ആ സീൻ വേണോ എന്ന് ആലോചിച്ചു നിൽക്കവെ സ്വാസിക പറഞ്ഞത്; ഇനി വീട്ടിൽ കയറ്റുമോ എന്നറിയില്ല; അലൻസിയർ
മലയാള സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ എപ്പോഴും ചർച്ച ആവാറുണ്ട്. സിനിമയിലെ ചുംബന രംഗങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിക്കുകയും അഭിനേതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുണ്ട്. നേരത്തെ നടി ദുർഗ കൃഷ്ണ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ചതുരം എന്ന സിനിമയുടെ ട്രെയ്ലറാണ് ഏറ്റവും ഒടുവിലായി ഇത്തരത്തിൽ ചർച്ച ആയത്. എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയുടെ ട്രെയ്ലർ വലിയ തോതിൽ ചർച്ച ആയിരുന്നു.

ട്രെയ്ലറിൽ കാണിച്ചിരിക്കുന്ന ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ഇതിന് കാരണം. സ്വാസിക, അലൻസിയർ, റോഷൻ മാത്യു തുടങ്ങിയവർ ആണ് സിനിമയിലെ പ്രധാന താരങ്ങൾ. സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്വാസികയും അലൻസിയറും. ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്തതിനെ പറ്റിയും സീനുകൾക്കെതിരെ വരുന്ന വിമർശനത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. മനോരമയോടാണ് പ്രതികരണം.

സ്വാസിക കാണിച്ച ധൈര്യത്തിനുള്ള അംഗീകാരം ആയിട്ടാണ് എ സർട്ടിഫിക്കറ്റ് കാണുന്നത്. പല വിദേശ സിനിമകളിൽ അരാജകത്വവും വയലൻസും ഒക്കെ സ്വീകരിക്കുന്ന മനുഷ്യർ എന്ത്കൊണ്ടാണ് മലയാളത്തിൽ എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയ്ക്ക് കുറ്റം കാണുന്നതെന്ന് അലൻസിയർ ചോദിച്ചു. ഞങ്ങൾ രണ്ട് പേരും തുല്യ പങ്കാളികൾ ആണ്. ആ കുറ്റം താനും കൂടി പങ്കിടുന്നെന്നു നടൻ പറഞ്ഞു.
ഒരു മനുഷ്യനും നല്ലവനായിട്ട് ജീവിത കാലം മുഴുവൻ ജീവിക്കാൻ പറ്റില്ല, അത് ആണിനായാലും പെണ്ണിനായാലും. ഇന്ന് വാർത്തകൾ നോക്കിയാൽ ആൺകുട്ടികളും പെൺകുട്ടികളും തെറ്റ് ചെയ്യുന്നു. ഒരു ജെൻഡർ മാത്രം തെറ്റ് ചെയ്യുന്നില്ല. ഈ സിനിമയിലും ആരുടെയും കഥാപാത്രം തെറ്റാണെന്ന് പറയാൻ പറ്റില്ല. ചെയ്തത് ശരി ആണെന്നും പറയാൻ പറ്റില്ലെന്നും സ്വാസിക പറഞ്ഞു.

സ്വാസികയെ അഭിനയിക്കാൻ ചെല്ലുമ്പോഴാണ് ആദ്യമായിട്ട് നേരിട്ട് കാണുന്നത്. ആദ്യം എടുത്ത സീൻ തന്നെ ഇന്റിമേറ്റ് ആയ സീൻ ആയിരുന്നു. എനിക്ക് നാണം ആയിരുന്നു. ഇവൾക്കൊരു നാണവും ഇല്ലായിരുന്നു. അവളാണെന്റെ നാണം മാറ്റിയത്. ഞാനും സിദ്ധാർത്ഥും സീൻ അങ്ങനെ വേണോ എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് സ്വാസിക എന്താണ് സംസാരം എന്ന് ചോദിച്ച് വരുന്നത്.
സിദ്ധാർത്ഥിനും എനിക്കും ഇവളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഇങ്ങ് വാ ചേട്ടാ എന്ന് അവൾ പറഞ്ഞു. സിനിമ ഇറങ്ങിക്കഴിഞ്ഞ് വീട്ടിൽ കയറാൻ പറ്റുമോ എന്നറിയില്ല. അപ്പനൊക്കെ അവരെങ്ങനെ എങ്കിലും സഹിക്കുമെന്നും അലൻസിയർ പറഞ്ഞു. സ്വാസികയുടെ കരിയറിലെ മികച്ച സിനിമയാവും ഇതെന്നും അലൻസിയർ പറഞ്ഞു.

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചർച്ച ആയതിൽ കുറ്റപ്പെടുത്താനില്ലെന്ന് സ്വാസിക പറഞ്ഞു. ഇത്തരം രംഗങ്ങൾ ആളുകൾ ചർച്ചയാക്കുന്നത് സാധാരണ ആണ്. അത് പെട്ടെന്നൊന്നും മാറ്റാൻ പറ്റില്ല. ഇത്തരം വിമർശനങ്ങൾ വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും സ്വാസിക പറഞ്ഞു. സിദ്ധാർത്ഥ് ഭരതനാണ് ചതുരത്തിന്റെ സംവിധായകൻ. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിദ്ധാർത്ഥ് ഭരതൻ സിനിമകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











