പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരദമ്പതികളാണ് ശിവദയും മുരളീകൃഷ്ണനും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മകള്‍ ജനിച്ചതിനെക്കുറിച്ചും പറഞ്ഞും മകളുടെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞും ഇവരെത്താറുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവദ അമ്മയായ നിമിഷത്തെക്കുറിച്ച് വാചാലയായത്.
വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ശിവദ. ജീവിതത്തിലെ അമ്മ വേഷവും സ്‌ക്രീനിലെ തിരക്കുകളുമെല്ലാം ആസ്വദിക്കുന്നയാളാണ് താനെന്ന് താരം പറയുന്നു. തിരക്കുകളില്‍ നിന്നെല്ലാം മാറിയായിരുന്നു ശിവദ അമ്മയാവാന്‍ തയ്യാറെടുത്തത്. ഞാനും ഭർത്താവ് മുരളിയും ചെന്നൈയിൽ ആയിരിക്കുമ്പോഴാണ് ആ സന്തോഷവാർത്ത അറിയുന്നത്. അത് ആസ്വദിച്ച് തീരും മുന്‍പ് ഭര്‍ത്താവിന് വിദേശത്തേക്ക് പോവേണ്ടി വന്നിരുന്നു.

ഗര്‍ഭിണിയായത്
മൂന്നാം മാസത്തില്‍ വീട്ടിലറിയിക്കാമെന്നായിരുന്നു കരുതിയത്. വീട്ടുകാരെല്ലാം നാട്ടിലായതിനാല്‍ അവരെ ടെന്‍ഷനടിപ്പിക്കേണ്ടെന്നാണ് കരുതിയത്. സിംപിളായിരിക്കും ഇതെന്നായിരുന്നു ഞാന്‍ കരുതിയതെന്നും ശിവദ പറയുന്നു. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മുരളി കൂടെയില്ലാതെ തന്നെ കഴിയുന്നത് നടക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെയായിരുന്നു അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് വിളിച്ചത്

അസ്വസ്ഥതകള്‍
അമ്മമാരുടെ മൂഡ് ഉള്ളിലുള്ള മക്കളെ ബാധിക്കുമെന്ന് മുന്‍പ് കേട്ടിരുന്നു. തുടക്കം മുതൽ തന്നെ ഛർദിയുണ്ടായിരുന്നു. ആ ദിവസങ്ങൾ ഓർക്കാനേ വയ്യ. ഗർഭകാലത്ത് എല്ലാ മാസവും ഒന്നോ രണ്ടോ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഒരു തരത്തിലും കുഞ്ഞിനെ ബാധിക്കരുത് എന്നാഗ്രഹിച്ചിരുന്നു. അഞ്ചു മാസം മുതൽ യോഗ ചെയ്തു. മാനസികപിരിമുറുക്കം കുറയ്ക്കാൻ അത് ഏറെ സഹായിച്ചു. സംഭവബഹുലമായ ഒൻപത് മാസം കഴിഞ്ഞ് അരുന്ധതിയെ പ്രസവിക്കുന്ന അന്ന് രാവിലെ കൂടി യോഗ ചെയ്തിട്ടാണ് ആശുപത്രിയിലേക്ക് പോയത്.

ആഗ്രഹിച്ചത്
ആൺകുട്ടിയായാലും പെൺകുട്ടിയായാലും ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. വേദന തുടങ്ങിയപ്പോൾ മുതൽ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓർമയുണ്ട്. കുഞ്ഞ് പുറത്തേക്ക് വരാൻ തയാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട് നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതുവരെ എന്റെ സൈഡിൽ എന്നെ ആശ്വസിപ്പിച്ച് നിന്ന മുരളി വാവയെ കാണാനുള്ള ആവേശത്തിലായി.

ഭര്‍ത്താവിനെക്കുറിച്ച്
മുരളിയുടെ ആ മുഖഭാവങ്ങൾ ഇപ്പോഴും എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ മുരളിയുടെ മുഖം കണ്ടാണ് ആ സന്തോഷം ഞാൻ അറിയുന്നത്. പൊക്കിൾകൊടി പോലും മുറിക്കുന്നതിനു മുൻപേ മുരളി കുഞ്ഞിനെ കയ്യിൽ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയിൽ ഉമ്മ വച്ചു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി. അതുവരെ നമ്മൾ 'മാതൃത്വത്തിന്റെ ഫീൽ' എന്നൊക്കെ വായിച്ചിട്ടേയുള്ളൂ. ആ നിമിഷം ഞാൻ അത് തിരിച്ചറിഞ്ഞുവെന്നും ശിവദ പറയുന്നു.


Click it and Unblock the Notifications











