'അപകടം പറ്റിയതല്ല സർജറി ചെയ്തതാണ്, തെറ്റിദ്ധാരണ പരത്തരുത്'; പ്രചരിക്കുന്ന ചിത്രങ്ങളെ കുറിച്ച് സുദേവ് നായർ!
നടൻ, മോഡൽ എന്നീ നിലകളിൽ സൗത്ത് ഇന്ത്യയിൽ പ്രശസ്തനായ താരമാണ് സുദേവ് നായർ. അനാർക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായർ മലയാളികൾക്ക് സുപരിചിതനാകുന്നത്.
പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമയെ കുറിച്ച് അറിവ് നേടിയ ശേഷമാണ് സുദേവ് നായർ മലയാള സിനിമയിലേക്ക് എത്തിയത്. മുംബൈ മലയാളിയാണ് സുദേവ് നായർ. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുദേവ് നായർ സ്വന്തമാക്കിയിട്ടുണ്ട്.
ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടെ സുദേവ് നായർ ഒരു ഇംഗീഷ് സിനിമയിലും ചില ഹിന്ദി സിനിമകളിലും കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ സുദേവ് നായർക്ക് അപകടത്തിൽ പരിക്കേറ്റുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
കാലിലും കൈയ്യിലും വെച്ചുകെട്ടുകളുമായി നിൽക്കുന്ന സുദേവ് നായരുടെ ഫോട്ടോയും വാർത്തകൾക്കൊപ്പം പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുദേവ് നായർ ഇപ്പോൾ.

'ഞാൻ ചെറുപ്പം മുതൽ ബാസ്കറ്റ് ബോൾ ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വർക്ഔട്ടും ചെയ്യും. അങ്ങനെ വർഷങ്ങൾ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്നമാണ്.'
'വലത് കാലിലെ കണങ്കാലിനാണ് പ്രശ്നം. അതിന് ലിഗ്‌മെന്റ് റീകൺസ്ട്രക്ഷൻ സർജറി ചെയ്തിരിക്കുകയാണ്. കണങ്കാൽ ബലപ്പെടുത്താൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ്.'
'മൂന്നുമാസമാണ് സുഖപ്പെടാനുള്ള കാലാവധി അതിനുശേഷം പഴയത് പോലെയുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങാം. ഇടയ്ക്കിടെ കാലിന് ഒരു ചെറിയ പ്രശ്നം തോന്നുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിന് ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോൾ ചികിത്സ ചെയ്തത്.'

'അത് കഴിഞ്ഞാൽ കൂടുതൽ തിരക്കുകളിലേക്ക് പോകും. അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ജൂലൈ 30ആം തീയതിയാണ് മുംബൈ ലീലാവതി ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തത്. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവ്മെന്റിലേക്ക് കൊണ്ടുവരണം.'
'രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്ന് തുടങ്ങാം. ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു.'
'സുഹൃത്തും നടനുമായ സിജു വിത്സൺ മുംബൈയിൽ എന്നെ കാണാൻ വന്നപ്പോൾ എടുത്ത ചിത്രമാണ് സിജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആ ചിത്രം വെച്ച് എനിക്ക് ആക്സിഡന്റ് പറ്റിയെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതായി കണ്ടു.'

'അച്ഛനും അമ്മയും മുംബൈയിലെ താനെയിലാണ് താമസിക്കുന്നത്. ഞാൻ അന്ധേരിയിലാണ്. ഞാൻ സുഖമില്ലാതെ ഇരിക്കുന്നതുകൊണ്ട് അച്ഛൻ ഇപ്പോൾ എന്റെ അടുത്ത് വന്നിട്ടുണ്ട്. ഞാനെപ്പോഴും ആക്ടീവായി ഇരിക്കുന്ന ആളാണ്.'
'കുറെ നാളായി വെറുതെ ഇരുന്നപ്പോൾ മടുപ്പ് തോന്നി. അതാണ് അച്ഛൻ വന്നപ്പോൾ അച്ഛനോടൊപ്പം കളിക്കാൻ ഇറങ്ങിയത്. അതിന് അമ്മയുടെ കയ്യിൽ നിന്ന് ശരിക്ക് വഴക്ക് കിട്ടി. ഇടയ്ക്കിടെ അച്ഛന്റേയും അമ്മയുടേയും കളിക്കുട്ടിയായി മാറാറുണ്ട്' സുദേവ് നായർ പറയുന്നു.
അച്ഛനൊപ്പം വയ്യാത്ത കാലുമായി നൃത്തം ചെയ്യുന്ന സുദേവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഭീഷ്മപർവം, സിബിഐ 5 എന്നിവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സുദേവ് നായർ സിനിമ. തുറമുഖം, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് ഇനി റിലീസിന് വരാനുള്ള സിനിമകൾ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.
സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത്.


Click it and Unblock the Notifications