'എനിക്ക് നല്ല ഓപ്പണിങ് തരണമെന്ന് ഒമർ ലുലു കരുതി, ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വരുമാനം മുടക്കരുത്'; ഷക്കീല
തന്‍റെ പതിനാറാം വയസില്‍ ജന്മം നൽകിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും സിനിമക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും നടി ഷക്കീല പലപ്പോഴായി സമൂഹത്തിനോട് പറഞ്ഞിട്ടുള്ളതാണ്.
1973 നവംർ 19ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറഞ്ഞിട്ടുണ്ട്.
അവിടെ നിന്നെല്ലാം മാറി ഇന്ന് നടിയെന്നതിലുപരിയായി ഷക്കീല നിർധനരായവർക്ക് ചെയ്യുന്ന സഹായങ്ങൾ ആരേയും അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ വന്ന ഷക്കീലയ്ക്കുണ്ടായ ഒരു വേദന കുറച്ച് മണിക്കൂറുകളായി വാർത്തകളിൽ നിറയുന്നുണ്ട്.

ഒമർ ലുലുവിന്റെ നല്ല സമയം ട്രെയിൽ ലോഞ്ചിന് വേണ്ടിയാണ് ഷക്കീല കേരളത്തിലെത്തിയത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ചാണ് ട്രെയിലർ ലോഞ്ച് നടത്താനിരുന്നത്.
എന്നാല്‍ ചടങ്ങില്‍ ഷക്കീല പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
ഷക്കീലയെ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്തുകൊണ്ടുള്ള പരിപാടിയ്ക്ക് അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞതായും ഒമര്‍ ലുലു വീഡിയോയില്‍ പറഞ്ഞിരുന്നു.

ഒമർ ലുലുവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ഹൈലൈറ്റ് മാൾ അധികൃതർക്ക് എതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പരിപാടിയ്ക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചിരുന്നതായും മാള്‍ അധികൃതര്‍ പിന്നീട് അറിയിച്ചു. ഷക്കീലയോട് തങ്ങള്‍ക്ക് യാതൊരു വിവേചനവും ഇല്ലെന്നും മാൾ അധികൃതർ അറിയിച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം ഷക്കീല തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തരുതെന്നത് കേരള ജനതയോടുള്ള അപേക്ഷയാണെന്ന് ഫേസ്ബുക്കിലൂടെ ഷക്കീല പറഞ്ഞു.
'മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് നല്ല ഒരു ഓപ്പണിങ് തരണമെന്ന് കരുതിയാണ് ഒമര്‍ ലുലു വിളിക്കുന്നത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റ് ചിലതായിരുന്നു. എനിക്ക് ഇനിയും മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്' ഷക്കീല പറഞ്ഞു.

ഷക്കീല പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താല്‍ പരിപാടിയുടെ അനുമതി നിഷേധിച്ച മാള്‍ അധികൃതര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
മാൾ അധികൃതരോടുള്ള പ്രതിഷേധം എന്നോണം കേരളത്തിൽ നടക്കാനിരിക്കുന്ന ചില പരിപാടികളിലേക്ക് അതിഥിയായി ഷക്കീലയെ പ്രമുഖർ ക്ഷണിച്ചിട്ടുണ്ട്. അതേസമയം നല്ല സമയം എന്ന തന്റെ സിനിമയ്ക്ക് റീച്ച് കൂട്ടാൻ ഒമർ ലുലു ചെയ്ത ഒരു തരത്തിലുള്ള പ്രമോഷനാണ് ഷക്കീല വിവാദമെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

നവംബർ 24നാണ് നല്ല സമയം തീയേറ്ററുകളില്‍ എത്തുന്നത്. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ വിജീഷ് വിജയന്‍, ദാസേട്ടന്‍ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഫ്രീക്ക് ലുക്ക് എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ട്രെന്‍ഡിങ്ങിലാണ്.


Click it and Unblock the Notifications











