കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ടാണ് അനിൽ അന്ന് പോയത്, ഓരോ വാക്കും ചുവടും തളരുന്നതായി ബിജു മേനോൻ
നടൻ അനിൽ നെടുമങ്ങാടിന്റെ വേർപാട് ഇനിയും സിനിമാ ലോകത്തിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് വേദനയോടെയാണ് സഹപ്രവർത്തകർ അനിലിനെ കുറിച്ച് ഓർമിക്കുന്നത്. ഇപ്പോഴിത അനിലിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നടൻ ബിജു മേനോൻ. മനോരമ ഓൺലൈനിലൂടെയാണ് അനിലുമായുള്ള സൗഹൃദത്തെ കുറിച്ച് ബിജു മോനോൻ പറഞ്ഞത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സെറ്റിൽ എത്തുമ്പോഴാണ് അനിലിനെ ആദ്യമായി കാണുന്നത്. ബന്ധങ്ങൾ ഉണ്ടാക്കി ഇടിച്ചു കയറുന്ന ആളല്ല. തന്റെ വേഷം ശരിയാക്കുക എന്നതുമാത്രമായിരുന്നു ആ നടന്റെ ലക്ഷ്യം- ബിജു മേനോൻ പറയുന്നു. അനിലുമായുളള സൗഹൃദത്തെ കുറിച്ചുള്ള ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ

അയ്യപ്പനും കോശിയും എന്ന കഥ സച്ചി പറഞ്ഞപ്പോൾ തന്നെ സക്കിൾ ഇൻസ്പെക്ടർ സതീഷിന്റ കഥാപാത്രം ഗംഭീരമാണെന്നാണ് എന്റെ മനസ്സ് പറഞ്ഞു. ആ കഥാപാത്രം ചെയ്യാൻ ശക്തനായ ഒരു നടൻ തന്നെ വേണ്ടിവരിമല്ലോയെന്നോർത്തു. അട്ടപ്പാടിയിലെ ലൊക്കേഷനിൽ എത്തിയപ്പോഴാണ് അനിലിനെ നേരിട്ട് കാണുന്നത്. പൃഥ്വിയും ഞാനും അനിലുമുള്ള പോലീസ് സ്റ്റേഷൻ സീനായിരുന്നു ആദ്യം. ആതുകൊണ്ട് തന്നെ അനിൽ അൽപം ടെൻഷനായിരുന്നു. എത്ര പറഞ്ഞിട്ടും അനിൽ കംഫർട്ടാകുന്നില്ല. ഒടുവിൽ ഞാൻ സച്ചിയോട് പറഞ്ഞു. അനിലിനൊരു ടെൻഷനുണ്ട്. ആദ്യം അവനൊരു ചെറിയൊരു സീൻ കൊടുക്ക്. ഉടനെ സച്ചി പറഞ്ഞു. നീയും രാജുവും ഒന്നടങ്ങ്. അവനൊരു പുതിയ ആളല്ലേ... നിങ്ങളങ്ങനെ നെഞ്ചുവിരിച്ചു നിന്നാൽ അവനെന്തു ചെയ്യും. ഏതു പുതിയ ആർട്ടിസ്റ്റിനോടും സഹോദരനെപ്പോലെ പെരുമാറുന്ന എന്നോടോ എന്നായി ഞാൻ.

ഞാൻ പെട്ടെന്ന് തന്നെ അനിലിനെ വിളിച്ചു, അടുത്തിരുത്തി സംസാരിച്ചു. അനിലിന്റെ ടെൻഷൻ മാറി. പിന്നെ കണ്ടത് സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾക്കപ്പുറം ഒരു സാധാരണ മനുഷ്യൻ തൊപ്പിവച്ച് മുന്നിൽ നിൽക്കുന്നതാണ്. മനുഷ്യ സ്നേഹത്തിന്റെ പല അടരുകളുള്ള ഒരു കഥാപാത്രം. പല പോലീസ് മോൾഡിലും ഒതുങ്ങാത്ത വേഷം. ആ സെറ്റിൽ പല സന്ദർഭങ്ങളിലും പിന്നീട് അനിലിനെ തോളിൽത്തട്ടി അഭിനന്ദിച്ചു. സെറ്റിൽ ഞാൻ പൊതുവെ എല്ലാവരുമായും കമ്പനി കൂടുന്നയാളാണ്. അനിലിനെ എപ്പോൾ വിളിച്ചാലും പുള്ളി പിടുത്തം തരാതെ ഒതുങ്ങിമാറും. വലിയ താരങ്ങളായിരുന്നു ആ സെറ്റിൽ എപ്പോഴും. എന്നാൽ ബന്ധങ്ങളുണ്ടാക്കി ഇടിച്ചുകയറാൻ അനിൽ ഒരിക്കലും ശ്രമിച്ചില്ല. തന്റെ വേഷം ശരിയാക്കുക എന്നതുമാത്രമായിരുന്നു ആ നടന്റെ ലക്ഷ്യം.

നീണ്ട ഷെഡ്യൂളായിരുന്നു അയ്യപ്പനും കോശിയുടേത്. പല തവണ മുറിയിലേയ്ക്ക് ഞാൻ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും അനിൽ ഒഴിഞ്ഞുമാറി. ഒടുവിൽ അവസാനത്തെ ദിവസം ഞാൻ അനിലിനോട് പറഞ്ഞു. ഇന്നു നീ ഒഴിഞ്ഞു മാറരുത്. ഇന്നു നിങ്ങൾ വന്നില്ലെങ്കിൽ നിങ്ങളെ ഒരു വല്ലാത്ത കഥാപാത്രമായി ഞാൻ കാണും. സൗഹൃദങ്ങളെക്കാളും വ്യക്തിബന്ധത്തേക്കാളും ഉപരിയല്ല സിനിമയെന്നും ഞാൻ പറഞ്ഞു. അന്നു രാത്രി ഷാജുവും ഞാനും അനിലും എന്റെ മുറിയിൽക്കൂടി. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായി. കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ടാണ് അനിൽ പോയത്.
Recommended Video

അയ്യപ്പനും കോശിയും ഇറങ്ങിയപ്പോൾ അനിലിനെ തേടി അഭിനന്ദനങ്ങൾ ഒഴുകിയെത്തി. കൊവിഡ് ആയതിനാൽ സിനിമയ്ക്ക് പെട്ടെന്നു ബ്രേക്ക് വന്ന സമയമായിരുന്നു അത്. അനുസ്യൂതമായിരുന്നു സിനിമയുടെ ഒഴുക്കെങ്കിൽ അനിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനായി മാറിയേനെ. എന്നിട്ടും നല്ല വേഷങ്ങൾ അനിലിനെത്തേടി വന്നു. ഇതു മലയാള സിനിമയുടെ നഷ്ടമാണെന്നും സൗഹൃദങ്ങളുടെ നഷ്ടമാണെന്നും നമുക്ക് ഭംഗി വാക്കു പറയാം. എന്നാൽ അയാളുടെ നഷ്ടമാണ് ഏറെ വലുതാണ്. ഉറ്റവരുടെ നഷ്ടമാണ് സഹിക്കാനാകാത്തത്. ക്രിസ്മസ് ദിനത്തിൽ മറ്റൊരു സൗഹൃദ സദസ്സിൽ ഇരിക്കുമ്പോഴാണ് അനുജന്റെ വിയോഗവാർത്ത വന്നത്. ഓരോ ചുവടും ഓരോ വാക്കും തളരുന്നു മുറിയുന്നെന്ന് ബിജു മേനോൻ.
വിസ്മയ മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു


Click it and Unblock the Notifications











