'ഒടിഞ്ഞ കാലിൽ ലാലേട്ടൻ കയറി ചവിട്ടി, രാത്രിക്ക് രാത്രി ഹോസ്പിറ്റലിലേക്ക് പോയി'; ബലരാമനായ കഥ പറഞ്ഞ് ഷമ്മി തിലകൻ
നടൻ ഷമ്മി തിലകന്റെ ഏറ്റവും ബെസ്റ്റ് പെർഫോമൻസുകൾ എടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് പ്രജ സിനിമയിൽ അവതരിപ്പിച്ച ബലരാമൻ എന്ന വില്ലൻ വേഷം.
'കൂട്ടിക്കൊടുക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? കൂടെ നിക്കുന്നവന്റെ കുതികാൽ കൊത്താൻ പറ്റുമോ സക്കീർ അലിക്ക്...? പറ്റില്ല ഭായ്... ഭട്ട് ഐ കാൻ!. കൂട്ടിക്കൊടുക്കാം കുതികാൽ വെട്ടാം എന്തും... ഈ സൂര്യന് ചുവട്ടില് എന്ത് നെറികേടിനുമാവും ബലരാമന്....' പ്രജയിലെ ഹിറ്റ് ഡയലോഗുകളിൽ ഒന്നാണിത്.
ഇപ്പോഴും ഈ സീനിന്റെ കമന്റ് ബോക്സ് മുഴുവൻ ഷമ്മി തിലകനെ പുകഴ്ത്തിയുള്ളവയാണ്. അത്രത്തോളം മനോഹരമായാണ് ബലരമാൻ എന്ന കഥാപാത്രത്തെ ഷമ്മി തിലകൻ അവതരിപ്പിച്ചിരിക്കുന്നത്. രൺജി പണിക്കരുടെ സംഭാഷണവും ഷമ്മി തിലകൻ്റെ ശബ്ദവും കൂടിചേരുമ്പോൾ പ്രജയിലെ ബലരാമന്റെ സംഭാഷണങ്ങൾക്ക് എല്ലാം അന്യായായ ഫീലാണ്.
ഒരു അറ്റത്ത് ലാലേട്ടൻ തൊണ്ട പൊട്ടി അലറി വിഷമിച്ച് ഡയലോഗ് പറയുമ്പോൾ ഷമ്മി തിലകൻ വളരേ ശാന്തമായി മനോഹരമായി ഡയലോഗ് പറഞ്ഞ് കാഴ്ചക്കാരനെ വിസ്മയിപ്പിച്ചു.

ചുരുക്കി പറഞ്ഞാൽ ഷമ്മി തിലകൻ ജന്മം നൽകിയ മരണ മാസ് വില്ലനായിരുന്നു ബലരാമൻ. ജോഷി സംവിധാനം ചെയ്ത പ്രജ അന്നും ഇന്നും എന്നും മലയാളത്തിൽ പിറന്ന മികച്ച മാസ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിലാണ്. 2001ൽ റിലീസ് ചെയ്ത സിനിമയിൽ ഐശ്വര്യയായിരുന്നു നായികയായി അഭിനയിച്ചത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. പ്രജയിലെ ബലരാമൻ ചെയ്യാനുള്ള അവസരം തന്നിലേക്ക് എങ്ങനെയാണ് വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടൻ ഷമ്മി തിലകൻ.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾ പഴക്കമുള്ള ഓർമകൾ വീണ്ടും താരം പൊടി തട്ടിയെടുത്തത്.

'അച്ഛൻ മുമ്പൊരിക്കൽ വളരെ സീരിയസായി കോമ സ്റ്റേജിലെത്തി ആശുപത്രിയിൽ കഴിയുന്ന സമയമായിരുന്നു. അന്ന് എന്റെ കാല് ഒടിഞ്ഞിട്ട് കെട്ടിവെച്ചിരിക്കുകയാണ്. അച്ഛനെ ആശുപത്രിയിലാക്കി പുറത്ത് കാറിൽ ഇരിക്കുമ്പോഴാണ് ഈ സിനിമയുടെ കാര്യം പറഞ്ഞ് ജോഷി സർ വിളിച്ചത്.'
'സാധാരണ അദ്ദേഹം നേരിട്ട് എന്നെ വിളിക്കാറില്ല. അദ്ദേഹത്തിന്റെ അസിസ്റ്റൻസ് പറയുമ്പോൾ ഞാൻ തിരിച്ച് വിളിക്കുകയാണ് ചെയ്യാറുള്ളത്. പാപ്പനിൽ അഭിനയിക്കുന്നതിനും പ്രജയ്ക്കും വേണ്ടി മാത്രമാണ് അദ്ദേഹം എന്നെ നേരിട്ട് ഫോണിൽ വിളിക്കുന്നത്.'

'അദ്ദേഹത്തിന്റെ പത്തിൽ അധികം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ലേലത്തിലേക്ക് പോലും അദ്ദേഹം എന്നെ തലേന്ന് വിളിച്ച് പറഞ്ഞതാണ്. അദ്ദേഹം വിളിച്ചാൽ എന്ന് വരണമെന്ന് മാത്രമെ ഞാൻ ചോദിക്കാറുള്ളു. കാലൊടിഞ്ഞിരിക്കുകയാണ്.'
'എന്നെ അവതരിപ്പിക്കുന്ന ആദ്യ സീൻ ശ്രദ്ദിച്ചാൽ കാലിൽ കെട്ടുള്ളത് ചെറുതായി കാണാൻ സാധിക്കും. പിന്നെ ലാലേട്ടൻ വീട്ടിൽ ചെന്ന് കൂട്ടിക്കൊടുക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? എന്നൊക്കെയുള്ള ഡയലോഗുകൾ പറഞ്ഞ് കഴിയുമ്പോൾ ലാലേട്ടന്റെ കഥാപാത്രം എന്റെ കഴുത്തിന് പിടിക്കുന്ന സീനുണ്ട്.'

'അത് ചെയ്യുന്ന സമയത്ത് ലാലേട്ടൻ അറിയാതെ എന്റെ ഒടിഞ്ഞ കാലിൽ ചവിട്ടി. വീണ്ടും ഫ്രാക്ചറായി. പിറ്റേ ദിവസം വീണ്ടും എനിക്ക് ഷൂട്ടുണ്ട്. ഉടൻ തന്നെ രാത്രിക്ക് രാത്രി ഹോസ്പിറ്റലിലേക്ക് പോയി വീണ്ടും പരിശോധിച്ച് കെട്ടിവെച്ചു.'
'അങ്ങനെയൊക്കെ ഷൂട്ട് ചെയ്ത സീനായിരുന്നു അത്. ഒത്തിരി എഫേർട്ട് ഇട്ടിരുന്നു. അറുപത്തിയഞ്ച് പേജായിരുന്നു ആ സീൻ. രൺജിയേട്ടൻ സ്പോട്ടിൽ വന്നിരുന്നാണ് ആ സീൻ എഴുതിയത്' ഷമ്മി തിലകൻ പറഞ്ഞു


Click it and Unblock the Notifications











