'ഒരായിരം തടസ്സങ്ങള്‍, ദശലക്ഷം വെല്ലുവിളികള്‍, കോവിഡ്...; ഒടുവില്‍ ആടുജീവിതം പാക്കപ്പായെന്ന് പൃഥ്വിരാജ്

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് സന്തോഷകരമായ ഒരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി പാക്കപ്പ് പറഞ്ഞുവെന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

പാക്കപ്പായെന്ന് പൃഥ്വിരാജ്

പൃഥ്വിയുടെ കുറിപ്പ് ഇങ്ങനെ:' നീണ്ട പതിനാല് വര്‍ഷങ്ങള്‍, ഒരായിരം പ്രതിബന്ധങ്ങള്‍, ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍...ഒരേയൊരു ഉള്‍ക്കാഴ്ച...ബ്ലെസിയുടെ ആടുജീവിതം, പാക്കപ്പ്.''പൃഥ്വിരാജ് കുറിച്ചു.

അങ്ങനെ നാലരവര്‍ഷം നീണ്ടുനിന്ന വലിയൊരു യാത്രയ്ക്ക് ഇന്ന് സമാപനം കുറിച്ചിരിക്കുകയാണ്. പൃഥ്വിയുടെ കുറിപ്പിനൊപ്പം മരുഭൂമിയില്‍ നിന്നുള്ള സംവിധായകന്‍ ബ്ലെസിയുടെയും ആടുകളേയും തെളിച്ചുള്ള പൃഥ്വിരാജിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വെച്ചായിരുന്നു.

നീണ്ട ഷൂട്ടിങ്ങ്

2018 ഫെബ്രുവരിയിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട് ജില്ലയില്‍ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു.അവിടെ 30 ദിവസത്തോളം ചിത്രീകരിച്ചിരുന്നു.

അതിനുശേഷം 2019-ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റില്‍ വന്ന പ്രശ്‌നങ്ങള്‍ മൂലം ഷൂട്ടിങ് മാറ്റിവച്ചു. പിന്നീട് 2020-ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു.

രണ്ടര മാസത്തിനു ശേഷം 2020 മേയ് 22-നാണ് സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ജോര്‍ദാനില്‍ ചിത്രീകരിച്ചിരുന്നു.

ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം. പിന്നീട് ഒരു വര്‍ഷം കോവിഡ് കാരണം ഷൂട്ടിങ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.

കോവിഡ് മൂലം മുടങ്ങി

2022 മാര്‍ച്ച് 16-ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ ചിത്രീകരണത്തിന്റെ രണ്ടാംഘട്ടം തുടങ്ങി. മാര്‍ച്ച് 31-ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു.

ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24-ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലുമാണ് ചിത്രീകരണം നടന്നത്. ജൂണ്‍ പതിനാറിന് പൃഥ്വി തിരികെ നാട്ടിലെത്തി.

സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെയും താടി വളര്‍ത്തിയതിന്റെയും കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.

Recommended Video

Shaji Kailas Kaduva Interview | ഷാജി കൈലാസിന്റെ അടുത്ത കടുവ മമ്മൂട്ടിയോ | *Interview
സിനിമയ്ക്കായുള്ള മാറ്റങ്ങള്‍

'ശരീരത്തിന് മാറ്റം വേണമെന്നത് സിനിമയ്ക്കായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. ഇതുപോലെ ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം എന്റെ ശരീരം വീണ്ടും അതുപോലെയാക്കുക എന്നത് ഏറെ കഷ്ടപ്പാടുള്ള കാര്യമാണ്. വാസ്തവത്തില്‍ ആടുജീവിതം എന്ന സിനിമയ്ക്കായി നടത്തിയ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലുള്ള സീനുകളോ ചിത്രങ്ങളോ പുറത്തുവന്നിട്ടുമില്ല.

ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍നിന്നും തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥയില്‍നിന്നും മാറിയിരുന്നു. അവിടെ ഷൂട്ടിങ്ങ് മുടങ്ങി അകപ്പെട്ടതിനുശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസത്തോളം കഴിഞ്ഞുള്ള അവസ്ഥയാണ് എല്ലാവരും കണ്ടത്. സിനിമ കാണുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അവസ്ഥ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടും.'

പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X