'ദേഷ്യപ്പെടൽ, പ്ലേറ്റ് പൊട്ടിക്കൽ, ആത്മഹത്യ, നല്ലത് എന്തെങ്കിലും ചെയ്തൂടെ അച്ഛന്'; പിഷാരടിയെ കുറിച്ച് മകൾ!
പരാജയമാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന് തെളിയിച്ച നടനും സംവിധായകനും അവതാരകനുമെല്ലാമാണ് രമേഷ് പിഷാരടി. സ്റ്റാന്റപ്പ് കോമഡിക്ക് മലയാളിത്തിൽ ഏറ്റവും കൂടുതൽ പ്രചാരം കൊണ്ടുവന്നവരിൽ ഒരാൾ കൂടിയാണ് രമേഷ് പിഷാരടി. ചെറിയൊരു സംഭാഷണോ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഒരു പോസ്റ്റായാൽ പോലും രമേഷ് പിഷാരടിയോളം മനോഹരമായി അതിൽ നർമ്മം ചേർക്കുന്ന മറ്റൊരു വ്യക്തിയുണ്ടോ എന്നത് സംശയമാണ്.
കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും രമേഷ് പിഷാരടി കഴിവ് തെളിയിച്ചു.

ആദ്യ ചിത്രത്തിൽ കുടുംബ ചിത്രങ്ങളുടെ നായകൻ ജയറാമായിരുന്നു അഭിനയിച്ചതെങ്കിൽ ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ സിനിമയിൽ സാക്ഷാൽ മമ്മൂട്ടിയെ തന്നെ പിഷാരടി നായകനാക്കി. ഗാനഗന്ധർവ്വൻ ആയിരുന്നു പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയുടെ പേര്. കപ്പൽ മൊതലാളിയാണ് രമേഷ് പിഷാരടി നായകനായ ആദ്യത്തെ സിനിമ. ചിത്രം പരാജയമായിരുന്നു. പിന്നീട് നായക വേഷങ്ങളിൽ നിന്നും മാറി സഹനടനായി രമേഷ് പിഷാരടി സ്ക്രീനിൽ എത്തി തുടങ്ങി. സെല്ലുലോയിഡ്, പെരുച്ചാഴി, ഇമ്മാനുവേൽ തുടങ്ങിയവ അത്തരത്തിൽ സഹനടനായി അഭിനയിച്ച സിനിമകളിൽ ചിലത് മാത്രം.

അതിൽ 2015ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രോളന്മാർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണത്. വർഷങ്ങൾക്ക് ശേഷം രമേഷ് പിഷാരടി വീണ്ടും നായകനായിരിക്കുകയാണ്. നോ വേ ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സർവൈവൽ ത്രില്ലറാണ്. ചിത്രത്തിന് എല്ലാ ഭാഗത്ത് നിന്നും നല്ല പ്രതികരണങ്ങൾ ലഭിക്കുമ്പോൾ പടം കണ്ട പിഷാരടിയുടെ മൂത്തമകൾക്ക് സിനിമയെ കുറിച്ച് മോശം അഭിപ്രായമാണ് പറയാനുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ ഒന്നും ഇഷ്ടപ്പെട്ടില്ലെന്നാണ് മകൾ പീലി പറയുന്നത്. 'എനിക്ക് ഇഷ്ടപെട്ടില്ല. അച്ഛൻ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീൻ മാത്രമല്ല. പടം മൊത്തത്തിൽ ഇഷ്ടപ്പെട്ടില്ല.'

'ദേഷ്യംവരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛൻ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു. അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ.... രക്ഷപ്പെട്ട സീൻ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവർക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങൾ ഇഷ്ടമാണ്. ഇതിൽ ഒരു തരി കോമഡിയില്ല. ഫുൾ സീരിയസാണ് പടം' പീലി പറഞ്ഞു. അവൾ അച്ഛൻ കുഞ്ഞാണെന്നും അതുകൊണ്ട് തനിക്ക് അങ്ങനെയെല്ലാം സംഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ അവൾക്ക് ബുദ്ധിമുട്ടാണെന്നും മകളെ കുറിച്ച് പിഷാരടി പറഞ്ഞു. ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് അറിഞ്ഞതിനാൽ തന്റെ അമ്മയും സിനിമ കാണാൻ വന്നില്ലെന്ന് പിഷാരടി വ്യക്തമാക്കി.
Recommended Video

നിഥിൻ ദേവീദാസാണ് നോ വേ ഔട്ട് സംവിധാനം ചെയ്തിരിക്കുന്നത്. റെമോ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെമോഷ് എം.എസ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ.എൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി, കെ.മധു, എസ്.എൻ സ്വാമി ടീമിൻറെ സിബിഐ 5 ദി ബ്രെയ്നിലും ഒരു പ്രധാന വേഷത്തിൽ രമേശ് പിഷാരടിയെത്തുന്നുണ്ട്.


Click it and Unblock the Notifications











