ഏഴ് കോടി പ്രതീക്ഷിച്ച് തുടങ്ങിയതാണ്; എന്ന് നിന്റെ മൊയ്തിന്‍ സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞ് ബിജു പ്രവീണ്‍
പൃഥ്വിരാജും പാര്‍വതി തിരുവോത്തും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തിന്‍. മുക്കത്തെ കാഞ്ചനമാലയും മൊയ്തീനും തമ്മിലുള്ള യഥാര്‍ഥ പ്രണയകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രം 2016 ലാണ് റിലീസിനെത്തുന്നത്.
മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ഫീല്‍ഗുഡ് മൂവിയായിരുന്നു എന്ന് നിന്റെ മൊയ്തിന്‍. സംവിധാനത്തിനൊപ്പം ആര്‍എസ് വിമല്‍ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചത് സുരേഷ് രാജ്, ബിനോയി രാഗി തോമസ് എന്നിവര്‍ ചേര്‍ന്നാണ്. എന്നാല്‍ സിനിമയുടെ പിന്നണിയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അധികമാരും അറിയാത്ത കഥയാണ് സിനിമ, സീരിയല്‍ നിര്‍മാതാവായ ബിജു പ്രവീണ്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നത്. ബിജുവിന്റെ വാക്കുകള്‍ വായിച്ചറിയാം..

''ഏഴ് കോടിയോളം ബജറ്റിട്ട് പ്ലാന്‍ ചെയ്ത മൂവിയാണ് എന്ന് നിന്റെ മൊയ്തീന്‍. പാലക്കാട് ഷോര്‍ണൂര്‍ ആയിരുന്നു ഷൂട്ട് മൊത്തം. പല പല പ്രശ്‌നങ്ങളും തടസങ്ങളുമൊക്കെ അതിന് വന്നിരുന്നു. ഒരു കോടി രൂപയോളം മുടക്കി നിര്‍മ്മിച്ച ആര്‍ട്ട് മുഴുവന്‍ പൊളിച്ച് മാറ്റി രണ്ടാമതും പണിയേണ്ടി വന്നു. അങ്ങനെ പ്രതീക്ഷിച്ച ബഡ്ജറ്റിലും കൂടുതല്‍ തുക വേണ്ടി വന്നു. ഞാനും സുരേഷുമൊക്കെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിരുന്നു. സുരേഷ് യുഎസിലാണ്. ഞാന്‍ നാട്ടില്‍ നിന്നും ഒരുപാട് കഷ്ടപ്പെട്ട് അവസാനം പൈസ ഇല്ലാത്ത ഒത്തിരി അവസ്ഥയാണ് ഉണ്ടായത്.
സിനിമാക്കാര്‍ക്ക് ഡീസല്‍ അടിക്കാന്‍ കടം കൊടുക്കില്ല. പക്ഷേ എനിക്ക് തന്നിട്ടുണ്ട്. എനിക്ക് ഒരു പരിചയുമില്ലാത്ത മേഖലായണ് സിനിമ. ആദ്യമായി ഷൂട്ടിങ്ങിന് വരുന്നതാണ്. ഡീസല്‍ കടമായി തരും എന്ന് മാത്രമല്ല ചില ദിവസങ്ങളില്‍ ഷൂട്ടിങ്ങിന് വേണ്ടിയുള്ള പൈസ വരെ ഡീസല്‍ പമ്പ് ഉടമ തന്നിട്ടുണ്ട്. ഷോര്‍ണൂര്‍ ഡീസല്‍ പമ്പ് എന്നത് സിനിമയുടെ തുടക്കത്തിലെ നന്ദിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷൂട്ട് എങ്ങനെ ഒക്കെയോ നടന്ന് പോവുകയാണ്. രാത്രി ഉറങ്ങാന്‍ പറ്റാറില്ല. അന്നേരമാണ് സുരേഷുമായി സംസാരിക്കുന്നത്. പൈസയെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഒരു മിറാക്കിള്‍ പോലെയാണ് ഇതൊക്കെ നടന്നത്. ആരും ഇതൊന്നും അറിഞ്ഞില്ല. ഇത്രയും കഷ്ടപ്പെട്ട് ഞാന്‍ മറ്റൊരു വര്‍ക്കും ചെയ്തിട്ടില്ല. അവസാനം എത്തുന്നതിന് മുന്‍പ് സുരേഷ് ഒന്ന് രണ്ട് പാര്‍ട്ടനേഴ്‌സിനെ കൂടി കൊണ്ട് വന്നു. പതിമൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയായി ആ സിനിമയുടെ നിര്‍മാണത്തിന്.
അവസാനം പാക്കപ്പിന് എന്റെ കൈയില്‍ രണ്ട് ലക്ഷം രൂപയും പേഴ്‌സണല്‍ ചെക്ക് അമ്പതെണ്ണവും ഉണ്ട്. ഒന്നൊന്നര കോടി ഉണ്ടെങ്കിലെ പാക്കപ്പ് നടക്കു. അവിടെ എല്ലാവര്‍ക്കും അറിയാം. പത്തിരുപത് ഹോട്ടലുകള്‍ എടുത്തിരുന്നു. അവിടെയെല്ലാം എന്റെ പേഴ്‌സണല്‍ ചെക്ക് ലീഫാണ് കൊടുത്താണ് എന്ന് നിന്റെ മൊയ്തിന്‍ പാക്കപ്പ് നടത്തിയത്. ഒരിടത്തും ഞാനിത് പറഞ്ഞിട്ടില്ല. സിനിമ സംബന്ധിച്ചിടത്തോളം പൈസ ഉണ്ടെങ്കില്‍ മാത്രമേ മുന്നോട്ട് പോവുകയുള്ളു. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും സിനിമയുടെ തൊണ്ണൂറ് ശതമാനം ചെയ്തിട്ടും എന്റേത് എന്‍ഡ് ടൈറ്റില്‍ ആണ്. എല്ലാം വിമലിന് അറിയാവുന്നതാണ്. എന്റെ പേര് വെച്ചില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. പക്ഷേ അപ്രസക്തമായ സ്ഥലത്താണ് അത് വെച്ചതാണ് എനിക്ക് വിഷമം വന്നതെന്ന് ബിജു പ്രവീണ്‍ പറയുന്നു''.


Click it and Unblock the Notifications











