ഈ അവസ്ഥ അമ്മയോ സഹോദരിമാരോ കണ്ടിരുന്നെങ്കിലോ? വെളിപ്പെടുത്തലുമായി ബാലചന്ദ്രമേനോന്‍
സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. 'filmy Fridays' ലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. സിനിമാക്കാരുടെ പ്രധാന താവളമായ കോടമ്പാക്കത്തെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. 21ാമത്തെ വയസ്സിലായിരുന്നു അദ്ദേഹം മദ്രാസിലെത്തിയത്.
കോടമ്പാക്കത്ത് തിക്കുറിശ്ശി ചേട്ടന്‍ താമസിക്കുന്ന വീടിന്റെ മുകളിലെ കുടുസ്സുമുറിയിലായിരുന്നു അന്നത്തെ താമസമെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അന്നത്തെക്കാലത്ത് ആ മുറിക്കുള്ള വാടക 75 രൂപയായിരുന്നു. ആ റൂമിന്റെ ഇടത് ഭാഗത്തുനിന്നും നോക്കിയാല്‍ മുരുകക്ഷേത്രം കാണാം. വലത്തേ ഭാഗത്ത് ആണ്ടവര്‍ക്കോവില്‍ ചെന്ന് ചേരുന്നത് ആര്‍ക്കോട്ട് റോഡാണ്. അവിടെയൊരു കിങ്‌സ് ഹോട്ടലുണ്ട്. ആ ഹോട്ടലുണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ പട്ടിണിയിലായിപ്പോയെനെ.
ഇതേ വഴിയില്‍ത്തന്നെയാണ് കായംകുളം സ്വദേശിയുടെ മാടക്കടയുള്ളത്. മനോഹരമായ ചായ കിട്ടും അവിടെ. അതാണ് അവിടത്തെ പ്രത്യേകത. ശേഖരണ്ണനാണ് അവിടത്തെ പ്രധാനി. മലയാളിയെ അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ചറിയും. അണ്ണന്‍ നന്നായി പാടുമായിരുന്നു, അതിനായി കുറേ ശ്രമിച്ചിരുന്നു. പിന്നീട് അഭിനയിക്കാനും നോക്കി. നടന്ന് ചെരുപ്പ് തേഞ്ഞതല്ലാതെ മറ്റ് പ്രയോജനങ്ങളൊന്നുമുണ്ടായിരുന്നില്ല. പുള്ളി അവിവാഹിതനായിരുന്നു. രവീന്ദ്രന്‍ മാഷും ബിച്ചു തിരുമലയുമെല്ലാം അവിടെ ചായ കുടിക്കാനെത്തുമായിരുന്നു. ആ സമയത്ത് പാട്ടുചര്‍ച്ചകളും നടക്കുമായിരുന്നു.

ഇനി വീടെടുത്തതിനെക്കുറിച്ച് പറയാം, അവസാനനിമിഷമാണ് ആ വീട് കിട്ടുന്നത്. തടിച്ച ഒരു സ്ത്രീയാണ് ആ വീടിന്റെ ഉടമസ്ഥ. എന്റെ മുറിയുടെ അടുത്താണ് അവരുടെ മുറി. മുറുക്കുന്ന ശീലമുണ്ട് അവര്‍ക്ക്. എവിടെ നിന്ന് സംസാരിച്ചാലും കേള്‍ക്കാം, അങ്ങനെയുള്ള ശബ്ദമാണ്. അമ്മയെപ്പോലെ തന്നെ മുറുക്കുന്ന ശീലമുള്ളയാളാണ് മകനും. പിന്നെ അവിടെയുള്ളത് ഒരു പെണ്‍കുട്ടിയാണ്. ആ അമ്മ എങ്ങനെയൊക്കെയോ എന്റെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്, അതാണ് കണ്ടതും കേട്ടതും എന്ന ചിത്രത്തില്‍ മീനാമ്മ ചെയ്ത ക്യാരക്ടര്‍. ഇവരുടെ മേക്കപ്പാണ് മീനാമ്മയ്ക്ക് ഉപയോഗിച്ചത്. എന്നാലും എന്റെ സാറേ, മേക്കപ്പ് വികൃതമായി ചെയത് കാണിക്കേണ്ടതുണ്ടോ, ഇതിലും സുന്ദരിയല്ലേ ഞാനെന്നായിരുന്നു മീനാമ്മ ചോദിച്ചത്.
മുറിയുടെ ജനാല തുറന്നപ്പോഴാണ് ഞാനെവിടെയാണ് പെട്ടത് എന്ന് മനസ്സിലാക്കിയത്. അവിടത്തെ കാഴ്ചകളൊന്നും അത്ര സുഖകരമായിരുന്നില്ല. അഡ്വാന്‍സ് നല്‍കിയതിനാല്‍ പെട്ടെന്ന് അവിടെ നിന്ന് മാറാനും സാധിക്കാത്ത അവസ്ഥയായിരുന്നു. ഈ സമയത്താണ് ഞാന്‍ എന്റെ തീരുമാനങ്ങളെക്കുറിച്ച് വീണ്ടും ആലോചിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലി കിട്ടിയതാണ്, അത് വേണ്ടെന്ന് വെച്ച് നാനയിലേക്ക് ജോലിക്കായി വന്നതാണ്. എങ്ങനെയെങ്കിലും സിനിമാക്കാരനാവണമെന്ന ലക്ഷ്യത്തിനായാണ് കോടമ്പാക്കത്ത് വന്നത്.
മുറി വൃത്തിയാക്കലൊക്കെ സ്വന്തമായി ചെയ്യണമായിരുന്നു. കൈയ്യില്‍ ചൂലുമായി നില്‍ക്കുന്നതിനിടയിലാണ് അമ്മയൊക്കെ ഇത് കണ്ടാലുണ്ടാവുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്. ചൂലെടുത്ത് തൂക്കാനോ, വീട്ടില്‍ കുനിയത്തില്ല. എന്റെ സഹോദരിമാര്‍ കണ്ടാല്‍ എന്ത് കരുതും? റൂമില്‍ വേറാരുമില്ല. സ്വന്തമായി ക്ലീന്‍ ചെയ്യുകയേ നടക്കൂ.
വന്നതല്ലാതെ നാനയ്ക്ക് മാറ്ററൊന്നും അയച്ചിരുന്നില്ല. കോടമ്പാക്കത്തെ പത്രപ്രവര്‍ത്തനം എന്താണെന്നറിയില്ല. അങ്ങനെയിരിക്കെയാണ് കുളത്തൂപ്പുഴ രവീന്ദ്രനെ കാണുന്നത്. ശേഖരണ്ണന്റെ ചായക്കടയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. നിങ്ങക്ക് വേറെ പണിയൊന്നും കിട്ടിയില്ലേ, ജാതകത്തില്‍ അടി കിട്ടണമെന്നുണ്ടോ, ഇതൊന്നും അറിയില്ലേയെന്നായിരുന്നു രവീന്ദ്രന്‍ പിന്നീട് ചോദിച്ചത്. ഇവിടത്തെ സിനിമാക്കാരെയൊക്കെ കുറിച്ച് സിനിമയ്ക്കുള്ളിലെ സിനിമ എന്നെഴുതി അടിയൊക്കെ വാങ്ങിച്ചയാളാണ് നാനയില്‍ ഉണ്ടായിരുന്ന ആള്‍. പിന്നെ ഇവിടെ ആരും വന്നിട്ടില്ല. നിങ്ങള്‍ വന്ന കാര്യം ആരും അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നേല്‍ അന്വേഷിച്ച് വന്നേനെയെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











