പല്ലവം - തളിര് അധരം - ചുണ്ട്...! നാലാം ക്ലാസിലെ മലയാളം പീരീഡ്, അശ്വതിയുടെ ഹൃദയസ്പർശിയായ വാക്കുകൾ
സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി ശ്രീകാന്ത്. അധ്യാപകദിനത്തിൽ അശ്വതി പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. തന്റെ സ്കൂൾ കാല അനുഭവങ്ങളെ കുറിച്ചും പ്രിയപ്പെട്ട അധ്യാപകരെ കുറിച്ചുമുള്ള ഓർമകളാണ് അശ്വതി പങ്കുവെച്ചത്. വളരെ രസകരമായിട്ടാണ് അശ്വതി സ്കൂൾ ദിനങ്ങളെ കുറിച്ച് എഴുതിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
അവതാരക എന്നതിലുപരി മികച്ച എഴുത്തികാരി കൂടിയാണ് അശ്വതി.
നാലാം ക്ലാസിലുണ്ടായ അനുഭവമാണ് അശ്വതി പങ്കുവെച്ചത്. ആദ്യമായി കിട്ടിയെ അടിയെ കുറിച്ചു അധ്യാപകനെ കിറിച്ചുമാണ് അശ്വതി മനസ് തുറന്നത്. സ്കൂളിൽ നിന്ന് ലഭിക്കുന്ന അടി ജീവിതത്ത എങ്ങനെയെല്ലാം സ്വാദീനിക്കുമെന്നും പോസ്റ്റിൽ വ്യക്തമായി പറയുന്നു. നാലാം ക്ലാസിലെ മലയാളം പീരീഡിൽ നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അരംഭിക്കുന്നത്.

അർത്ഥം പറയുക, പല്ലവം. നാലാം ക്ലാസ്സിലെ മലയാളം പീരീഡാണ്. നാരായണൻ സാർ ഓരോരുത്തരെയായി എഴുനേൽപ്പിച്ച് നിർത്തി. ആരും ഒരക്ഷരം മിണ്ടുന്നില്ല. എന്റെ ഊഴമെത്തി. ശ്രീകൃഷ്ണനെ വർണിക്കുന്ന കവിതയൊരെണ്ണം തലേന്ന് പഠിപ്പിച്ചതാണ്. പക്ഷേ പല്ലവം എന്ന വാക്ക് കേട്ടതായി പോലും എനിക്ക് ഓർമ്മയില്ല. മേശപ്പുറത്തിരിക്കുന്ന, ഈർക്കിളിനേക്കാൾ അൽപ്പം കൂടിമാത്രം വണ്ണമുള്ള ചൂരൽ നോക്കി എന്റെ കൈ വെള്ള വിയർപ്പിൽ കുതിർന്നു. നാരായണൻ സാറിന്റെ ചൂരൽ പ്രയോഗം കണ്ടിട്ടുള്ളതല്ലാതെ അന്നേ വരെ അനുഭവിച്ചിരുന്നില്ല.

കൈ നീട്ടാൻ ആജ്ഞയുയർന്നു. ഞാൻ വിറച്ച് വിറച്ച് വലതു കൈ നീട്ടി. ചൂരൽ പുളഞ്ഞു താഴ്ന്നതും എന്റെ കണ്ണുകളിൽ ഉറവ പൊട്ടി. എന്തു വന്നാലും കരയരുതെന്ന് ഉറപ്പിച്ച് പല്ലുകൾ ഇറുക്കി നിന്നു. പല്ലവം - തളിര്. സാർ ആവർത്തിച്ച് പറഞ്ഞുറപ്പിച്ചു. കുഞ്ഞു കൈ വെള്ളയിൽ ചുവപ്പനൊരു അട്ട തിണർത്തു പൊന്തി. അപ്പോഴുണ്ട് അടുത്ത ചോദ്യം.അധരം- എന്താ അർത്ഥം? ഞാൻ മരണം ഉറപ്പിച്ച കുറ്റവാളിയെ പോലെ മിണ്ടാതെ തല കുമ്പിട്ടു. ഇടത് കൈ നീട്ടാൻ ഉത്തരവ് വന്നു. അടി പൊട്ടും മുന്നേ നാരായണൻ സാർ കവിത പോലെ ചൊല്ലി. ‘ഉണ്ണിക്കൈ രണ്ടിലും വെണ്ണയിരിക്കട്ടെ" അധരം - ചുണ്ട്. അശരീരി പോലെ ആ വാക്കുകൾ തലയ്ക്ക് മുകളിൽ മുഴങ്ങി. ഇന്നും ഏതുറക്കത്തിൽ ചോദിച്ചാലും മറക്കാതെ ഞാൻ അർത്ഥം പറയുന്ന രണ്ട് വാക്കുകൾ.
പല്ലവം - തളിര്, അധരം - ചുണ്ട്.

കുട്ടികളെ അടിച്ച് വേണം ‘പഠിപ്പിക്കാൻ' എന്നെനിക്ക് ഇന്നും അഭിപ്രായമില്ല. പക്ഷേ ജീവിതം പിന്നീട് തന്ന പല അടികളെയും നേരിടാൻ അന്ന് കിട്ടിയ അടികൾ സഹായിച്ചിട്ടുണ്ട് എന്നുറപ്പാണ്. മറ്റുള്ളവരുടെ മുന്നിൽ വച്ച് കിട്ടിയിരുന്ന ആ അടികൾ പലപ്പോഴും നമ്മുടെ കുഞ്ഞു കുഞ്ഞു ഈഗോകൾക്ക് മുകളിൽ കൂടി കിട്ടിയിരുന്ന അടികളാണ്. പരാജയം, അപമാനം, സങ്കടം, വേദന ഒക്കെ അനുഭവിച്ച് തന്നെ അതിജീവിക്കാൻ ആ അടികൾ കാരണമായിട്ടുണ്ട്.

തല്ലില്ലാതെ തലോടൽ മാത്രമേറ്റ് വളരുന്ന കുഞ്ഞുങ്ങൾ പലപ്പോഴും കുഞ്ഞു കുഞ്ഞു തോൽവിക്ക് മുന്നിൽ കയറെടുക്കുന്നതോർക്കുമ്പോൾ ചില അടികൾ കിട്ടി വളർന്നത് നന്നായെന്ന് തന്നെയാണ് തോന്നാറ്. ടീച്ചറൊന്നു കണ്ണുരുട്ടിയാൽ ഉടനെ വാളെടുത്തു ചോദിക്കാൻ ചെല്ലുന്ന അച്ഛനമ്മമാർ ഇല്ലാതിരുന്നതും ഒരു കാരണമാണ്. (എല്ലാത്തിനും ഒരു മറുപുറം ഉണ്ടാവാം, എങ്കിലും) തല്ലിയ, തലോടിയ, തണലായ എല്ലാ അദ്ധ്യാപകരോടും ജന്മം മുഴുവൻ കടപ്പാട്. പ്രിയപ്പെട്ട നാരായണൻ സാറിനോടും . അശ്വതി കുറിച്ചു. മകളുടെ കൈയുടെ മുകളിൽ ചൂരൽ വെച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു കുറിപ്പ് പങ്കുവെച്ചത്.അമ്മയ്ക്ക് പോസ്റ്റിടാൻ ചൂരലിനു താഴെ വിശ്വസിച്ച് കൈവച്ചു തന്ന പത്മയ്ക്കൊരുമ്മയും അശ്വതി നൽകി.


Click it and Unblock the Notifications











