എന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നു
ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിധുബാല. എഴുപതുകളിൽ ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായാണ് എത്തിയതെങ്കിലും അന്നത്തെ ചിത്രങ്ങളിൽ മുൻനിര നായകന്മാരുടെ നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നൂറിലധികം ചിത്രങ്ങളിൽ വിധുബാല അഭിനയിച്ചിട്ടുണ്ട്. 1981-ൽ പുറത്തിറങ്ങിയ അഭിനയം എന്ന ചിത്രത്തിലായിരുന്നു വിധുബാല ഒടുവിൽ അഭിനയിച്ചത്. സിനിമാരംഗം വിട്ടെങ്കിലും മിനിസ്‌ക്രീനിൽ സജീവമായിരുന്നു താരം.
ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്ന വിധു ബാല പുതു തലമുറയിലെ പ്രേക്ഷകർക്ക് മുന്നിൽ അറിയപ്പെടുന്നത് അമൃത ടി വി യിലെ 'കഥയല്ല ഇത് ജീവിതം' എന്ന പരിപാടിയിലെ അവതാരകയായിട്ടാണ്. മലയാളത്തിലെ പല മുൻനിര നായകൻമാർക്കൊപ്പവും അഭിനയിച്ചിട്ടുള്ള വിധുബാല അവർക്കൊപ്പമുള്ള അഭിനയജീവിതം ഒരു പുസ്തകം പോലെ സൂക്ഷിക്കുകയാണ് ഇപ്പോഴും. അടുത്തിടെ റെഡ് കാർപ്പെറ്റിൽ അതിഥിയായി എത്തിയപ്പോൾ അഭിനയ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

'1972 ൽ 'ഉമ്മാച്ചു'വിൽ രാഘവൻ ചേട്ടനോടൊപ്പമാണ് ആദ്യമായി പ്രണയ രംഗം അഭിനയിച്ചത്. അതു കഴിഞ്ഞ് വിൻസെൻ്റിനൊപ്പം മനുഷ്യപുത്രനിൽ ആദ്യമായി നായികയായെത്തി. അന്ന് വിധുബാല വിൻസെൻ്റ് ജോഡികൾ ഹിറ്റായിരുന്നു. പിന്നീട് 1974 ലാണ് കോളേജ് ഗേൾ എന്ന ചിത്രത്തിൽ നസീർ ഇക്കയുടെ നായികയായി എത്തിയത്'.
'അതിന് മുമ്പ് നസീറിക്കയുടെ 'ടാക്സി കാർ' എന്ന സിനിമയിൽ രണ്ട് സീൻ അഭിനയിച്ചിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ ആദ്യമായി സാരി ഉടുത്ത് അഭിനയിച്ച പടം കൂടിയാണ്. എൻ്റെ വ്യക്തിത്വത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നതും ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതും അദ്ദേഹമാണ്. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്നും പൊതുഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്നുള്ളതെല്ലാം എന്നെ പഠിപ്പിച്ചത് നസീർ ഇക്കയാണ്'.

വിധുബാലക്കൊപ്പം അഭിനയിച്ച മിക്കവരും ഇന്ന് ജീവിച്ചിരിപ്പില്ല.'അന്ന് ഒപ്പം അഭിനയിച്ചവരുടെയൊക്കെ വീഡിയോ യൂട്യൂബിൽ കാണുമ്പോൾ സങ്കടം വരാറുണ്ട്. അവരോടൊപ്പമുള്ള ഓർമ്മകളേക്കാൾ കൂടുതൽ സങ്കടമാണ് വരുന്നത്. മലർക്കൊടിപോലെ എന്ന പാട്ടിൽ അഭിനയിച്ചവരിൽ ഞാനും ശാരദ ചേച്ചിയും മാത്രമേ ഇന്ന് ജീവനോടെയുള്ളൂ.. അതിൽ ഉണ്ടായിരുന്ന ബാക്കി എല്ലാവരും വിട്ടുപോയി എന്നുള്ളതാണ്'.
'വിധുവിനൊപ്പം അഭിനയിച്ച മറ്റുള്ളവരെക്കുറിച്ചും വിധു പറഞ്ഞു. ആദ്യം എം ജി സോമനെക്കുറിച്ചാണ് പറഞ്ഞത്. സോമച്ചൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. എനിക്കുണ്ടായിരുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. സോമാച്ചൻ്റെ ഭാര്യയും ഞാനും ഒരേ പ്രായമാണ്. ഇപ്പഴും ഞങ്ങൾ തമ്മിൽ ഫോണിൽ സംസാരിക്കാറൊക്കെയുണ്ട്. അദ്ദേഹത്തിൻ്റെ ഇഷ്ട ഭക്ഷണം കഞ്ഞിയാണ്. സോമാച്ചൻ മദ്രാസിൽ വരുമ്പോൾ വിളിച്ചിട്ട് പറയും വിധു അമ്മയോട് പറയണം വരുമ്പോ കഞ്ഞി കൊണ്ട് വരാൻ'.

'എൻ്റെ 70 ശതമാനം സിനിമകളിലും ജാനകി ചേച്ചിയാണ് പാടിയിട്ടുള്ളത്. എൻ്റെ ശബ്ദം കുറച്ച് നേസലായത് കൊണ്ടാണെന്ന് തോന്നുന്നു. പിന്നെ പാടിയിട്ടുള്ളത് വാണി ജയറാം ആണ് പാടിയിരിക്കുന്നത്. ലോകത്തിലെ ഏത് പ്രായത്തിലുള്ളവർക്ക് വേണ്ടിയും പാടിയിട്ടുള്ളത് ജാനകി അമ്മയാണെന്നാണ് എൻ്റെ അറിവ്. ഇവർക്കൊക്കെ എന്തുകൊണ്ട് ഭാരത് രത്ന കൊടുക്കാത്തത് എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്'.
Recommended Video

'എൻ്റെ കലാജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഐ വി ശശി. ശശിയും ഞാനും തമ്മിൽ കണ്ടാൽ എന്നും എലിയും പൂച്ചയുമാണ് . അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടൊന്നുമല്ല, പക്ഷെ പുള്ളി എന്നെ കാണുമ്പോൾ ഇങ്ങനെ ചൊറിഞ്ഞോണ്ട് ഇരിക്കും. എന്നോട് ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് വഴക്കിടാൻ പുള്ളിക്ക് ഇഷ്ടമാണ്. ഞാൻ അഭിനയം നിർത്തിയ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ തൃഷ്ണയിൽ അഭിനയിക്കാൻ വിളിക്കുന്നത്'.
'ഞാൻ അഭിനയം നിർത്തിയ കാര്യം അറിയാം. പുള്ളി വിളിച്ചിട്ട് പറഞ്ഞത് എൻ്റെ ഈ സിനിമയിൽ കൂടി അഭിനയിച്ചിട്ട് നീ നിർത്തിയാൽ മതി. എൻ്റെ ജീവിതത്തിൽ നീ എന്ന് വിളിച്ചിട്ടുളളത് ഐ വി ശശി മാത്രമാണ്. പിന്നീട് ആ സിനിമയിൽ ഡബ്ബിംഗ് ചെയ്തു കൊടുത്തു, ഇന്നത്തെ മഹാനടൻ മമ്മൂട്ടിക്കൊപ്പം ഡബ്ബ് ചെയ്ത സിനിമയാണ് തൃഷ്ണ, വിധുബാല പറഞ്ഞു.


Click it and Unblock the Notifications











