'എത്ര പേർക്കൊപ്പം കിടന്നുവെന്ന് ചോദിച്ചു, അതുകൊണ്ടാണ് ഒന്ന് പൊട്ടിച്ചിട്ട് മറുപടി കൊടുത്തത്'; സുരഭി ലക്ഷ്മി
മലയാള സിനിമയുടെ അഭിമാനമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട പേരാണ് നടി സുരഭി ലക്ഷ്മിയുടേത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നടി നേടിയത്. അവാർഡ് ലഭിച്ച ശേഷം പിന്നേയും ഒരുപാട് കാത്തിരുന്നിട്ടാണ് മലയാളത്തിലെ മുൻനിര നായകമാരുടെ നിരയിലേക്ക് കയറി കൂടാൻ സുരഭിക്ക് സാധിച്ചത്. നാടകത്തിൽ നിന്ന് സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ പ്രതിഭയാണ് സുരഭി. കോഴിക്കോടിന്റെ ഗ്രാമീണ പ്രദേശമായ നരിക്കുനിയിൽ നിന്നും സ്വന്തം കഴിവും പ്രയത്നവും ഉപയോഗിച്ചാണ് സുരഭി സിനിമയിലേക്ക് എത്തിയത്.
വികൃതി, ഉൾട്ട എന്നിവയ്ക്ക് ശേഷം കുറുപ്പാണ് സുരഭിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ദുൽഖർ നായകനായ കുറുപ്പിൽ ബന്ധുവിന്റെ റോളിലാണ് സുരഭി എത്തിയത്. ഇനി കള്ളൻ ഡിസൂസ, പദ്മ തുടങ്ങിയ സിനിമകളാണ് സുരഭിയുടേതായി റിലീസിനെത്താനുള്ളത്. ഇപ്പോൾ പുതിയ സിനിമാ വിശേഷങ്ങളും സിനിമാ ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ. പൊതുപരിപാടിക്കിടെ അസഭ്യ ചോദ്യവുമായി എത്തിയ യുവാവിനെ തല്ലിയതിന് പിന്നെ കഥയും സുരഭി ലക്ഷ്മി തുറന്ന് പറഞ്ഞു.

അഭിനയത്തിന് ദേശീയ പുരസ്കാരം കിട്ടി എന്നതിന്റെ പേരിൽ ആരും തന്നെ സിനിമകൾക്ക് വിളിച്ചിട്ടില്ലെന്നും പുരസ്കാരം ലഭിച്ചുവെന്നത് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള വഴിയാകും എന്നത് തെറ്റായ ചിന്തയാണെന്നും പുരസ്കാരം കിട്ടിയ ശേഷം അവസരങ്ങൾ വീണ്ടും കുറഞ്ഞതായിട്ടാണ് തോന്നിയിട്ടുള്ളതെന്നും സുരഭി ലക്ഷ്മി പറയുന്നു. പൊതുപരിപാടിക്കിടെ യുവാവിനെ തല്ലിയെന്ന വൈറൽ സംഭവത്തിന് പിന്നിലെ സത്യാവസ്ഥയും സുരഭി തുറന്ന് പറഞ്ഞു. 'ഗുൽമോഹർ എന്ന സിനിമയുടെ സെറ്റിൽ വച്ച് തല്ലി എന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സെറ്റിൽ വെച്ച് അല്ല. ഗുൽമോർ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു പരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ സംഭവം നടന്നത്.'

'ഞാൻ ഡിഗ്രിയ്ക്ക് പഠിച്ച് കൊണ്ടിരിയ്ക്കുകയായിരുന്നു. കോളേജിൽ കലോത്സവം നടന്ന് കൊണ്ടിരിയ്ക്കുമ്പോൾ ഒരു പയ്യൻ വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുൽമോഹർ എന്ന ചിത്രത്തിന് വേണ്ടി നിങ്ങൾ എത്ര പേർക്ക് കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോൾ ആണ് ഞാൻ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടൻ തന്നെ ഞാൻ തല്ലി. ശേഷാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവൻ മോശമായി പറഞ്ഞു എന്ന് പറഞ്ഞ് പിന്നെ കൂട്ട തല്ലായിരുന്നു. ഒരിക്കലും ഒരു പെൺകുട്ടിയോട് അങ്ങനെ സംസാരിക്കാൻ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നൽകിയത്.'
Recommended Video

'സ്വതന്ത്ര്യമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാൽ പ്രതികരിക്കാനും ഉള്ള സ്വാതന്ത്ര്യം വീട്ടിൽ നിന്നും ലഭിച്ചിരുന്നു. ഇതുപോലെ ബസ്സിലെ മണി മുറിച്ച് കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പണ്ട് സാധനങ്ങളൊക്കെ വാങ്ങി ബസ്സിൽ വരുമ്പോൾ എന്റെ കൈയ്യിൽ മൂർച്ച കൂട്ടാനായി വീട്ടിൽ നിന്ന് തന്നയച്ച കത്തിയും ഉണ്ടായിരുന്നു. എനിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പിൽ ബസ് നിർത്തിയില്ല. കുറച്ച് മുന്നോട്ട് ആണ് നിർത്തിയത്. അവിടെ ബസ് നിർത്താറുള്ളതാണ്. പക്ഷെ എനിക്ക് നിർത്തി തന്നില്ല. അതുകണ്ട് രോഷം വന്നു. പറഞ്ഞ ഇടത്ത് നിർത്താൻ പറ്റിയില്ലെങ്കിൽ ഇതിന്റെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞ് ബസ്സിലെ മണിയടിയ്ക്കുന്ന കയർ ഞാൻ മുറിച്ച് കളഞ്ഞിരുന്നു. ഇപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ ആ ബസ്സിലെ കണ്ടക്ടർ പറയാറുണ്ട് നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട്... നീ ഇപ്പോൾ ബസിൽ കയറാത്തത് കൊണ്ടാണ് എന്നൊക്കെ.... പണ്ടേ ഞാൻ ഒരു വിപ്ലവകാരിയായിരുന്നു...' സുരഭി ലക്ഷ്മി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











