ശ്രീനിവാസന്റെ വിവാഹം വീടും പറമ്പും ജപ്തി ചെയ്തതിന് ശേഷം; രജിസ്റ്റര്‍ ഓഫീസിലെ വിവാഹത്തെ കുറിച്ച് താരം

നടനായും തിരക്കഥാകൃത്തായും സംവിധായകനായിട്ടുമൊക്കെ മലയാള സിനിമയുടെ എല്ലാമെല്ലാമായ താരമാണ് ശ്രീനിവാസന്‍. അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് താരം. എല്ലാത്തിനും പിന്തുണയായി ഭാര്യ വിമല ടീച്ചര്‍ കൂടെ തന്നെയുണ്ട്.

ആശുപത്രിയിലും വീട്ടിലുമൊക്കെ ഭാര്യ നല്‍കുന്ന സ്‌നേഹത്തെയും പിന്തുണയെയും കുറിച്ച് ശ്രീനിവാസന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമലയെ ആദ്യം കാണുന്നതും ലളിതമായി വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ പറയുകയാണ് ശ്രീനിവാസന്‍. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തിയ വിവാഹത്തെ പറ്റി വിമല ടീച്ചറും സംസാരിച്ചു..

ആ യാത്രയിലാണ് ആദ്യമായി വിമലയെ ഞാന്‍ കാണുന്നത്

അധ്യാപകനായി ജോലി ചെയ്തതിനെ കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ച് തുടങ്ങിയത്.. 'അന്നത്തെ കാലത്ത് ഡിഗ്രി പാസായവര്‍ക്കുള്ള ആദ്യ ആശ്രയം പാരലല്‍ കോളേജില്‍ പഠിപ്പിക്കുക എന്നതാണ്. കുറച്ച് നാള്‍ ഞാനും അധ്യാപകനായി. കതിരൂര്‍ ഓവര്‍ കോളേജിലാണ്. കൊട്ടിയോടിയില്‍ നിന്ന് പൂക്കോട് ജംഗ്ഷന്‍ വരെ നടന്നാണ് അന്ന് കോളേജിലേക്ക് പോവുന്നത്.

ആ യാത്രയിലാണ് ആദ്യമായി വിമലയെ ഞാന്‍ കാണുന്നത്. വിമല അന്ന് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്നു. വിമലയും ബസ് കയറുന്നത് അവിടുന്നാണ്. അങ്ങനെ പരസ്പരം കണ്ടു, സംസാരിച്ചു'.

അവിശ്വാസിയാണെങ്കിലും ഞാന്‍ വിമലയോട് ഇന്റര്‍വ്യൂ പാസാകണമെന്ന് പ്രാര്‍ഥിക്കാന്‍ പറഞ്ഞു

വീട്ടിലെ സാഹചര്യം മോശമായിരുന്നത് കൊണ്ട് പ്രണയം, വിവാഹം തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. മിക്കവാറും ദിവസങ്ങളില്‍ വിമലയെ കാണുകയും സംസാരിക്കുകയും ചെയ്യും. ആ സമയത്താണ് അഡയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് എന്നെ ഇന്റര്‍വ്യൂവിന് വിളിക്കുന്നത്. അവിശ്വാസിയാണെങ്കിലും ഞാന്‍ വിമലയോട് ഇന്റര്‍വ്യൂ പാസാകണമെന്ന് പ്രാര്‍ഥിക്കാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് കിട്ടാതിരിക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുമെന്നാണ് വിമലയുടെ മറുപടി.

വീടും പറമ്പുമൊക്കെ ജപ്തി ചെയ്തതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം

പക്ഷേ വിമല പ്രാര്‍ഥിച്ചിട്ടുണ്ടാകണം. അതാണ് എനിക്ക് അവിടെ കിട്ടിയത്. പിന്നെ ഞങ്ങള്‍ കത്തിലൂടെ ആശയവിനിമയം നടത്തി. വീടും പറമ്പുമൊക്കെ ജപ്തി ചെയ്തതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ഒരു തരത്തില്‍ ജപ്തി ചെയ്തത് നന്നായെന്ന് ഞാന്‍ വിമലയോട് പറഞ്ഞിട്ടുണ്ട്. വീട് പോയതോടെ ഞങ്ങളൊരു വാടക വീട്ടിലേക്ക് മാറി.

പക്ഷേ അച്ഛന്‍ അവിടെ നിന്നില്ല. അദ്ദേഹം ഒരു ബന്ധുവീട്ടില്‍ അഭയം തേടി. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ് വന്ന ഞങ്ങളെ ചിലപ്പോള്‍ വീട്ടില്‍ കയറ്റില്ലായിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു.

കതിരൂര്‍ രജിസ്റ്റാര്‍ ഓഫീസില്‍ വച്ച്, രാവിലെയാണ് വിവാഹം

വിവാഹ ദിവസത്തെ കുറിച്ച് വിമല ടീച്ചറാണ് സംസാരിച്ചത്. '1984 ജനുവരി പതിമൂന്നാം തീയ്യതി വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ കല്യാണം. അതിന് മൂന്ന് ദിവസം മുന്‍പാണ് ശ്രീനിയേട്ടന്‍ നാട്ടില്‍ വരുന്നത്. ശ്രീനിയേട്ടന്‍ ഒരു സുഹൃത്തിനൊപ്പം വന്നാണ് ഈ വെള്ളിയാഴ്ചയാണ് വിവാഹമെന്ന് പറയുന്നത്. കതിരൂര്‍ രജിസ്റ്റാര്‍ ഓഫീസില്‍ വച്ച്, രാവിലെയാണ് വിവാഹം.

അതിന് മൂന്ന് ദിവസം മുന്‍പ് തലശ്ശേരിയില്‍ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി. ശ്രീനിയേട്ടന്‍ അന്ന് ഷര്‍ട്ട് വാങ്ങുന്നില്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയ്യില്‍ പൈസയില്ലെന്ന് അറിയാം. അങ്ങനെ കല്യാണ ദിവസം കൂത്തുപറമ്പില്‍ പോയി ടാക്‌സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയതെന്ന്' വിമല ടീച്ചര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X