അച്ഛൻ ഇന്നും കൂടെയുണ്ടെന്ന് വിശ്വാസം, അമ്മയുടെ മരണമുണ്ടാക്കിയ വിടവ്…; വിജയരാഘവൻ പറയുന്നു
മലയാള സിനിമ, നാടക പ്രേക്ഷകർക്ക് മറക്കാനാവാത്ത നടനാണ് എൻഎൻ പിള്ള. ഗോഡ്ഫാദർ, നാടോടികൾ എന്ന രണ്ട് സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ആഴത്തിൽ ഇടം പിടിച്ച എൻഎൻ പിള്ളയ്ക്ക് നാടകത്തോടായിരുന്നു കൂടുതൽ ഭ്രമം. ഗോഡ്ഫാദർ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമയ്ക്ക് ശേഷം എൻഎൻ പിള്ള അഭിനയിച്ചത് നാടോടികൾ എന്ന സിനിമയിൽ മാത്രമാണ്. നാടകത്തിലാണ് എൻപിള്ള കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശക്തമായ സംഭാഷണങ്ങളാൽ കാണികളെ പിടിച്ചിരുത്തിയ എൻഎൻ പിള്ളയുടെ നാടകങ്ങൾക്ക് അന്ന് വലിയ പ്രശസ്തി ഉണ്ടായിരുന്നു. 1995 നവംബർ മാസത്തിലാണ് എൻഎൻ പിള്ള മരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് മകനായ നടൻ വിജയരാഘവൻ. അച്ഛൻ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം തന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നെന്ന് വിജയ രാഘവൻ പറയുന്നു. അമ്മയുടെ മരണം ഉണ്ടാക്കിയ വിടവിനെക്കുറിച്ചും നടൻ സംസാരിച്ചു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

'അച്ഛൻ ഇപ്പോഴും കൂടെയുണ്ടെന്നാണ് വിശ്വാസം. അച്ഛന്റെ തറയിൽ തൊട്ടെ എവിടേക്കും പോവാറുള്ളൂ. അച്ഛൻ ഇരുന്ന കസേര അതുപോലെ വെച്ചിട്ടുണ്ട്. അച്ഛന്റെ സാമീപ്യം ഉണ്ടെന്ന് വിശ്വാസമുണ്ട്. മരിച്ചു എന്നൊക്കെ നൂറ് ശതമാനം അറിയാം. എപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് വിശ്വസിക്കുന്നു. അത് എന്റെ ധൈര്യമാണ്. എന്റെ ഭീരുത്വം കൊണ്ട് ആയിരിക്കാം. അമ്മയെ പറ്റി അങ്ങനെയല്ല. അമ്മയുടെ നഷ്ട ബോധം ഭയങ്കരമായി ഉണ്ട്. പക്ഷെ എങ്കിലും അച്ഛൻ ഉണ്ടെന്നൊരു വിശ്വാസം ഉണ്ട്'

'അച്ഛൻ ഈശ്വരനെ പറ്റി പറഞ്ഞിരിക്കുന്നത് ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവം. ഞാൻ ഭീരുവല്ല എനിക്ക് മതിലും വേണ്ട എന്നാണ്. കുട്ടിക്കാലത്ത് എനിക്കും വിശ്വാസമില്ലായിരുന്നു. സത്യം പറഞ്ഞാൽ പ്രാർത്ഥിക്കാൻ അറിയില്ലായിരുന്നു. അമ്മയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു. അമ്മ മരിച്ചപ്പോൾ എനിക്ക് ഭയങ്കര നഷ്ടബോധം തോന്നി. അമ്മയും ഞാനും ഭയങ്കര ബന്ധം ആയിരുന്നു. അമ്മ എല്ലാമായിരുന്നു'
'അമ്മയ്ക്കും പ്രകടിപ്പിക്കാൻ അറിയില്ല. എനിക്കും പ്രകടിപ്പിക്കാൻ അറിയില്ല. മരിച്ചു കഴിഞ്ഞപ്പോൾ വളരെ വിഷമിച്ചു. ആ സമയത്ത് എന്റെ സുഹൃത്ത് മൂകാംബികയിൽ പോവാൻ വിളിച്ചു. അന്ന് കല്യാണം കഴിച്ച് കുട്ടിയുണ്ട് എനിക്ക്. മൂത്ത മോനൊടൊപ്പം ട്രെയ്നിൽ പോയി. അവിടെ ചെന്നപ്പോൾ എന്തോ ഒരു സമാധാനം തോന്നി. അത് എന്റെ ഭീരുത്വം കൊണ്ടാണ്. എവിടെയോ ഞാൻ ഭീരുവാണ്'

'അച്ഛനായിരുന്നു എല്ലാം. സത്യസന്ധനായിരുന്നു. കള്ളത്തരങ്ങൾ ഇല്ലാത്ത മനുഷ്യനായിരുന്നു. പത്ത് ജൻമം ജീവിക്കേണ്ട ജീവിതം ഒരു ജൻമത്തിൽ ജീവിച്ച് തീർത്തയാളാണ് അച്ഛനെന്ന് ഞാനൊരിക്കൽ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ എല്ലാ
പുസ്തകങ്ങളും മാർക്കറ്റിൽ ലഭ്യമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ആത്മകഥകളും ലേഖനങ്ങളും ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടക ദർപ്പണം പോലൊരു പുസ്തകം വേറെയില്ല. അവയെല്ലാം പുതിയ തലമുറയ്ക്ക് ഒരുപാടുപകാരപ്പെടുന്ന പുസ്തകങ്ങളാണ്,' വിജയ രാഘവൻ പറഞ്ഞു.


Click it and Unblock the Notifications











