സിനിമയോടുള്ള ഈ സമീപനം അപമാനകരം, വിദ്യാര്‍ഥികള്‍ വരെ സിനിമ എടുക്കുന്നതിനോട് യോജിക്കില്ലെന്ന് അടൂര്‍
സാങ്കേതിക വിദ്യകളുടെ വളര്‍ച്ച അനുസരിച്ച് സിനിമാ മേഖലയിലും വലിയ മാറ്റം വന്നു. വിഎഫ്എക്‌സ് അടക്കം ഉള്‍പ്പെടുത്തിയ ദൃശ്യഭംഗിയുള്ള സിനിമകള്‍ വന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സാമ്പത്തിക ലാഭം ലക്ഷ്യമാക്കി എത്തുന്ന ഇത്തരം സിനിമകള്‍ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി വിസ്മയിപ്പിച്ച് കൊണ്ടേ ഇരിക്കുകയാണ്.
എന്നാല്‍ മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്‌കാരം താഴ്ന്ന് പോയെന്ന് പറയുകയാണ് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഡിജിറ്റല്‍ ടെക്‌നോളജി വന്നതിന് ശേഷം വഴിയിലൂടെ പോകുന്നവര്‍ വരെ സിനിമ എടുക്കുകയാണെന്നും അദ്ദേഹം പറയുന്നു. കുട്ടികള്‍ സിനിമ എടുക്കുന്നതിനോട് തനിക്ക് വിജോയിപ്പാണെന്ന കാര്യവും അടൂര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കോളേജ് വിദ്യാഭ്യാസ വകുപ്പും ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമന്‍സ് കോളേജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ഏഴ് ദിവസത്തെ ചലച്ചിത്ര സെമിനാര്‍ വഴുതക്കാട് വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അടൂര്‍. 'മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ തൊട്ട് വെളുപ്പിനെ തന്നെ തിയറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകര്‍.

ബിഎ യും എം എ യും നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് കൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ മലയാള സിനിമയില്‍ നടക്കുന്നതെന്നും അടൂര്‍ പറയുന്നു.

ചലച്ചിത്രകലയുടെ സാങ്കേതിക വിദ്യകളോ സൗന്ദര്യാത്മകതയോ അറിയാതെയും ഇന്ത്യയിലെയും ലോകത്തിലെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഇക്കാലത്തെ സിനിമാ പിടിത്തമെന്നും അടൂര്‍ ആരോപിക്കുന്നു. സിനിമ എടുക്കാമെന്നല്ലാതെ ഇത് കാണാന്‍ ആളുണ്ടാവില്ല എന്നതാണ് ഫലം. ആരും കാണാന്‍ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികള്‍ക്ക് നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇതെന്നും അദ്ദേഹം പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സിനിമ എടുക്കുന്നതിനോട് തനിക്ക് വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം പറയുന്നു. കുട്ടികളുടെ താല്‍പര്യത്തെക്കാള്‍ അധ്യാപകരുടെ നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നിലുള്ളത്. ഇത് കുട്ടികളുടെ ഭാവി ഇല്ലാതാക്കുമെന്നും ഈ പ്രായത്തില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും വളരുകയാണ് വേണ്ടെന്നും അടൂര്‍ വ്യക്തമാക്കുന്നു.

നേരത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ കുറിച്ചും അടൂർ തുറന്ന് സംസാരിച്ചിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം ആഭാസമായി മാറിയിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാന്‍ സമയമായി എന്നുമാണ് അടൂർ പറഞ്ഞത്. എല്ലാ ചുമടുകളും എടുത്ത് മാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നത്. സിനിമയ്ക്ക് മുന്‍പ് സിഗററ്റ് വലിയ്‌ക്കെതിരെയുള്ള ഭീകര പരസ്യം കണ്ടാല്‍ പിന്നെ സിനിമ കാണാന്‍ പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചാല്‍ പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി.


Click it and Unblock the Notifications











