മോഹന്‍ലാലിന് അന്ന് 5000 പോലും പ്രതിഫലം ഇല്ല! ചാന്‍സ് അന്വേഷിച്ചല്ല മോഹന്‍ലാലിന്റെ വരവെന്ന് നടി സീമ
കാലങ്ങളായി മലയാള സിനിമയുടെ താരരാജാവായി വാഴുകയാണ് മോഹന്‍ലാല്‍. വില്ലനായി സിനിമയിലെത്തി പിന്നീട് നടനും ഇപ്പോള്‍ സൂപ്പര്‍ താരവുമായി മാറിയ മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ കുറിച്ച് മലയാളികള്‍ക്ക് കാണാപാഠമാണ്. ഈ വര്‍ഷം അറുപതാം ജന്മദിനം ആഘോഷിക്കുന്ന താരരാജാവിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത പല കാര്യങ്ങളുമായിരുന്നു പുറത്ത് വന്നത്.
ഇപ്പോള്‍ കൊറോണ പ്രതിസന്ധി കാരണം താരങ്ങളെല്ലാവരും പ്രതിഫലം കുറക്കാമെന്ന് തീരുമാനത്തിലെത്തിയിരിക്കുന്ന സാഹചര്യമാണ്. അങ്ങനെയിരിക്കവേ തുടക്ക കാലത്ത് മോഹന്‍ലാലിന് കിട്ടിയ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സീമ. 'മാധ്യമം വാര്‍ഷികപ്പതിപ്പില്‍' ലൂടെയാണ് സീമ മനസ് തുറക്കുന്നത്.

ചാന്‍സുകള്‍ തേടി പല നടന്മാരും ശശിയേട്ടന്റെ അടുത്ത് വരാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരു മോഹന്‍ലാലും. അങ്ങനെ കരുതാനേ തോന്നിയുള്ളു. വിശപകറ്റാനുള്ള വഴികള്‍ തേടി ഒമ്പതാം വയസില്‍ അലയേണ്ടി വന്ന ശാന്ത കുമാരിയില്‍ (സീമയുടെ യഥാർഥ പേര്) തുടങ്ങി, ഡാന്‍സറായതും നായികയായതും ഐവി ശശിയുടെ ഭാര്യയായതുമടക്കം തന്റെ ജീവിതത്തെ കുറിച്ച് പറയുന്ന ആത്മഭാഷണത്തിലാണ് സീമ മോഹന്‍ലാലിനെ കുറിച്ചും പറയുന്നത്.

ഉച്ചയോടെ ലാല്‍ വീട്ടിലെത്തി. സ്വയം പരിചയപ്പെടുത്തി. ടി ദാമോദരന്‍ മാസ്റ്ററും ശശിയേട്ടനൊപ്പം ഉണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ ചാന്‍സ് അന്വേഷിച്ചായിരുന്നില്ല മോഹന്‍ലാലിന്റെ വരവ്. ശശിയേട്ടനെ പരിചയപ്പെടാന്‍ വേണ്ടി മാത്രം. അവസരം തരണമെന്ന് ഒരിക്കലും ലാല്‍ പറഞ്ഞില്ല. ലാല്‍ പോകാന്‍ നേരം ശശിയേട്ടന്‍ പറഞ്ഞു 'അഹിംസയില്‍ ഒരു വില്ലന്‍ കഥാപാത്രമുണ്ട്. അത് ചെയ്യാമോ? എന്ന്. 'ചെയ്യാം സര്‍' പെട്ടെന്നാണ് ലാലിന്റെ മറുപടി. എത്രയാണ് നിങ്ങളുടെ റേറ്റ്? ശശിയേട്ടന്‍ ചോദിച്ചു.

കൃത്യമായി ഒരു പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല സര്‍. അയ്യായിരത്തിന് മുകളില്‍ അക്കാലത്ത് മോഹന്‍ലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല. പതിനായിരം രൂപ തരും. ഇനി അതാണ് നിങ്ങളുടെ റേറ്റ്. ശശിയേട്ടനും ദാമോദരന്‍മാഷും കൂടി ലാലിന് നിശ്ചയിച്ച പ്രതിഫലമായിരുന്നു അത്. മോഹന്‍ലാലും ഐവി ശശിയും തമ്മില്‍ സഹോദര ബന്ധത്തിലേക്ക് എത്തിചേര്‍ന്നതിനെ കുറിച്ചും സീമ പറഞ്ഞിരുന്നു. ഇനിയെങ്കിലും എന്ന സിനിമ വന്നതോടെ ശശി സാര്‍ എന്ന വിളി ശശിയേട്ടാ എന്നായി.

ഒരു അനിയന്റെ സ്‌നേഹസ്പര്‍ശം ആ വിളിയില്‍ ശശിയേട്ടന്‍ അറിഞ്ഞു. ഓരോ വര്‍ഷവും ശശിയേട്ടനെടുക്കുന്ന സിനിമകളില്‍ ഒരു പ്രധാന വേഷം ലാലിനായി കരുതി വെച്ചു. 81 മുതല്‍ 2000 വരെ 22 സിനിമകള്‍ ലാലിനൊപ്പം ശശിയേട്ടന്‍ ചെയ്തു. അത് വലിയൊരു ഭാഗ്യമാണെന്ന് ശശിയേട്ടന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ഭാഗ്യം എന്നത് പ്രത്യേകം എടുത്ത് പറയാന്‍ കാരണം. ഇത്രയും മഹാനായ നടന്റെ വൈവിധ്യമാര്‍ന്ന വേഷപകര്‍ച്ചകള്‍ക്ക് സംവിധായകനായി മുന്നില്‍ നില്‍ക്കാന്‍ ശശിയേട്ടന് കഴിഞ്ഞത് കൊണ്ട് തന്നെയാണ്.


Click it and Unblock the Notifications











