ഞെട്ടിച്ചത് ഈയൊരു പ്രഖ്യാപനം! അര്‍ഹിച്ച കൈകളിലേക്ക് തന്നെയാണ് അവാര്‍ഡുകളെത്തിയതെന്ന് പ്രേക്ഷകര്‍!
സിനിമാലോകത്തിന്റെയും പ്രേക്ഷകരുടെയും കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏതൊക്കെ സിനിമകളായിരിക്കും നിറഞ്ഞുനില്‍ക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. നൂറിലധികം സിനിമകളാണ് അവാര്‍ഡിനായി മത്സരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവസാനഘട്ടത്തിലേക്കെത്തിയത് 21 സിനിമകളായിരുന്നു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ജയസൂര്യ, ജോജു ജോര്‍ജ് തുടങ്ങിയവരായിരുന്നു മികച്ച നടനുള്ള മത്സരത്തിലുണ്ടായിരുന്നു. മഞ്ജു വാര്യര്‍, നിമിഷ സജയന്‍, എസ്തര്‍, അനു സിത്താര തുടങ്ങിയവരായിരുന്നു മികച്ച നടിയാവാനുള്ള മത്സരത്തിലുണ്ടായിരുന്നത്.
രണ്ടംഘട്ടത്തിലേക്കെത്തുമ്പോള്‍ പോരാട്ടവും ശക്തമായിരുന്നു. സീനിയര്‍-ജൂനിയര്‍ പോരാട്ടത്തില്‍ ആരൊക്കെയായിരിക്കും വിജയിക്കുന്നതെന്നായിരുന്നു പ്രധാന ചോദ്യം. അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ തന്നെ വിശകലനവുമായി പ്രേക്ഷകരുമെത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി സജീവമായ ചര്‍ച്ചകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദിലീപിനെ പുരസ്‌കാരത്തിന് പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട വിമര്‍ശനവുമായി ആരാധകര്‍ ര്ംഗത്തെത്തിയിരുന്നു. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള വിശകലനങ്ങളെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

അപ്രതീക്ഷിതമെന്ന് പറയാനില്ല
തികച്ചും അപ്രതീക്ഷിതമെന്ന തരത്തില്‍ വിലയിരുത്താവുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും ഇത്തവണ ഇല്ലായിരുന്നുവെന്നതാണ് പ്രധാന പ്രത്യേകത. പ്രേക്ഷക പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പ്രഖ്യാപനം. മികച്ച നടനുള്ള മത്സരത്തില്‍ നേരത്തെ തന്നെ ഇടംപിടിച്ചവരാണ് ജോജു ജോര്‍ജും സൗബിന്‍ ഷാഹിറും. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ജയസൂര്യ മികച്ച നടനായത്. സുഡാനി ഫ്രം നൈജീരിയയിലൂടെയാണ് സൗബിന്‍ ഷാഹിറിനെത്തേടി പുരസ്‌കാരമെത്തിയത്. ജോജുവിനായിരിക്കും മികച്ച നടനുള്ള പുരസ്‌കാരമെന്ന വിലയിരുത്തലുകളായിരുന്നു നേരത്തെ നടന്നത്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് ജോജുവിന് ലഭിച്ചത്. അദ്ദേഹത്തെ അവഗണിക്കുമോയെന്ന ആശങ്ക ആരാധകര്‍ പങ്കുവെച്ചിരുന്നു.

സുപരിചിതമായ സിനിമകള്‍
പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതമാണെന്നുള്ളതാണ് മറ്റൊരു സന്തോഷകരമായ കാര്യം. അവാര്‍ഡ് സിനിമകളെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്ന തരത്തിലായിരുന്നില്ല ഓരോ ചിത്രവുമെന്നതാണ് മറ്റൊരു പ്രത്യേകത. തിയേറ്ററുകളില്‍ നിറഞ്ഞോടിയ സിനിമകളാണ് പുരസ്‌കാരങ്ങളും വാരിക്കൂട്ടിയത്. പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു പുരസ്‌കാരങ്ങളെന്നും ചെറിയ ചില മാറ്റങ്ങള്‍ മാത്രമേയുണ്ടായിരുന്നുവെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായി വിവാദങ്ങളും കുറവായിരുന്നു.

മികച്ച സിനിമ
കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ പുരസ്‌കാരമായിരുന്നു കുറച്ചെങ്കിലും അമ്പരപ്പിച്ചത്. പുരസ്‌കാര നിര്‍ണ്ണയം തുടങ്ങിയതിന് ശേഷം പലരും ഈ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും പലരും ഇന്നായിരുന്നു ഈ സിനിമയെക്കുറിച്ച് മനസ്സിലാക്കിയത്. ശ്യമാപ്രസാദ് ചിത്രമായ ഒരു ഞായറാഴ്ചയെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള പുരസ്‌കാരം നേടുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

സംഗീത വിഭാഗത്തിലെ പുരസ്‌കാരം
ദയ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിശാല്‍ ഭരദ്വാജ്് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്കെത്തിയത്. വേണു സംവിധാനം ചെയ്ത കാര്‍ബണിന് വേണ്ടിയായിരുന്നു അദ്ദേഹമെത്തിയത്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിനൊപ്പം തന്നെയാണ് മലയാളികള്‍ നെഞ്ചേറ്റിയ ഗാനങ്ങളായ പൂമുത്തോളിനും ജീവാംശമായി താനെ എന്ന ഗാനത്തിനും പുരസ്‌കാരം ലഭിച്ചത്.

സുഡാനിയും കാര്‍ബണും തിളങ്ങി
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുദാനി ഫ്രം നൈജീരിയയും വേണുവിന്റെ കാര്‍ബണും തിളങ്ങി നിന്ന വര്‍ഷം കൂടിയാണ് കടന്നുപോയത്. പുരസ്‌കാര വേദിയിലും ഈ സിനിമകള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം തന്നെയാണ് ലഭിച്ചത്. ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകന്‍, മികച്ച നടന്‍, മികച്ച സ്വഭാവ നടി്, മികച്ച തിരക്കഥ ഈ പുരസ്‌കാരങ്ങളാണ് സുഡാനി സ്വന്തമാക്കിയത്. സംഗീതസംവിധാനം, മികച്ച ക്യാമറാമാന്‍, സിങ്ക് സൗണ്ട്, ശ്ബ്ദമിശ്രണം, ശബ്ദ ഡിസൈന്‍, തുടങ്ങിയ പുരസ്‌കാരങ്ങളാണ് കാര്‍ബണിന് ലഭിച്ചത്.

ദിലീപിനെ അവഗണിച്ചു
അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് പ്രതിഷേധവും വിമര്‍ശനവുമായി ദിലീപ് ആരാധകര്‍ രംഗത്തെത്തിയത്. കമ്മാരസംഭവത്തിലെ പ്രകടനത്തിലൂടെ ജനപ്രിയ നായകന് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ദിലീപിനെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശത്തെക്കുറിച്ച് സംശയമുണ്ടെന്നും വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications











