മോഹന്‍ലാലിന് അല്ലാതെ മറ്റൊരാള്‍ക്കും അത് പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല; മനസ് തുറന്ന് സംവിധായകന്‍ ഭദ്രന്‍
യുവതുര്‍ക്കി എന്ന സിനിമയില്‍ നടന്‍ സുരേഷ് ഗോപി പച്ച എലിയെ തിന്നുന്ന രംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ദിവസങ്ങളില്‍ വൈറലായി മാറിയിരുന്നു. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സിനിമയെ കുറിച്ച് സംസാരിച്ച് സംവിധായകന്‍ ഭദ്രനും രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി വലിയ സ്‌നേഹമുള്ള നടന്മാരില്‍ ഒരാള്‍ ആണെന്നായിരുന്നു ഭദ്രന്‍ പറഞ്ഞത്. അതുപോലെ മോഹന്‍ലാലിനെ കുറിച്ചും ഭദ്രന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ഒളിംപ്യൻ അന്തോണി ആദം, സ്ഫടികം തുടങ്ങിയ സിനിമകളിലെ മോഹൻലാലിൻ്റെ കഥാപാത്ര ചെയ്ത ചില രംഗങ്ങൾ അത്രയും പെർഫെക്ടായി മറ്റൊരാളും ചെയ്യില്ലെന്നാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകൻ ഭദ്രൻ പറയുന്നത്.

ഏതൊരു സംവിധായകനും ഒന്നുമില്ലാത്ത അവസ്ഥയിലും മുന്‍ധാരണയുള്ളവന്‍ ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം. എങ്കില്‍ മാത്രമേ ഭാവന യാഥാര്‍ത്ഥ്യമാക്കാനും മികച്ചൊരു സിനിമ സൃഷ്ടിക്കാനും സാധിക്കൂ. ഏത് ഭാവമായാലും അത് സ്‌ക്രീനിലെത്തുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നതായിരിക്കണം. ഒരു പക്ഷേ ഒരു നടന്റെ അഭിനയം ഒരല്‍പ്പം ദുര്‍ബലമായാലും ആ രംഗത്തെ ആകര്‍ഷകമാക്കുന്ന മറ്റേനകം ഘടകങ്ങള്‍ ഉണ്ട്.

ശബ്ദങ്ങളായിട്ടും സംഗീതമായും ഒത്തിരി ഘടകങ്ങള്‍ ചേര്‍ന്നാണ് സിനിമ നമ്മളെ പ്രകമ്പനം കൊള്ളിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം കാളപൂട്ടുന്നൊരു സീനുണ്ട്. അതും ഇതുപോലെ തന്നെ വളരെ ഒറിജിനലായി ചെയ്തതാണ്. അന്ന് കാലിന് പരിക്ക് പറ്റിയ ലാലിന് 3-4 മാസം വീട്ടില്‍ റെസ്റ്റ് എടുക്കേണ്ടി വന്നു. പക്ഷേ ആ സീന്‍ ഞാന്‍ വിവരിച്ചുകൊടുമ്പോള്‍ പൂര്‍ണ്ണമനസ്സോടെയാണ് മോഹന്‍ലാലത് ചെയ്യാന്‍ തയ്യാറായത്

ഇന്നത്തെ പോലെ ഗ്രാഫിക്‌സും ടെക്‌നോളജിയും സൗകര്യവുമില്ലാത്ത കാലത്താണ് സ്ഫടികം പോലൊരു സിനിമ ചെയ്യുന്നത്. അതില്‍ മോഹന്‍ലാലിന്റെ ആടുതോമ ചെയ്യുന്നതെല്ലാം ഒറിജിനലാണ്. ഇന്ന് നമുക്ക് എന്തും സാധ്യമാക്കിയെടുക്കാം. കെട്ടിടത്തിന് മുകളില്‍നിന്നും നായകന്‍ ചാടുന്നതൊക്കെ എളുപ്പത്തില്‍ ചെയ്യാം. അന്നതല്ലായിരുന്നു അവസ്ഥ. എന്നിട്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാന്‍ ലാല്‍ തയ്യാറായി. പറഞ്ഞു പതിഞ്ഞ നായക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി റൗഡിയായൊരു നായകനാണ് ആടുതോമ. അന്നത്തെ കാലത്ത് അങ്ങനെയൊരു പ്രമേയം സിനിമയാക്കിയാല്‍ വിജയിക്കുമോന്നു സംശയിച്ച് ഒരു നിര്‍മ്മാതാവും മുന്നോട്ട് വരില്ല. എന്നാല്‍ ആര്‍ മോഹന്‍ അതിന് തയ്യാറായി.
Recommended Video

മോഹന്‍ലാലും അന്ന് ചെറിയ സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് സ്റ്റേഷനൊക്കെ അടക്കി ഭരിക്കുന്ന ആളോ ഇതൊക്ക പ്രേക്ഷകര്‍ വിശ്വസിക്കുമോ ചേട്ടാ എന്ന് ചോദിച്ച ലാലിനോട് ഞങ്ങളുടെ പാലായിലേയ്ക്ക് വാ കാണിച്ചുതരാം എന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി. ഒരു സ്ത്രീ താന്‍ സ്‌നേഹിക്കുന്ന പുരുഷന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നത് പോലെയാണ് മോഹന്‍ലാല്‍. അയാള്‍ ഒരു ചിത്രം ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ചോദ്യങ്ങളൊന്നുമുണ്ടാകില്ല. പൂര്‍ണ്ണമായും തന്നെ സമര്‍പ്പിച്ചായിരിക്കും അയാളുടെ അഭിനയം. നേരത്തെ പറഞ്ഞ കാളപൂട്ടിന്റെ കാര്യവും അങ്ങനെയാണ്. ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ലെന്നും ഭദ്രന്‍ പറയുന്നു.


Click it and Unblock the Notifications











