'പണത്തേക്കാൾ പ്രാധാന്യം അഭിനയ കലയോട് കാണിച്ചു, പ്രണവിനേയും വിനീതിനേയും കെട്ടിപിടിക്കാൻ തോന്നി'; സായ് കുമാർ!
അഭിനയ പ്രതിഭകൾക്ക് നക്ഷത്ര പദവികൾ അലങ്കാരങ്ങളാകും മുമ്പ് മികച്ച നടനെന്ന അംഗീകാരം നേടിയ ഇതിഹാസമായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളിലും അരങ്ങുകളിലും പൗരുഷമായി മാറിയ കൊട്ടാരക്കര ഇന്നും അനുകരണങ്ങളില്ലാത്ത പ്രതിഭാസമായി നിലകൊള്ളുന്നു. ചെമ്മീനിലെ പരുക്കനായ ചെമ്പൻകുഞ്ഞും ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ദുർമന്ത്രവാദിയും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും പഴശ്ശിരാജ, വേലുതമ്പി ദളവ, മാർത്താണ്ഡവർമ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ ചരിത്രകഥാപാത്രങ്ങളും കൊട്ടാരക്കര ശ്രീധരൻ നായരുടെ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ്.
ശ്രീരാമ പട്ടാഭിഷേകം, അൾത്താര, തൊമ്മന്റെ മക്കൾ, അധ്യാപിക, ആൽമരം, കാട്ടുതുളസി, പുന്നപ്ര വയലാർ, ജന്മഭുമി, അച്ചനും ബാപ്പയും, ചെമ്പരത്തി, ഏണിപ്പടികൾ, ഗായത്രി, അതിഥി, അക്കൽദാമ, കാമക്രോധമോഹം തുടങ്ങിയവ അദ്ദേഹത്തിന്റെ മുഖ്യ ചിത്രങ്ങളാണ്.1970ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൊട്ടാരക്കര ശ്രീധരൻ നായർക്ക് ലഭിച്ചിട്ടുണ്ട്. അച്ഛന്റെ കഴിവിന്റെ അരിക് പിടിച്ച് സിനിമയിലേക്ക് എത്തുകയും പിന്നീട് നായകനായും വില്ലനായുമെല്ലാം തിളങ്ങുകയും ചെയ്തത് മകൻ സായ് കുമാറാണ്. നായകനായിട്ടാണ് സായ് കുമാർ മലയാള സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ് സായ് കുമാർ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാകുന്നത്.

പ്രതിനായക വേഷങ്ങളിൽ നിന്ന് മാറി യുവ തലമുറയിലെ നായകൻമാരുടെ അച്ഛൻ വേഷങ്ങളിലൂടെ സായ് കുമാർ മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. അന്നും ഇന്നും പക്ഷെ ഉശിരൻ സംഭാഷണങ്ങളുമായി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സായ് കുമാറിനെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സായ് കുമാർ എത്തിയത്. അന്ന് തിളങ്ങി നിന്നിരുന്ന നടന്മാരായ മുകേഷിനും ഇന്നസെന്റിനും ഒപ്പം ഒട്ടും അതിഭാവുകത്വമില്ലാതെ മനോഹരമായി ബാലകൃഷ്ണനെ സായ് കുമാർ അവതരിപ്പിച്ചു. കടുവയാണ് ഇനി റിലീസിനെത്താനുള്ള സായ് കുമാർ സിനിമ. അച്ഛനെ കുറിച്ചുള്ള ഓർമകളും സിനിമാ അനുഭവങ്ങളും പങ്കുവെക്കുന്ന സായ് കുമാറിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചത്.

'മലയാള സിനിമയുടെ തുടക്ക കാലം മുതൽ അച്ഛനും ഒപ്പമുണ്ടായിരുന്നു. പണം സമ്പാദിക്കാനുള്ള മീഡിയമായി അച്ഛൻ അഭിനയത്തെ കണ്ടിരുന്നില്ല. അച്ഛന്റെ അടുത്ത് ആരെങ്കിലും കഥ പറയാൻ വരുമ്പോൾ പ്രതിഫലത്തെ കുറിചച് അച്ഛൻ ചോദിക്കാറില്ല. അവർ പറയാൻ തുടങ്ങിയാലും അച്ഛൻ പറയും പണത്തിന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ... ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്. എന്നാൽ ഇന്നുള്ള ആളുകളുെട സ്വാഭാവം അങ്ങനെയല്ല അവർ കഥയെന്തായാലും കുഴപ്പമില്ല പ്രതിഫലം എത്ര കിട്ടുമെന്നാണ് ചോദിക്കുന്നത്. സിനിമകൾ ലഭിക്കാത്ത അവസരം വരും അന്ന് വരുമാനം ഉണ്ടാകില്ല.... അതിന് സമ്പാദിക്കണം എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. അച്ഛൻ ചെയ്ത കുഞ്ഞാലി മരക്കാർ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഇപ്പോഴുള്ള കുഞ്ഞാലിമരക്കാറോട് അടുപ്പം തോന്നുന്നില്ല. ഏക ആൺകുട്ടി എന്ന പേരിൽ ചെറിയ പരിഗണനയൊക്കെ അച്ഛൻ തന്നിരുന്നു. പക്ഷെ മക്കളെല്ലാം അച്ഛന് ഒരുപോലെയായിരുന്നു.'
Recommended Video

'അച്ഛനെ അടുത്ത് മനസിലാക്കിയിട്ടുള്ളത് അമ്മയായിരുന്നു. അച്ഛന് പണത്തിന് ബുദ്ധിമുട്ട് വരുന്ന ഘട്ടങ്ങളിൽ അമ്മ പറയും ആവശ്യങ്ങളുമായി ചെന്ന് അച്ഛനെ വിഷമിപ്പിക്കരുതെന്ന്. ബിന്ദുവിന്റെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അമ്മ പണ്ട് ഉണ്ടാക്കി തരുന്ന സാധനങ്ങളുടെ രുചിയും ആ ഓർമകളും നാവിലേക്ക് ഓടി എത്താറുണ്ട്. ഹൃദയം ഞാൻ കണ്ട സിനിമയാണ്. സിനിമ കണ്ടപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ഹൃദയത്തിലുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് വിനീതിനേയും പ്രണവിനേയും ഒന്ന് കെട്ടിപിടിക്കാൻ തോന്നി. ജീത്തു ജോസഫ് ചിത്രം ആദിയിൽ കണ്ട പ്രണവായിരുന്നില്ല ഹൃദയത്തിൽ. വല്ലാതെ മാറിപ്പോയിരിക്കുന്നു. അവന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാൽ സാറിനെ പറിച്ച് വെച്ച് പോലെയാണ്' സായ് കുമാർ പറയുന്നു.


Click it and Unblock the Notifications











