധേയമായ ഒരു ക്യാരക്ടര്‍, അതായത് ഓട്ടോക്കാര്‍ക്കിടയിലെ വഴക്കാളിയുടെ റോള്‍ ചെയ്യാമെന്ന്.

അക്കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടായിരുന്നു ലൊക്കേഷന്‍. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായ ചിത്രമായിരുന്നു ഏയ് ഓട്ടോ. അനുകരണീയമായ പ്രത്യേകളുള്ള ഒരു നിര്‍മ്മാതാവാണ് മണിയന്‍പിള്ള രാജു. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉദാരവാനും. ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂര്‍ണ്ണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ.
മദ്രാസിലെ ഡബ്ബിംഗ് കഴിഞ്ഞ് മടങ്ങാന്‍ നേരമായപ്പോള്‍ രാജു എന്നോടു ചോദിച്ചു 'പ്രതിഫലം കുറഞ്ഞു പോയെന്നു തോന്നുന്നെങ്കില്‍ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാല്‍ തരാം. 'കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നിങ്ങള്‍ തന്നു കഴിഞ്ഞു. ഇനി കൂടുതല്‍ ചോദിക്കുന്നത് ഔചിത്യമില്ലായ്മാണ്' എന്നു പറഞ്ഞ് ഞാന്‍ കൈ കൊടുത്തു പിരിഞ്ഞു. ഏയ് ഓട്ടോ വന്‍ വിജയമായിരുന്നു.


Click it and Unblock the Notifications











