'കഞ്ചാവാണോ? അൽഫോൺസിന് ഷുഗറുണ്ടോ?, അച്ഛനേയും മകനേയും പോലെയുണ്ടല്ലോ'; താരങ്ങളെ കളിയാക്കി കമന്റുകൾ!
ശരീരത്തിന്റെ, മുടിയുടെ, മുഖക്കുരുവിന്റെ, അവയവ അളവുകളുടെ, ചിരിയുടെ, ശബ്ദത്തിന്റെ, വേഷത്തിന്റെ, നടപ്പിന്റെ, ഇഷ്ടങ്ങളുടെ അങ്ങനെ എന്തിന്റെയെല്ലാം പേരിലുള്ള അപമാനങ്ങളാണ് ഓരോരുത്തർക്കും ചുറ്റും പുകയുന്നത്. എത്ര കെടുത്തിയാലും പിന്നെയും നുരയുന്ന നീറ്റുകക്കപോലെ ആ വിഷം പടർന്നുകൊണ്ടിരിക്കുന്നു.
എന്ത് കാര്യത്തിനും പരിഹസിക്കുന്നതും പൊതുഇടത്തും സോഷ്യൽ മീഡിയയിലും തെറികളിലൂടെ കളിയാക്കുന്നതും കൊള്ളേണ്ടവർക്ക് മാത്രം മനസിലാകുന്ന തരത്തിൽ കുത്തുവാക്കുകൾ തിരുകിക്കയറ്റുന്നതും ഹരമായ അനേകരുണ്ട്. അതിൽപ്പെട്ട് വിഷാദത്തിലേക്ക് നീങ്ങുന്നവരുടെ എണ്ണവും വർധിച്ച് വരികയാണ്.
ബോഡിഷെയ്മിങ് വലിയ രീതിയിൽ നടക്കുന്ന ഒരു സ്ഥലമാണ് സോഷ്യൽമീഡിയ. കമന്റുകളിലൂടെയും ട്രോളുകളിലൂടെയുമാണ് പലരും മറ്റുള്ളവരെ ബോഡി ഷെയ്മിങ് നടത്തുന്നത്. ഇത്തരം ബോഡി ഷെയ്മിങ് കമന്റുകൾ ഇരയാകുന്നവരിൽ ഏറെയും സെലിബ്രിറ്റികളാണ്.
സെലിബ്രിറ്റികൾ പൊതുസ്വത്താണെന്നും അതിനാൽ അവരെ പരിഹസിക്കുന്നത് തെറ്റല്ലെന്നുമാണ് ഇത്തരത്തിൽ കമന്റിട്ട് അധിക്ഷേപിക്കുന്നവരുെട ധാരണ.

കഴിഞ്ഞ ദിവസം വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പലരും കളിയാക്കിയ രണ്ട് വ്യക്തികളായിരുന്നു സംവിധായകരായ അൽഫോൺസ് പുത്രനും തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജും.
കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രമായ അറ്റൻഷൻ പ്ലീസിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ അൽഫോൻസ് പുത്രനും എത്തിയത്.
മഹാൻ, പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകം കീഴടക്കിയ കാർത്തിക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ട് മലയാള ചിത്രങ്ങളുമായാണ് ഇത്തവണ എത്തുന്നത്.

കാർത്തിക് സുബ്ബരാജിനൊപ്പം പങ്കാളികളായ കാർത്തികേയൻ സന്താനം, കല്യാൺ സുബ്രഹ്മണ്യം എന്നിവർ ഒത്തുചേർന്ന് ഒരുക്കുന്ന ചിത്രമാണ് അറ്റൻഷൻ പ്ലീസ്. ചിത്രത്തിന്റെ റിലീസിങ് തീയതി അനൗൺസ്മെന്റും സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസിന്റെ രേഖ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും ഗ്രാൻഡ് ഹയാത്തിൽ നടന്നിരുന്നു.
ആഗസ്ത് 26നാണ് അറ്റൻഷൻ പ്ലീസ് റിലീസ് ചെയ്യുക. ചടങ്ങിൽ അൽഫോൻസ് പുത്രന് പുറമേ ശ്രീശാന്തും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഇതിനെതിരെ മെജോ ലൂക്കോസ് എന്ന വ്യക്തി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'സംവിധായകരായ അൽഫോൻസ് പുത്രന്റേയും കാർത്തിക് സുബ്ബരാജിന്റേയും വീഡിയോക്ക് താഴെ വന്ന ചില കമന്റുകൾ കണ്ടു. മനുഷ്യർ എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് വാശി പിടിക്കരുത്. അയാൾക്ക് മെലിഞ്ഞിരിക്കാം. അതിന് പല കാരണങ്ങളും ഉണ്ടാകും.'
'അസുഖങ്ങൾ ഉണ്ടാകും. എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്നില്ലല്ലോ. ഉണ്ടെന്ന് തന്നെയിരിക്കട്ടെ. അതിന് ചികിത്സ തേടണോ വേണ്ടയോയെന്ന് അയാൾക്ക് തീരുമാനിക്കാം.'
'ചിലപ്പോൾ അസുഖങ്ങൾ ഒന്നും ഇല്ലായിരിക്കാം. അതല്ല അയാൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് എന്നതിന് നിങ്ങളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ രേഖാമൂലം പോലീസിൽ പരാതിപ്പെടാം. അല്ലാതെ പബ്ലിക് പോസ്റ്റിന് താഴെ നിങ്ങളുടെ നിഗമനങ്ങൾ ഛർദിച്ചുവെക്കാമെന്നില്ല.'
Recommended Video

'ചിലപ്പോൾ അയാൾക്ക് മെലിഞ്ഞിരിക്കുന്നതാകും ഇഷ്ടം. അയാൾ ഇഷ്ടമുള്ളത് ചെയ്യട്ടെ. അമിത വണ്ണമുള്ളവരുടെ കാര്യവും അങ്ങനെ തന്നെ. അനാവശ്യ കരുതൽ ആർക്കും ആവശ്യമില്ല. അമിത വണ്ണമുള്ളവരെ കാണുമ്പോൾ നിങ്ങൾക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്കാണ് ചികിത്സ വേണ്ടത് അവർക്കല്ല' എന്നായിരുന്നു മെജോയുടെ പോസ്റ്റ്.
'ഇതൊരുമാതിരി അച്ഛൻ മകനെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവരുന്നത് പോലെയുണ്ടല്ലോ, പുള്ളിക്ക് ഷുഗർ ആണോ... ക്ഷീണിച്ച് പോയി വല്ലാതെ, നിങ്ങൾ ഉപയോഗിക്കുന്ന സാധനം കുറച്ച് കൺട്രോൾ ചെയ്തെ പറ്റൂ' തുടങ്ങി നിരവധി ഹേറ്റ് കമന്റുകളാണ് കാർത്തിക്കിനേയും അൽഫോൺസിനേയും പരിഹസിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











