ആകാശദൂത് കണ്ടവരെയെല്ലാം കരയിപ്പിച്ച ആ പയ്യന്‍; വളര്‍ന്ന് വലുതായതിന് ശേഷമുള്ള മാര്‍ട്ടിന്റെ വിശേഷങ്ങള്‍ വീണ്ടും
ആകാശദൂത് ഇന്നും മലയാളികളുടെ മനസില്‍ നൊമ്പരമുണര്‍ത്തുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്. മാധവിയും മുരളിയും നായിക, നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടത് നാല് ബാലതാരങ്ങളായിരുന്നു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്‍ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കും.
പോളിയോ ബാധിച്ച് തളർന്ന് പോയ കാലുകൾ കാരണം ഏറ്റെടുക്കാൻ ആരുമില്ലാതെ ഒറ്റയ്ക്കായി പോയ റോണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാര്‍ട്ടിന്‍ കോര. ആകാശദൂതിന് ശേഷം വേറെ സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മാര്‍ട്ടിന്റെ വിശേഷങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

'മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആകാശദൂതില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തായിരുന്നു. ഞാനുമൊരു കോട്ടയംകാരനാണ്. ഒരു മാസത്തോളം സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. അത് തീര്‍ന്നപ്പോള്‍ വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു. ആകാശദൂതിന്റെ നിര്‍മാതാക്കളില്‍ ഒരാളായ പ്രേം പ്രകാശാണ് മാര്‍ട്ടിനെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. സ്‌കൂളിലൊക്കെ മോണോ ആക്ട്, മിമിക്രി ഒക്കെ ചെയ്യുമായിരുന്നു. ഇത് അദ്ദേഹത്തിനും അറിയാമായിരുന്നു.

അങ്ങനെയാണ് സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തതെന്ന് മാര്‍ട്ടിന്‍ പറയുന്നു. ആകാശദൂതിന് ശേഷം മാതൃ ദേവോ ഭവ ന്നെ തെലുങ്ക് ചിത്രത്തില്‍ കൂടി അഭിനയിച്ചിരുന്നു. ആകാശദൂതിന്റെ റീമേക്ക് ആയിരുന്നു ആ ചിത്രം. ഒന്ന് രണ്ട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പഠിത്തത്തില്‍ ശ്രദ്ധിച്ചത് കൊണ്ട് സിനിമയ്ക്ക് പിന്നാലെ പോയില്ലെന്ന് മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടിന്‍ പറയുന്നു.

അന്ന് ചെറുപ്പമായിരുന്നത് കൊണ്ട് സിനിമയെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ വലിയ പേടി തോന്നിയില്ല. പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സംവിധായകന്‍ കൃത്യമായി പറഞ്ഞ് തരും. അദ്ദേഹം പറയുന്നത് പോലെ ഞാനങ്ങ് ചെയ്യും. ഇന്നാണെങ്കില്‍ ഒരു പക്ഷേ പേടി തോന്നുമായിരുന്നു. അന്ന് ഷൂട്ടിങ്ങ് സെറ്റിലെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു ഞാന്‍. മുരളിയും മാധവിയുമൊക്കെ വളരെ സ്‌നേഹമായിട്ടാണ് പെരുമാറിയിട്ടുള്ളത്. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണമൊക്കെ കഴിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മദ്രാസിലെ ലയോള കോളേജില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് പോയി. വര്‍ഷങ്ങളോളമായി ഖത്തറിലെ ദോഹയിലാണ്..
Recommended Video

സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ഇപ്പോഴുമുണ്ട്. നല്ലൊരു കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. നായകന്‍ തന്നെ വേണമെന്നില്ല. എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയാല്‍ ആ വേഷം ചെയ്യും. വില്ലനോ, സഹനടനോ നായകനോ എന്താണെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യാന്‍ ഇഷ്ടമാണ്. സിനിമ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല, സീരിയലില്‍ അഭിനയിക്കാനും താല്‍പര്യമുണ്ടെന്ന് മാര്‍ട്ടിന്‍ പറയുന്നു. ഭാര്യയുടെ പേര് ഷാലെറ്റ് എന്നാണ്. 2015 ലായിരുന്നു വിവാഹം. ഷാലെറ്റ് ഖത്തറില്‍ ജോലി ചെയ്ത് വരികയാണ്. ഒരു മോഡല്‍ കൂടിയാണ് ഭാര്യയെന്ന് മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











