'പരാതി നൽകുന്നതിന് മുമ്പും ശേഷവും അതിജീവിത നേരിടുന്നത് വലിയ ട്രോമയാണ്'; അഞ്ജലി മേനോൻ
2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് എത്തിയ താരമാണ് അഞ്ജലി മേനോൻ. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചലച്ചിത്രത്തിന് 2008ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചിരുന്നു. 2009ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്ന് വരുന്ന താരം എന്നീ അഞ്ച് പ്രധാന ജൂറി പുരസ്കാരങ്ങളും സിനിമ നേടിയിരുന്നു.

കേരള കഫെ എന്ന ചലച്ചിത്രത്തിലെ ഹാപ്പി ജേണി എന്നൊരു ഹ്രസ്വ ചിത്രവും അഞ്ജലി സംവിധാനം ചെയ്തിട്ടുണ്ട്. ഉസ്താദ് ഹോട്ടലായിരുന്നു ശേഷം അഞ്ജലി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ. ഉസ്താദ് ഹോട്ടലിൽ നടൻ ദുൽഖർ സൽമാനായിരുന്നു നായകൻ. ബാംഗ്ലൂർ ഡെയ്സ് ആയിരുന്നു മൂന്നാമത് അഞ്ജലിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ. ചിത്രം വലിയ വിജയമായിരുന്നു. കൂടെയാണ് അവസാനമായി റിലീസ് ചെയ്ത അഞ്ജലിയുടെ സിനിമ. ചിത്രത്തിൽ പൃഥ്വിരാജും നസ്രിയയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോൾ അഞ്ജലി മേനോൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മലയാള സിനിമാ മേഖലയിൽ ഇപ്പോഴും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് അഞ്ജലി മേനോൻ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒരു സമൂഹമെന്ന നിലയ്ക്ക് അതിജീവിതയ്ക്ക് കൊടുക്കണ്ട ബഹുമാനം കൊടുക്കണമെന്നും നമ്മുടെ നാട്ടിൽ നടന്ന കാര്യങ്ങൾ തുറന്ന് പറയാനാവാത്ത സാഹചര്യമാണുള്ളതെന്നും അഞ്ജലി കൂട്ടിച്ചേർത്തു. 'നമ്മുടെ നാട്ടിൽ ഒരു അതിജീവിതയ്ക്ക് കാര്യങ്ങൾ തുറന്ന് പറയാൻ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. പറഞ്ഞ് കഴിഞ്ഞതിന് ശേഷം ചുറ്റുമുള്ളവരുടെ റിയാക്ഷൻ എങ്ങനെയാണ്. പരാതിപ്പെട്ടാൽ ഇവരെല്ലാം കൂടെ കാണുമോ. അവരുടെ കുടുംബവും സുഹൃത്തുക്കളും കൂടെ കാണുമോ? ഇതെല്ലാം ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിനു ശേഷം എന്തൊക്കെ അനുഭവിക്കേണ്ടി വരും.'
'അതിജീവിച്ച ഏതൊരാളും ഒരു പരാതി കൊടുക്കുന്നതിന് മുമ്പ് ചിന്തിക്കുന്ന കാര്യങ്ങളാണ് ഇത്. അവർ ഒരുപാട് ധൈര്യം സംഭരിച്ചിട്ടാണ് മുന്നോട്ട് വരുന്നത്. അതിജീവിച്ച ഏതൊരാളും കടന്നുപോകുന്ന ട്രോമ വളരെ വലുതായിരിക്കും. ഡബ്യൂ.സി.സി എന്ന് പറയുന്നത് ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രം സംസാരിക്കുന്ന സംഘടനയല്ല. അവരുടെ യാത്രയിൽ കഴിയുന്ന രീതിയിൽ ഡബ്ല്യു.സി.സി പിന്തുണച്ചിട്ടുണ്ട്. അതിജീവിതയുടെ തുടർന്നുള്ള യാത്ര എന്തായിരിക്കുമെന്ന് അവർ തന്നെയാണ് തീരുമാനിക്കുന്നത്. അത് വേറെ ആർക്കും നയിക്കാൻ പറ്റില്ല. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്... അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക. ഒരു സമൂഹമെന്ന് നിലക്ക് ആ യാത്രയിൽ നമുക്ക്എന്താണ് ചെയ്യാൻ പറ്റുന്നത്... നമുക്കോരുരുത്തർക്കും അതിലൊരു റോളുണ്ട്.'
'ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും എങ്ങനെ പുരോഗതി കൈവരിക്കാം. അതാണ് നമ്മൾ ആലോചിക്കേണ്ടത്. അതിജീവിതയെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളെയാണ്. ജോലി സ്ഥലത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയമം ഇപ്പോഴും മലയാള സിനമ മേഖലയിൽ നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ രക്ഷക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല.' അഞ്ജലി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











