'ആ സുമുഖനായ താടിക്കാരന് വയസാകാതിരുന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു, വേണു അങ്കിൾ മരിച്ചപ്പോഴും പോയില്ല'; മുരളി
നിഷ്‌കളങ്കനായ ഗ്രാമീണന്‍, അധ്യാപകന്‍, അച്ഛന്‍, കൂട്ടുകാരന്‍, വില്ലന്‍... നെടുമുടി വേണു എന്ന മഹാപ്രതിഭക്ക് വഴങ്ങാത്ത കഥാപാത്രങ്ങളില്ലായിരുന്നു. പ്രേക്ഷകരെ കരയിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും തിരശ്ശീലയില്‍ നിറഞ്ഞ് നിന്ന നടന വിസ്മയം ഓർമയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു.
നെടുമുടി വേണു അരങ്ങൊഴിച്ചപ്പോൾ മലയാള സിനിമക്ക് നഷ്ടമായത് പകരംവെക്കാന്‍ ഇല്ലാത്ത അഭിനയ പ്രതിഭയെ തന്നെയാണ്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു വേണുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.
ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. പിന്നീട് പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രത്തിലൂടെ കാരണവര്‍ വേഷങ്ങളിലേക്ക് ചേക്കേറി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹ നടന്‍മാരില്‍ ഒരാളായി മാറി.
അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. അഭിനയത്തിന് പുറമെ ചില സിനിമകള്‍ക്ക് വേണ്ടി കഥ എഴുതിയിരുന്നു. ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പലിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുളള, ഭരതം, സൈറ, മാര്‍ഗം എന്നിവ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവായിരുന്നു അദ്ദേഹം.
പൂരം എന്ന സിനിമ സംവിധാനവും ചെയ്തു. ഇപ്പോഴിത അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമെല്ലാമായ മുരളി ഗോപി.
കുട്ടിക്കാലം മുതൽ അദ്ദേഹത്തോടൊപ്പം പലപ്പോഴായി ചിലവഴിച്ച നല്ല നിമിഷങ്ങളെ കുറിച്ചാണ് മുരളി ഗോപി കുറിപ്പിൽ വാചാലനായിരിക്കുന്നത്.

ഓർമയുടെ നടനവിന്യാസം എന്ന തലക്കെട്ടോടെയാണ് സോഷ്യൽമീഡിയയിൽ മുരളി ഗോപി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നെടുമുടിക്കും അച്ഛൻ മുരളി ഗോപിക്കുമൊപ്പമുള്ള ഒരു ചിത്രവും മുരളി ഗോപി പങ്കുവെച്ചിട്ടുണ്ട്. 'യഥാർത്ഥ നടന്മാർ അവർക്കായി അരങ്ങേറ്റാത്ത നാടകങ്ങളും കാണും. വേദിക്കപ്പുറവും നാടകവും നടന്മാരും ഉണ്ടെന്ന് തിരിച്ചറിയും.'
'മടലിനെ ഖഡ്ഗമായും മുറത്തെ പരിചയായും മാവിനെ മഹാറാണിയും പേരയെ സർവ്വസൈന്യാധിപനുമായും കണ്ട ഒരു പാവം കുഞ്ഞിനെ ഒപ്പമുള്ള ഒരുവനായി കാണുകയും കൂട്ടുകയും ചെയ്യും. മുമ്പ് പലവട്ടം ഞാൻ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരൻ നെടുമുടി വേണുവായിരുന്നു. പിന്നീട് പല തവണ ഞാൻ അദ്ദേഹത്തെ കണ്ടു.'

'നടനായി, കഥാപാത്രമായി, അച്ഛന്റെ സുഹൃത്തായി, പ്രാസംഗികനായി, ശ്രോതാവായി, മധ്യവയസ്കനായി, വയസനായി അങ്ങനെ പല പല വേഷങ്ങളിൽ. സംഗീതമാണ് ഒരു മഹാനടന്റെ അംഗവസ്ത്രമെങ്കിൽ താളമാണ് അവന്റെ ഉടവാൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊരു സത്യമാണെന്ന് തെളിയിക്കുന്ന ഉണ്മയുള്ള നടനായിരുന്നു വേണു അങ്കിൾ എന്ന് ഞാൻ പറയാതെ തന്നെ ഏവർക്കും അറിയാം.'
'എന്നിരുന്നാലും സംഗീതവും താളവും എങ്ങനെ പ്രകൃതിയിൽ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തിൽ വിലയിക്കുന്നു എന്ന് ശൈശവദിശയിൽ തന്നെ കണ്ണാൽ കാണാൻ ഭാഗ്യം ലഭിച്ച ഒരാളായി ഞാൻ എന്നെ കരുതുന്നു. അതിന് കാരണഭൂതർ മേൽപ്പറഞ്ഞ രണ്ടാളുമാണ്.'

'അച്ഛനും വേണു അങ്കിളും. വേണു അങ്കിൾ മരിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ അവിടെ പോയില്ല. ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കും. ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാർ അവശേഷിപ്പിച്ച് പോകുന്ന ഓർമ്മ. അതൊരു ശാഠ്യമാണ്. ഓർമ്മയിലെന്നും ആ താടിക്കാരൻ മതി.'
'കേൾവിയിലെന്നും ആ മൃദംഗ വായ്ത്താരിയും. മനസിന്റെ അഭൗമ വേദികളിൽ ആ രംഗപുഷ്പം യൗവ്വനമാർന്നുതന്നെ എന്നും നിലകൊള്ളട്ടെ. ഇതും ഒരു ശാഠ്യമാണ്...' മുരളി ഗോപി എഴുതി നിർത്തി. മുരളി ഗോപി മാത്രമല്ല നിരവധി താരങ്ങൾ നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമ കുറിപ്പുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











