ജീവിതത്തില്‍ ഉണ്ടായത് മേരീ ആവാസ് സുനോയില്‍, ഇതൊക്കെ ആരാണ് പറഞ്ഞ് കൊടുത്തത്, സംഭവം പറഞ്ഞ് മനീഷ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മനീഷ. സ്വന്തം പേരിനെക്കാളും തട്ടീം മുട്ടീം പരമ്പരയിലെ വാസവദത്തയായിട്ടാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഗായിക കൂടിയായ മനീഷ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിത സമൂഹമാധ്യമങ്ങളി ഇടംപിടിക്കുന്നത് മനീഷ പങ്കുവെച്ച കുറിപ്പാണ്. ജയസൂര്യ ചിത്രമായ മേരി ആവാസ് സുനോയിലെ ഒരു സംഭവം തന്റെ റിയല്‍ ലൈഫില്‍ സംഭവിച്ചതെന്നാണ് നടി പറയുന്നത്.

'ചിത്രത്തില്‍ ഗൗതമി ചെയ്ത കാരക്ടര്‍( ഒരു ആര്‍ജെ) റേഡിയോ മൈക്കിനു മുന്നിലിരുന്ന് ലൈവ് ചെയ്‌തോണ്ടിരിക്കുകയാണ്. അപ്പോഴാണ് ലൈവിലേക്ക് അന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായ ഭക്ഷ്യദിനത്തെ കുറിച്ച് ജയസൂര്യയുടെ കഥാപാത്രം ഗൗതമിയെ വിളിച്ചറിയിക്കുന്നത്.

ദുര്യോഗത്തിന് ഗൗതമി കേള്‍ക്കുന്നത് പക്ഷിദിനമെന്നാണ്. ഉടനെ ഗൗതമി കുറെ പക്ഷിപ്പാട്ടുകളെടുക്കുന്നു, പക്ഷികളെ കുറിച്ച് വര്‍ണ്ണിക്കുന്നു, ഒടുവില്‍ അറിയിക്കുന്നു. പ്രിയരെ ഇന്ന് ലോക പക്ഷിദിനമാണ് ടണ്‍ടടേയ് ഇത് കേട്ടുകൊണ്ടിരുന്ന ജയസൂര്യ ഉടനെ ലൈവിലേക്ക് വീണ്ടും വിളിച്ചു പറയുന്നു എടി മണ്ടിപ്പെണ്ണെ പക്ഷിദിനമല്ല ഭക്ഷ്യദിനം ഭക്ഷ്യദിനം എന്ന്.

സത്യത്തില്‍ ഈ സീന്‍ കണ്ട ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നു ഞെട്ടി. ഈ പറഞ്ഞ ഞാന്‍ എന്തിനാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് എന്നല്ലെ, പറയാം'... മനീഷ കഥ പറഞ്ഞ് തുടങ്ങുന്നു.

മനീഷയുടെ  വാക്കുകള്‍

ഇത് യഥാര്‍ത്ഥത്തില്‍ എന്റെ അനുഭവ കഥയാണ്. 2000 കാലഘട്ടത്തിലാണ് ഏഷ്യാനെറ്റ് റേഡിയോ 657 എഎം തുടങ്ങുന്നത്. എത്രയോ വര്‍ഷങ്ങള്‍ എത്രയോ വ്യത്യസ്തമായ പരിപാടികളിലൂടെ ജനങ്ങളെ ചിരിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും ചൊടിപ്പിച്ചും കരയിച്ചും ഒക്കെ മുന്നേറിക്കൊണ്ടിരുന്ന കാലം. ശ്രോതാക്കള്‍ റേഡിയോയ്‌കൊപ്പം ഉറങ്ങുകയും ഉണരുകയും ജീവിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്ന കാലം. ഞങ്ങള്‍ റേഡിയോ അവതാരകര്‍ അവരോരുത്തരുടെയും നെഞ്ചോടുചേര്‍ന്നു നില്‍ക്കുന്ന അവരുടെ ആരൊക്കെയോ ആയിരുന്ന കാലം.

രാവിലെ 7 മണിക്കായിരുന്നു നിക്കായ് ഉദയവര്‍ണ്ണങ്ങളെന്ന ഫോണ്‍ ഇന്‍ പ്രോഗ്രാം ഷാര്‍ജയിലെ താമസസ്ഥലത്തു നിന്നും ജുമേരിയിലെ മീഡിയ സിറ്റിയിലുള്ളസ്റ്റുഡിയോയിലേയ്ക് 7 മണിക്ക് എത്ത്ണമെങ്കില്‍ രാവിലെ 5 മണിക്കെങ്കിലും പുറപ്പെടണം. ചുരുക്കത്തില്‍ പാതിമയക്കത്തോടെയാണ് മൈക്കിന് മുന്നില്‍ ഞാനിരിക്കാറ്. എന്നാലും ഏത് സന്ദര്‍ഭത്തിലും നാലുകാലേ വീഴുമെന്നുള്ള ഒരു വിശ്വാസമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം.

റേഡിയോ കാലം

എന്റെ ഉദയവര്‍ണ്ണങ്ങള്‍ തുടങ്ങുന്ന സമയത്താണ് സെക്കന്‍ഡ് ഷിഫ്റ്റുകാരുടെ വാനിലുള്ള യാത്ര. അപ്പൊ സ്വാഭാവികമായും നമ്മുടെ റേഡിയോ ആയിരിക്കുമല്ലൊ കേള്‍ക്കുന്നത്. അങ്ങിനെ ഞാനെന്റെ അവതരണമാരംഭിച്ചു. വാനിലുള്ള സഹപ്രവര്‍ത്തകര്‍ അതാസ്വദിച്ചു ഓഫീസിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.

അപ്പോഴാണ് കൂട്ടത്തിലെ ഞങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ എന്നെ ലൈവിലേക്ക് വിളിച്ചു പറഞ്ഞത് മനീഷ ഇന്ന് ലോക ഭക്ഷ്യദിനമാണെന്ന്. ഞാന്‍ കേട്ടത് ലോക പക്ഷിദിനമാണെന്നാണ്. ഞാനുടനെ ചെന്ന് പത്രമെടുത്തു നിവര്‍ത്തിയപ്പൊ ദേണ്ടെടാ പത്രത്തിന്റെ മുന്‍പേജില്‍ തന്നെ ചിറകു വിരിച്ചു നില്‍ക്കുന്ന ഒരു പക്ഷി.

പിന്നെ ഞാനൊന്നും ചിന്തിച്ചില്ല ''മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ, തത്തമ്മേ ചൊല്ലു ചൊല്ലു...നാടന്‍ പാട്ടിലെ മൈന .. തുടങ്ങി സകല പക്ഷിപ്പാട്ടും പെറുക്കിയെടുത്ത് പക്ഷികളെ കുറിച്ച് മനോഹരമായ ഒരു വിവരണവും തയ്യാറാക്കി അവതരിപ്പിച്ചു തുടങ്ങി 'ഹായ് കൂട്ടുകാരെ, ദേ മുറ്റത്തൊരു മൈന എന്ന് ഞാന്‍ പറഞ്ഞാല്‍ ഓര്‍മ്മകളുടെ മഞ്ചലേറി നമ്മിലെത്ര പേര്‍ നമ്മുടെ ഗ്രാമങ്ങളിലെ നടവരമ്പുകള്‍ താണ്ടി ഗൃഹാതുരതയുടെ മുറ്റത്തെത്തും.

പക്ഷികളെ കുറിച്ച് പറഞ്ഞു

പല വര്‍ണ്ണങ്ങളില്‍ പലതരം ശബ്ദവിന്യാസങ്ങള്‍ കൊണ്ട് നമ്മുടെ മനം കവര്‍ന്നവരാണ് പക്ഷികള്‍. അവയെ ഇഷ്ടപ്പെടാത്തവരായി ഈ ഭൂമിയില്‍ ആരെങ്കിലുമുണ്ടോ..ബ്‌ളാ ബ്‌ളാ ബ്‌ളാ ബ്‌ളാ.

പക്ഷിവിശേഷങ്ങള്‍ അനുസ്യൂതം തുടരവെ മറുപുറത്ത് വാനിലിരിക്കുന്ന ലേ രമേഷേട്ടന്‍ നിഷ് വിന്ദ്യചിത്തനായി(അങ്ങനൊരു വാക്കുണ്ടോ എന്നെനിയ്ക് അറിയില്ല, പക്ഷെ ഇവിടെ ഇത് നല്ല രസണ്ട്. അതോണ്ട് ഇവിടെ കെടക്കട്ടെ) ആലോചിക്ക്യാണ് ഇവളെന്തിനാ ഇപ്പൊ പക്ഷികളെ കുറിച്ച് ഇവിടെ പറയണെ, ഓ... ചിലപ്പൊ കോഴി ബിരിയാണീനെ കുറിച്ച് പറയാനായിരിക്കും എന്ന് സമാധാനിച്ച് എന്റെ അവതരണം കാതോര്‍ക്കുകയായിരുന്നു.


അപ്പോഴാണ് എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ എന്റെ കണ്‍ക്ലൂഷന്‍. എന്റെ പ്രിയപ്പട്ട കൂട്ടുകാരെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയണ്ടേ, അതെ ഇന്നാണ് ലോക പക്ഷിദിനം. ടണ്‍ടടേയ്, വാനിനകം ചിരിമയം. റെജി മണ്ണേല്‍, ജിജി, പൗര്‍ണ്ണമി ,കബീര്‍ക്കാ ,ബിജു ആബേല്‍ ജേക്കബ് ,വില്‍ഫ്രഡ് ,ആയിഷ ,വിസണ്‍ കുഴൂര്‍ ,റഫീക്ക് വടക്കാഞ്ചേരി, അന്‍വര്‍ പലേരി, രശ്മി രഞ്ജന്‍, മഞ്ജു തോമസ് ,ശ്രീകുമാര്‍,അനുമോള്‍ ,ചന്ദ്രസേനന്‍ സാര്‍ സകലരും അട്ടഹസിച്ച് ചിരിക്കുകയാണ്.

എന്റെ ലൈവിന്റോ സൗണ്ട് എഞ്ചിനീയര്‍ എബിനായിരുന്നു അവന്‍ കണ്‍സോളില് കമഴ്ന്ന് കിടന്ന് ചിരിക്കുന്നു.. ഇതൊന്നുമറിയാതെ ഞാന്‍ ''കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര് ..''പാട്ട് പ്ലേ ചെയ്തു.

ആരാണ് പറഞ്ഞ് കൊടുത്തത്

ഉടനെ ലൈവിലേക്ക് രമേഷേട്ടന്റെ കോള്‍ വീണ്ടും വന്നു എന്റെ മനീഷേ പക്ഷിയല്ല ഭക്ഷ്യം. എന്റീശ്വരാ പറ്റിയ അബദ്ധം അപ്പഴാണ് എനിക്കു മനസ്സിലായത്. പക്ഷെ തോറ്റുകൊടുക്കാന്‍ എന്റെ ഉള്ളിലെ പോരാളി അനുവദിച്ചില്ല.

ഉദവര്‍ണ്ണങ്ങളുടെ അന്നത്തെ വൈന്‍ഡപ്പ് സംഭാഷണത്തില്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു ചങ്ങാതിമാരെ ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇന്ന് ലോക ഭക്ഷ്യദിനം കൂടിയാണ്.ഠീം ''അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കുടമ്പുളിയിട്ടുവച്ച നല്ല ചെമ്മീന്‍ കറിയുണ്ട്'' ഞാന്‍ ബൂത്തില്‍ നിന്നും ഷോ കഴിഞ്ഞിറങ്ങുമ്പോഴേക്കും വാനിലെ വാനരക്കൂട്ടമെത്തി എന്നെ കൊന്നുകൊലവിളിച്ചു.

റേഡിയോ ജീവിതത്തിനിടയ്ക്ക് ഇങ്ങനെ എത്രയോ രസകരമായ അനുഭവങ്ങള്‍. മേരി ആവാസ് സുനൊ പടം കണ്ടു കഴിഞ്ഞപ്പൊ സത്യത്തില്‍ അതിലെ കുറേ കാര്യങ്ങള്‍ ഞാനുമായി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം ഇന്‍ഫര്‍മേഷന്‍സ് ആരായിരിക്കും ഡയറക്ടറിന് കൊടുത്തിട്ടുണ്ടാവുക എന്ന് ഒരു ക്യൂരിയോസിറ്റി എനിക്കുണ്ടായതുകൊണ്ട് ഞാനുടനെ അതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയെ വിളിച്ചു.

''ഓ അതെയോ ..അതാരെങ്കിലും പറഞ്ഞുകൊടുത്തുകാണും ' എന്ന് വളരെ ലാഘവത്തോടെ അദ്ദേഹം പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ചു.

 സംവിധായകന്‍

പിന്നീട് ഞാന്‍ ആ പടത്തിലെ മറ്റൊരു വേഷം കൈകാര്യം ചെയ്ത ജീജ സുരേന്ദന്‍ ചേച്ചിയെ വിളിച്ചു . ചേച്ചി ഉടനെ ചിത്രത്തിന്റെ ഡയറക്ടര്‍ പ്രജേഷ് സെന്നിന്റെ മൊബൈല്‍ നമ്പര്‍ തന്നിട്ടു പറഞ്ഞു ധൈര്യമായി വിളിച്ചോളൂ വളരെ നല്ലൊരു മനുഷ്യനാണ് നല്ലൊരു മനസ്സിനുടമയാണ് എന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനുടനെ അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു.

കേട്ടമാത്രയില്‍ തന്നെ അദ്ദേഹം എന്നെ കാണാന്‍ ഞങ്ങളുടെ ഹോംലി ഫാമിലി ലൊക്കേഷനില്‍ എത്തി കുറെയേറെ നേരമിരുന്നു സംസാരിച്ചു സന്തോഷത്തോടെ പിരിഞ്ഞു.

പരസ്പരം കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത രണ്ടുപേര്‍ തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദം ഉടലെടുക്കുകയായിരുന്നു അങ്ങിനെ. ജീജ ചേച്ചി പറഞ്ഞപോലെ നല്ലൊരു മനുഷ്യന്‍. എന്റെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കൗതുകം. ഇതാണ് ജീവിതം. നമ്മുടെ സംഭവന തെളിയിക്കും.

കലാകാരന്റെ കൈയ്യൊപ്പുകള്‍ ലോകത്തിലെവിടെയെങ്കിലുമൊക്കെ പതിഞ്ഞുകിടക്കും. പക്ഷെ അതവരുടെ പേരില്‍ കൊത്തിവെയ്കപ്പെടുമ്പോഴാണ് അവന്റെ അല്ലെങ്കില്‍ അവളുടെ ജിവിതം സാര്‍ത്ഥകമാവുക എന്നു മാത്രം. എന്നാലെന്താ എന്നെ അറിയുന്നവര്‍ക്കറിയാമല്ലോ ഇതെന്റെ ജീവിതത്തിലെ അമളിയായിരുന്നെന്ന്. ഇപ്പൊ പ്രജേഷ് സെന്നിനും എന്നുമായിരുന്നു മനീഷ കുറിച്ചത്.

More from Filmibeat

Read more about: സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X