ദേവദൂതനിൽ ലെൻസ് വെച്ചിരുന്നു, പൂച്ചക്കണ്ണുകളെക്കുറിച്ച് വിനീത്; 'ഈഗോയുള്ളവർ സിനിമയിൽ ഇന്ന് കുറവ്'
പൂച്ചക്കണ്ണുള്ള നായകനെന്ന് വിളിപ്പേരുള്ള വിനീത് കുമാർ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് പരിചിതനാണ്. ബാലതാരമായും പിന്നീട് നായക നടനായും സഹനടനായുമെല്ലാം ബിഗ് സ്ക്രീനിലെത്തിയ വിനീത് ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു.
ഫഹദ് ഫാസിൽ അഭിനയിച്ച അയാൾ ഞാനല്ല എന്ന സിനിമയുടെ സംവിധായകനായി വിനീത് തിരിച്ചെത്തി. സമ്മിശ്ര പ്രതികരണമാണ് ആദ്യ സംവിധാന സിനിമയ്ക്ക് ലഭിച്ചതെങ്കിലും അടുത്തിടെ പുറത്തിയ ഡിയർ ഫ്രണ്ട് എന്ന സിനിമയിലൂടെ തന്നിലെ സംവിധായക മികവിനെ വിനീത് തെളിയിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.

തിയറ്റർ റിലീസായ ചിത്രം ആദ്യ ഘട്ടത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസായതോടെ വലിയ തോതിൽ ചർച്ചയായി. സംവിധായകനായെങ്കിലും മലയാളികളിൽ വലിയൊരു പക്ഷവും വിനീതിനെ പഴയ പൂച്ചക്കണ്ണുള്ള നായകനായാണ് തിരിച്ചറിയുന്നത്. ഇപ്പോഴിതാ തന്റെ കണ്ണുകളെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്.
പൂച്ചക്കണ്ണുകൾ തനിക്ക് നല്ലതാണെന്നോ മോശമാണെന്നോ ഇതുവരെ തോന്നിയിട്ടില്ലെന്ന് വിനീത് പറയുന്നു. പക്ഷെ മലയാളികൾക്ക് പുറമെ വിദേശികൾ പോലും ഇത് ലെൻസാണോ എന്ന് ചോദിച്ച സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും വിനീത് പറയുന്നു.

'ചില വിദേശ യാത്രകളൊക്കെ പോവുമ്പോൾ വിദേശികൾ കണ്ണുകളെക്കുറിച്ച് ലെൻസാണോ എന്നൊക്കെ ചോദിക്കും. അവരെന്താണ് അങ്ങനെ ചോദിക്കുന്നതെന്ന കൗതുകം ഉണ്ടായിട്ടുണ്ട്. പൂച്ചക്കണ്ണ് ഒരു ബാധ്യതയായി തോന്നിയിട്ടില്ല. ഒന്നാമത് ഞാനൊട്ടും എന്റെ ഫീച്ചേഴ്സിനെക്കുറിച്ച് വളരെ ആലോചിക്കുന്ന ആളല്ല. സ്ക്രീനിൽ ഒരു കഥാപാത്രമായി വരുമ്പോൾ ആ കഥാപാത്രത്തിന് അനുയോജ്യമായിരിക്കണം'
'ദേവദൂതനിൽ എന്റെ ഈ കണ്ണല്ല. ഞാൻ ലെൻസ് വെച്ചിരുന്നു. വേറെയും ചില സിനിമകളിൽ ലെൻസ് ഉപയോഗിച്ചിട്ടുണ്ട്. കണ്ണു കൊണ്ടഭിനയിക്കുക എന്നൊക്കെ പൊതുവെ പറഞ്ഞ് കേൾക്കാറുണ്ട്. പക്ഷെ അങ്ങനെ ഇല്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം മുഖത്തുള്ള എല്ലാ മസിലുകളും ടൂളാണ്. അത്തരത്തിലൊരു ടൂൾ എന്ന രീതിയലല്ലാതെ ഇതിനകത്ത് ഒരു ബാധ്യതയോ പോസിറ്റീവോ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല,' വിനീത് പറഞ്ഞു.

നിർമാതാക്കളായ ഷൈജു ഖാലിദും സമീർ താഹിറും നൽകിയ പിന്തുണയാണ് ഡിയർ ഫ്രണ്ട് എന്ന സിനിമ ചെയ്യാൻ സഹായിച്ചതെന്നും വിനീത് കുമാർ പറയുന്നു. തിയറ്ററിൽ നിന്നും മുടക്കു മുതൽ പൂർണമായും തിരിച്ചു കിട്ടുന്ന സിനിമയായി ഞങ്ങളാരും ഇതിനെ കണ്ടിരുന്നില്ല. ഈ ആശങ്ക ഷൈജു ഖാലിദിനോട് പറഞ്ഞിരുന്നു.
അത് ഞങ്ങൾക്കറിയാം. പക്ഷെ ഇപ്പോൾ ചെയ്യാനുദ്ദേശിച്ച രീതിയിൽ തന്ന നമുക്കീ സിനിമ ചെയ്യാം. കാരണം ഇത് ബിസിനസ് തലത്തിൽ സേഫ് ആണ്. അതിനെക്കുറിച്ച് ടെൻഷൻ വേണ്ടെന്നാണ് പറഞ്ഞത്. ഇത് വലിയ ഊർജമായെന്നും വിനീത് പറഞ്ഞു.
Recommended Video

മുമ്പത്തെ കാലത്ത് നിന്നും സിനിമാ മേഖല ഒരുപാട് മാറിയെന്നും വിനീത് ചൂണ്ടിക്കാട്ടുന്നു. പഴയ പോലെ ഈഗോയിസ്റ്റിക് ആയിട്ടുള്ളവർ സിനിമയിൽ വളരെ കുറവാണ്. ഹൈറാർക്കിയിൽ നിന്ന് മാറി കുറേക്കൂടി സൗഹൃദാന്തരീക്ഷമുണ്ട്. അത് സമൂഹത്തിന്റെ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും വിനീത് പറയുന്നു.


Click it and Unblock the Notifications











