സിനിമയിൽ മാറ്റമില്ലാത്തത് അത് മാത്രം, ഇതിനെതിരെ പരാതിപ്പെട്ടിട്ടും കാര്യമില്ല,തുറന്ന് പറഞ്ഞ് അംബിക
തലമുറ വ്യത്യാസമില്ലാതെ സിനിമ ലോകത്ത് ചർച്ചയാവുന്ന പേരാണ് നടി അംബികയുടേത്. ബാലതാരമായി സിനിമയിൽ എത്തിയ നടി 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യൻ ഭാഷചിത്രളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ , രജനികാന്ത്,ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നിന്ത്യൻ മുൻനിര താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുണ്ട്.
1976 ൽ പുറത്ത് ഇറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിലൂടെയാണ് അംബിക സിനിമയിൽ എത്തുന്നത്. 1978 ൽ പുറത്ത് ഇറങ്ങിയ അവൾ വിശ്വസ്തയായിരുന്നു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പുറത്ത് ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമാകാൻ അംബികയ്ക്ക് കഴിഞ്ഞിരുന്നു. ഇതു പോലെ തന്നെയായിരുന്നു മറ്റ് ഭാഷകളിലും. ഇപ്പോഴും സിനിമയിൽ സജീവമാണ് നടി.
ഇപ്പോഴിത സിനിമയിലെ മാറ്റത്ത കുറിച്ച് വാചാലയാവുകയാണ് അംബിക. 'സിനിമയിൽ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാൽ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. മാധ്യമം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെൻ താരങ്ങൾ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.

ഞാൻ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളിൽ, ഞാൻ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിൾ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവർ സ്ട്രഗിൾ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാൽ, ഇപ്പോൾ ന്യൂ ജനറേഷനിലുള്ള പകുതിയിൽ കൂടുതൽ ആൾക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്‍റെയോ അമ്മയുടെയോയത്ര അവർക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല. പിന്നെ അവർക്ക് വരുന്ന പുതിയ സ്ട്രഗിൾ അഭിനയം അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സിൽ അതൊരു വല്ലാത്ത സംഘർഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.

ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ വലിയ ഭാഗ്യമുള്ളവരാണ്. അവർക്ക് ഒരുപാട് സൗകര്യങ്ങളും സാധ്യതകളുമുണ്ട്. അതിന്‍റേതായിട്ടുള്ള ഒരുപാട് മൈനസുകളുമുണ്ട്. പലർക്കും സമയനിഷ്ഠയില്ലെന്ന് കേൾക്കുന്നത് ഭയങ്കര സങ്കടകരമാണ്. കാശ് കുറച്ചു കിട്ടുന്നോ കൂടുതൽ കിട്ടുന്നോ എന്നല്ല. അതിനെക്കാൾ വിലപിടിച്ചതാണ് സമയം. ഒരു നടൻ അല്ലെങ്കിൽ നടി എന്ന രീതിയിൽ സംവിധായകനോടും നിർമ്മാതാവിനോടും നീതി പാലിക്കണമെങ്കിൽ സമയനിഷ്ഠ പാലിക്കണം. രാവിലെ 9 മണിക്കെത്തണം എന്ന് പറഞ്ഞാൽ ആ സമയത്ത് തന്നെ എത്തണം. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഇത്ര സീനുകൾ ചിത്രീകരിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ടാകും. അതെടുക്കാൻ കഴിയണം. ഇത് 9 മണിയെന്ന് പറഞ്ഞാൽ 11 മണിക്കാണെത്തുക. അപ്പോൾ ഫിക്സ് ചെയ്ത സീനുകളിൽ പകുതിയേ അവർക്കെടുക്കാൻ കഴിയൂ.

അന്നു സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറിൽ 40 സിനിമകൾ സ്ത്രീകൾക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കിൽ ഇന്ന് അത് നൂറിൽ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയിൽ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകൻമാർ തന്നെയായിരിക്കും. എല്ലാവർക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്.
Recommended Video

ഇതിനെതിരെ പരാതിപ്പെടാൻ പോയിട്ട് ഒന്നും ഒരു കാര്യവുമില്ല. പണ്ടും അങ്ങനെ തന്നെയായിരുന്നു. നസീർ സാർ എന്നു പറഞ്ഞിട്ടേ ഷീലാമ്മയെ പറഞ്ഞിരുന്നുള്ളൂ. മധു സാർ എന്ന് പറഞ്ഞിട്ടേ ജയഭാരതിയെ പറഞ്ഞിരുന്നുള്ളൂ. ഇന്ന് നായികാ പ്രാധാന്യമുള്ള കഥകൾ ഉണ്ടാകുന്നുണ്ടെങ്കിലും അത് കുറവാണ്. നേരത്തെ ചില നോവലുകൾ സിനിമകൾ ആക്കുമായിരുന്നു. അവയിൽ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതും കുറവാണെന്ന് താരം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications











