'എനിക്ക് ഇങ്ങനെയൊരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല, അവന് വേണ്ടി പലതും ത്യജിക്കേണ്ടി വന്നു': ശ്രീലക്ഷ്‌മി
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്‌മി. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരമിപ്പോൾ. 90 കളിൽ സിനിമയിലൂടെ ആയിരുന്നു ശ്രീലക്ഷ്‌മി അഭിനയ ലോകത്തേക്ക് എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമായ നടി പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് നടി വീണ്ടും അഭിനയത്തിൽ സജീവമായത്. അഭിനേത്രി എന്നതിനപ്പുറം മികച്ച നർത്തകി കൂടിയായ ശ്രീലക്ഷ്മി സ്വന്തമായി ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ കൊത്ത്, തീർപ്പ്, തട്ടാശ്ശേരിക്കൂട്ടം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. സീ കേരളത്തിൽ കുടുംബശ്രീ ശാരദ എന്ന പരമ്പരയിലും നടി ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് നടി.
17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു ശ്രീലക്ഷ്‌മി അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്നു നടി. വടക്കൻ സെൽഫിയിലൂടെ ആയിരുന്നു തിരിച്ചുവരവ്. തിരിച്ചുവരവിൽ നിറയെ സിനിമകൾ ലഭിക്കുന്നുണ്ട് എങ്കിലും പണ്ട് ചെയ്തപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ലെന്നാണ് നടി പറയുന്നത്. കൊത്തിലെ അമ്മിണിയേച്ചി എന്ന കഥാപാമാണ് അടുത്തിടെ കിട്ടിയ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതെന്നും ശ്രീലക്ഷ്‍മി പറയുന്നു.
'ഇനി സിനിമ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചിട്ടാണ് ദുബായിലേക്ക് പോയത്. ആ സമയത്ത് സിനിമ ഉപേക്ഷിച്ചു പോയതിന്റെ നഷ്ടബോധം ഒന്നും തോന്നിയിരുന്നില്ല. പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്. എങ്ങനെ എങ്കിലും കല്യാണം കഴിച്ചു ഓടിപ്പോയാൽ മതി എന്നായിരുന്നു ചിന്ത. ഞങ്ങൾ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു. വീട്ടുകാരോട് പറഞ്ഞിട്ട് നടക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഞങ്ങൾ തന്നെ തീരുമാനം എടുത്തത്.
പുള്ളി ഇറങ്ങി ചെല്ലാൻ പറഞ്ഞു, ഇറങ്ങി പോവുകയായിരുന്നു. മഞ്ജുവിന്റെയും ദിലീപേട്ടന്റെയും വിവാഹദിവസം ആയിരുന്നു ഞങ്ങളുടെയും വിവാഹം. അതുകൊണ്ട് ആ വാർത്തയിൽ ഞങ്ങളുടെ വിവാഹ വാർത്ത മുങ്ങിപോയി.
മൂത്തമകൻ വലുതായപ്പോൾ സിനിമയിലേക്ക് മടങ്ങി വന്നാലോ എന്ന് ചിന്തിച്ചിരുന്നു. പക്ഷെ അപ്പോൾ രണ്ടാമതും ഗർഭിണി ആയി. ഇളയമകൻ സ്പെഷ്യൽ ചൈൽഡ് ആണ്. പത്തു പന്ത്രണ്ടു വർഷം അവന് വേണ്ടി മാറ്റി വെക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും ഒക്കെ ഞാൻ തുടരുന്നുണ്ടായിരുന്നു. പിന്നീട് മകന്റെ ചികിത്സയ്ക്കായി നാട്ടിൽ വന്ന് സെറ്റിൽ ആയെന്നും ശ്രീലക്ഷ്മി പറയുന്നു.

കഴിഞ്ഞ ആറ് വർഷമായിട്ട് സന്തോഷവും സംതൃപ്‌തിയും നൽകുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോൾ മാനസികമായി തകർന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജിൽ പെർഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ലെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ജീവിതത്തിൽ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാൻ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാൻ ഗൗനിക്കുന്നില്ല. എന്റെ ഉത്തരവാദിത്തങ്ങൾ തീർത്തിട്ടാണ് അഭിനയിക്കാൻ പോകുന്നത്, ഒരിക്കലും ഞാൻ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ലെന്നും നടി പറഞ്ഞു.
എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. അവൻ വന്നപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ. ഇപ്പോൾ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. എന്റെ ശ്വാസം നിലച്ചാൽ അവനെ ആരുനോക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് മക്കൾ കഴിഞ്ഞേ എന്തും ഉള്ളൂവെന്നും ശ്രീലക്ഷ്‍മി പറയുന്നു.


Click it and Unblock the Notifications











